![](https://i0.wp.com/onlookersmedia.com/wp-content/uploads/2023/02/actor-indrans-comment-on-wcc-is-getting-attention-of-social-media.jpg?fit=1024%2C592&ssl=1)
വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അഥവാ ഡബ്ള്യു സി സി എന്ന മലയാള സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടനയെ കുറിച്ച് നടൻ ഇന്ദ്രൻസ് നടത്തിയ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസിൽ നടിയെ കൂടുതല്‍ പേര്‍ പിന്തുണക്കുമായിരുന്നു എന്നാണ് ഇന്ദ്രൻസ് പറയുന്നത്. മാത്രമല്ല വലിയ വിവാദമായി മാറിയ ഈ കേസിലെ എട്ടാം പ്രതിയായി ചേർത്തിരിക്കുന്ന നടൻ ദിലീപ് കുറ്റക്കാരനാണ് എന്ന് താൻ കരുതുന്നില്ല എന്നും ഇന്ദ്രൻസ് പറയുന്നു. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചയിൽ പ്രതികരിക്കവെയാണ് ഇന്ദ്രൻസ് ഈ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്.
ഇങ്ങനെയൊരു സംഘടന രൂപപ്പെട്ടില്ലായിരുന്നു എങ്കിലും നിയമപരമായ പോരാട്ടം ഈ കാര്യത്തിൽ നടക്കുമായിരുന്നു എന്നും, ഒരു സംഘടന വിചാരിച്ചാൽ മാത്രം ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ചെറുക്കൻ സാധിക്കില്ല എന്നും അദ്ദേഹം പറയുന്നു. സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ മറ്റൊന്നും ചെയ്യാൻ സാധിക്കില്ല എന്നും അദ്ദേഹം എടുത്തു പറയുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഡബ്ല്യൂസിസിയുടെ പ്രാധാന്യത്തെ എങ്ങനെയാണ് നോക്കി കാണുന്നത് എന്നായിരുന്നു അദ്ദേഹത്തോടുള്ള ചോദ്യം. സ്ത്രീസമത്വത്തിനായി വാദിക്കുന്നത് തെറ്റാണെന്നും, പുരുഷന്മാരേക്കാള്‍ ഉയര്‍ന്നവരും പുരോഗതി കൈവരിച്ചിട്ടുള്ളവരുമാണ് സ്ത്രീകൾ എന്നത് മനസ്സിലാക്കാത്തവരുമാണ് സമത്വത്തിന് വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സമൂഹത്തിന്റെ ഒരു ഭാഗമാണ് സിനിമാ മേഖല എന്നത് കൊണ്ട് തന്നെ സമൂഹത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും ഈ മേഖലയിലും പ്രതിഫലിക്കുമെന്നതും അദ്ദേഹം എടുത്തു പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സത്യം അറിയാതെ ഒരാളെ കുറ്റവാളിയായി വിധിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.