മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ ഒരൊറ്റയാൾ പോരാട്ടം; വാത്തി റിവ്യൂ വായിക്കാം

Advertisement

കേരളത്തിൽ ഒട്ടേറെ ആരാധകരുള്ള തമിഴ് നടനാണ് ധനുഷ്. മികച്ച അഭിനേതാവായ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് കേരളത്തിൽ ലഭിക്കാറുള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വാത്തി പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ഇതിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളും, ട്രെയ്ലറും, അതുപോലെ ഗംഭീരമായ പ്രിവ്യു റിപ്പോർട്ടുകളും ഇത് എത്തരത്തിലുള്ള ഒരു ചിത്രമായിരിക്കുമെന്നുള്ള ഒരു പ്രതീക്ഷ പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും മുകളിൽ പ്രേക്ഷകർ നൽകുന്ന ചിത്രമായി, വെങ്കി അറ്റ്‍ലൂരി രചിച്ചു സംവിധാനം ചെയ്ത വാത്തി മാറി. പ്രമേയം കൊണ്ടും, അതിന്റെ അവതരണ ശൈലി കൊണ്ടും മികവ് പുലർത്തിയ ഈ ചിത്രം, ഒരു കംപ്ലീറ്റ് മാസ്സ് എന്റെർറ്റൈനെർ എന്ന നിലയിലും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്.

ധനുഷ് അവതരിപ്പിക്കുന്ന ബാലമുരുകൻ എന്ന ജൂനിയർ ലെക്ച്ചറുടെ കഥാപാത്രത്തിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത്. തിരുപ്പതി എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂട്ടിൽ തേർഡ് ഗ്രേഡ് ജൂനിയർ ലെക്ച്ചറർ ആയി ജോലിക്കു കേറുന്ന ബാലമുരുകൻ നേരിടുന്ന ചില കാര്യങ്ങളും, ശേഷം ബാലമുരുകനും ആ വിദ്യാഭാസ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും തമ്മിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും ഈ ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായി വരുന്നുണ്ട്. വിദ്യാഭ്യാസ കച്ചവടവുമായി ബന്ധപ്പെട്ട, വളരെയേറെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ഈ ചിത്രം വളരെ ആവേശകരമായ രീതിയിൽ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ പ്രമേയത്തിന്റെ ശക്തി കൊണ്ടും, കഥ പറഞ്ഞതിലെ ചടുലത കൊണ്ടും ഒരു ക്ലാസ് ആൻഡ് മാസ്സ് എന്റർടൈനറായി വാത്തി മാറുന്നുണ്ട്.

Advertisement

തന്റെ മുൻകാല ചിത്രങ്ങളിൽ ഇന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രം നൽകുന്നതിൽ വെങ്കി അറ്റ്‍ലൂരി എന്ന സംവിധായകൻ പൂർണ്ണമായും വിജയിച്ചു എന്നും നമ്മുക്ക് പറയാം. വളരെ മനോഹരമായാണ് ഒരു കമിങ് ഓഫ് ഏജ് വിഭാഗത്തിൽ പെടുന്ന ആക്ഷൻ ഡ്രാമ ചിത്രം അദ്ദേഹം പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്. വാത്തി എന്ന ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രേക്ഷകരുടെ മനസ്സുമായി യോജിപ്പിക്കുന്നതിൽ അദ്ദേഹം നേടിയ വിജയം, ചിത്രത്തിന്റെ എഴുത്തുകാരൻ എന്ന നിലയിലും അദ്ദേഹം പുലർത്തിയ മികവിന് അടിവരയിടുന്നുണ്ട്. അത്ര മികച്ച രീതിയിൽ ഈ ചിത്രത്തിന്റെ സാമൂഹിക പ്രസക്തമായ കഥാ പശ്ചാത്തലവും, ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗ്രാഫുമൊരുക്കാൻ ഈ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞപ്പോഴും, ഈ ചിത്രത്തെ തന്റെ കയ്യൊപ്പു ചാർത്തിയ ചിത്രമാക്കി വാത്തിയെ മാറ്റാൻ ഈ സംവിധായകന് കഴിഞ്ഞു. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ പാകത്തിന് ഒരുക്കിയ ഈ ചിത്രത്തിൽ, വിനോദ ഘടകങ്ങളായ കോമഡി, റൊമാൻസ്, ആക്ഷൻ, ആവേശം, വൈകാരിക മുഹൂർത്തങ്ങൾ എന്നിവയെല്ലാം കോർത്തിണക്കിയിട്ടുമുണ്ട്. ഗംഭീരമായ സംഭാഷണങ്ങളാണ് ഈ ചിത്രത്തിന്റെ മറ്റൊരു ശക്‌തി. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളിലൂടെ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന കൊള്ളരുതായ്മകൾ പലതും തുറന്നു കാണിക്കാൻ ഈ സിനിമയിലൂടെ സാധിക്കുന്നുണ്ട്. വലിയ കയ്യടിയാണ് ആ സംഭാഷണങ്ങൾക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മാറ്റത്തിന് വേണ്ടി ഒരാൾ ഒറ്റക്ക് നടത്തുന്ന പോരാട്ടം പ്രേക്ഷകർക്ക് നൽകുന്ന ആവേശമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.

