ജോഷി ചിത്രം കിട്ടിയതും, മരക്കാർ നഷ്ടപ്പെട്ടതും ഇങ്ങനെ; കരിയറിലെ നേട്ടങ്ങളും നഷ്ടങ്ങളും തുറന്നു പറഞ്ഞു അജു വർഗീസ്..!

Advertisement

ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള ഹാസ്യ താരങ്ങളിൽ ഒരാളാണ് അജു വർഗീസ്. ഹാസ്യ താരം ആയി മാത്രമല്ല നായകനായും സഹനടനായുമെല്ലാം തിളങ്ങുന്ന താരമാണ് അജു വർഗീസ്. രഞ്ജിത് ശങ്കർ ഒരുക്കിയ പുതിയ ചിത്രമായ കമലയിൽ അജു ചെയ്യുന്നത് നായക വേഷം ആണ്. എന്നാൽ അതോടൊപ്പം തന്നെ ഒട്ടേറെ ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളും അജു ചെയ്യുന്നുണ്ട്. ഈ വർഷം ഓണത്തിന് റിലീസ് ചെയ്തു സൂപ്പർ ഹിറ്റായ ലവ് ആക്ഷൻ ഡ്രാമയിലും ഇട്ടിമാണി മേഡ് ഇൻ ചൈനയിലും അജു നിർണ്ണായക സാന്നിധ്യമായി മാറി. അതിൽ തന്നെ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായിരുന്നു അജു വർഗീസ്. അധികം വൈകാതെ തിരക്കഥാ രചയിതാവ് കൂടിയാവുന്ന അജു വർഗീസ് തന്റെ കരിയറിൽ തനിക്കു ലഭിച്ച വേഷങ്ങളെ കുറിച്ചും നഷ്ട്ടമായവയെ കുറിച്ചും പറയുകയാണ്.

ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ് കഴിഞ്ഞത് മുതൽ തനിക്കു ലഭിച്ചിട്ടുള്ള ഒരുപാട് വേഷങ്ങൾ താൻ ചോദിച്ചു തന്നെ വാങ്ങിയിട്ടുള്ളവയാണെന്നു പറയുന്നു അജു. തന്നെ തേടിയ എത്തുന്ന വേഷങ്ങൾ മാത്രമേ ചെയ്യൂ എന്നില്ല എന്നും ജോഷി, പ്രിയദർശൻ എന്നിവരോടൊക്കെ അവരോടൊപ്പം ജോലി ചെയ്യണം എന്നുള്ള ആഗ്രഹം കൊണ്ട് വേഷങ്ങൾ ചോദിച്ചു വാങ്ങിയിട്ടുണ്ട് എന്നും അജു പറഞ്ഞു. നിവിൻ പോളിയുടെ കല്യാണം ക്ഷണിക്കാൻ നിവിനൊപ്പം ജോഷി സാറിനെ കാണാൻ ചെന്നപ്പോൾ ആണ് അദ്ദേഹത്തോട് വേഷം ചോദിച്ചത്. അപ്പോൾ നിങ്ങളെ ഒക്കെ വെച്ചാണ് അടുത്ത ചിത്രം എന്ന് അദ്ദേഹം ഇങ്ങോട്ടു പറയുകയായിരുന്നു എന്ന് അജു ഓർക്കുന്നു. ആ ചിത്രമായിരുന്നു സെവൻസ്. പ്രിയദർശൻ ചിത്രമായ ഒപ്പത്തിൽ അഭിനയിക്കാൻ സാധിച്ചതും അങ്ങനെ അവസരം ചോദിച്ചത് കൊണ്ടാണ് എന്നും അജു പറയുന്നു.

Advertisement

അദ്ദേഹം ഒരുക്കിയ മരക്കാർ എന്ന ചിത്രത്തിലേക്കും തന്നെ വിളിച്ചിരുന്നു എങ്കിലും ഡേറ്റ് ക്ലാഷ് വന്നത് മൂലം തനിക്കു പോകാൻ സാധിച്ചില്ല എന്നും അജു വർഗീസ് പറഞ്ഞു. ഇത് പോലെ അൻവർ റഷീദ്, റോഷൻ ആൻഡ്രൂസ് എന്നിവരോടൊക്കെ താൻ ഇപ്പോഴും അവസരങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയാണ് എന്നും ഈ നടൻ വെളിപ്പെടുത്തി. വിനീത് ശ്രീനിവാസനും ആയുള്ള സൗഹൃദം ആണ് സിനിമാ പ്രവേശനത്തിന് കാരണം ആയതെന്നു പറഞ്ഞ അജു താൻ ഒരിക്കലും ഒരു നടൻ ആവണം എന്ന് ആഗ്രഹിച്ചിട്ടില്ല എന്നും പറയുന്നു. ഒരു രചയിതാവോ അസിസ്റ്റന്റ് ഡയറക്ടറോ ഒക്കെ ആവണം എന്നെ ആഗ്രഹിച്ചിട്ടുള്ളു എന്നും അപ്രതീക്ഷിതമായുള്ള വിനീതിന്റെ ക്ഷണം ആണ് മലർവാടി ആർട്സ് ക്ലബിലേക്കുള്ള ഓഡിഷനിൽ എത്തിച്ചത് എന്നും ഈ നടൻ വിശദീകരിച്ചു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close