മോഹൻലാലും ഞാനും പ്രിയദർശനുമടക്കമുള്ളവർ മലയാള സിനിമയ്ക്കു വേണ്ടി ചെയ്ത സമർപ്പണമാണ് മരക്കാർ; മനസ്സ് തുറന്നു നിർമ്മാതാവ്..!

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, സാഹചര്യങ്ങൾ അനുകൂലമായാൽ, ഈ വർഷം മാർച്ച് 26 നു ആഗോള റിലീസ് ആയി എത്തുമെന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചിരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി രൂപ മുതൽ മുടക്കി, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചു ഭാഷകളിൽ ആയി വലിയ താരനിരയുടെ അകമ്പടിയോടെ ഒരുക്കിയ ഈ ചിത്രത്തെക്കുറിച്ചും, ദൃശ്യം 2 ആമസോണിനു നൽകിയതിന് പിന്നിലുണ്ടായ സാഹചര്യത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ആന്റണി പെരുമ്പാവൂർ. മനോരമക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. കോവിഡ് കാലത്ത് മരക്കാർ ഒടിടിക്കു വിറ്റിരുന്നുവെങ്കിൽ തനിക്കു മുടക്കിയ പണവും ലാഭവും കിട്ടുമായിരുന്നു എന്നും പലരും അതിനായി സമീപിച്ചതാണ് എന്നും ആന്റണി വെളിപ്പെടുത്തുന്നു.

എന്നാൽ അതു വേണ്ടെന്നു വച്ചതു മരക്കാർ തിയറ്ററിൽത്തന്നെ ജനം കാണണം എന്നതുകൊണ്ടുതന്നെയാണെന്നും, ആ സിനിമയുടെ സാങ്കേതിക പ്രവർത്തകരോടും കാണികളോടും തനിക്കുള്ള കടപ്പാടുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. മരക്കാർ ഒരു അത്ഭുതമാണെന്നു സിനിമയേക്കുറിച്ചറിയുന്ന എല്ലാവർക്കുമറിയാമെന്നു പറഞ്ഞ ആന്റണി, മലയാളത്തിൽ എത്രപേർ ഇത്രയേറെ വലിയ തുക മുടക്കി സിനിമയെടുക്കാൻ തയാറായിട്ടുണ്ട് എന്നും ചോദിക്കുന്നു. മോഹൻലാലും താനും പ്രിയദർശനുമടക്കമുള്ളവർ മലയാള സിനിമയ്ക്കു വേണ്ടി ചെയ്ത സമർപ്പണമാണ് മരക്കാർ എന്ന് പറഞ്ഞ ആന്റണി പെരുമ്പാവൂർ, അത് തങ്ങൾക്കു വെറുമൊരു സിനിമ മാത്രമല്ല എന്നും കൂട്ടിച്ചേർക്കുന്നു. 100 കോടി രൂപ മുടക്കിയ കുഞ്ഞാലി മരക്കാർ എന്ന സിനിമ വലിയ സ്ക്രീനിൽ എല്ലാവരും കാണണം എന്നതിനാലാണു ദൃശ്യം 2 ആമസോണിനു വിൽക്കേണ്ടി വന്നതെന്നും ദൃശ്യം 2 ഉം തീയേറ്ററിൽ ഇറക്കണം എന്ന ആഗ്രഹത്തോടെ കാത്തിരുന്നെങ്കിലും എപ്പോൾ തിയറ്റർ തുറക്കുമെന്ന് ആർക്കും ഒരു ഉറപ്പും ഇല്ലാതിരുന്ന അവസ്ഥ വന്നപ്പോഴാണ് പിടിച്ചു നില്ക്കാൻ ഈ ചിത്രം ആമസോണിനു വിറ്റത് എന്നും അദ്ദേഹം വിശദീകരിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close