ബാലമുരുകനെന്ന കഥാപാത്രമായുള്ള ധനുഷിന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഒരിക്കൽ കൂടി വളരെ അനായാസമായി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ധനുഷ് കയ്യടി നേടി. വൈകാരികമായി പ്രേക്ഷകന്റെ മനസ്സുകളെ തൊടാൻ സാധിക്കുന്നതാണ് ഈ നടന്റെ പ്രത്യേകത. തന്റെ പ്രകടനം കൊണ്ട് പല തവണ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ധനുഷ്, ഒരു പെർഫോർമർ എന്ന നിലയിൽ കൂടി അഴിഞ്ഞാടിയ ചിത്രമാണ് വാത്തി. മീനാക്ഷി എന്ന നായികാ കഥാപാത്രമായി വേഷമിട്ട സംയുക്ത മേനോനും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. സമുദ്രക്കനിയും ശക്തമായ പ്രകടനം കൊണ്ട് ശ്രദ്ധ നേടി. ഇവരെ കൂടാതെ സായ് കുമാര്‍, തനികേല ഭരണി, തോട്ടപ്പള്ളി മധു, ആടുകളം നരേന്‍, ഇളവരസ്, രാജേന്ദ്രൻ, ഹരീഷ് പേരാടി. പ്രവീണ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. യുവരാജ് ഒരുക്കിയ മികച്ച ദൃശ്യങ്ങൾ ചിത്രത്തിന്റെ ജീവനായി മാറിയപ്പോൾ, ജി വി പ്രകാശ് കുമാർ ഒരുക്കിയ സംഗീതവും മികച്ചതായിരുന്നു. ആക്ഷൻ രംഗങ്ങളിലും ഗാന രംഗങ്ങളിലും യുവരാജിന്റെ ക്യാമറ വർക്ക് നൽകിയ ചടുലത എടുത്തു പറഞ്ഞെ പറ്റൂ. ജി വി പ്രകാശ് കുമാർ നൽകിയ പശ്ചാത്തല സംഗീതമാണ് ചിത്രത്തെ മികവുറ്റതാക്കിയ മറ്റൊരു ഘടകം. ദേശീയ അവാർഡ് ജേതാവായ എഡിറ്റർ നവീൻ നൂലിയുടെ മികവ് ചിത്രത്തിന് മികച്ച വേഗതയാണ് പകർന്ന് നൽകിയത്.

ചുരുക്കി പറഞ്ഞാൽ, എല്ലാം തികഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് വാത്തി. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ഈ ചിത്രത്തിന് കഴിയുമെന്ന് മാത്രമല്ല ഒരു പുതിയ സിനിമാനുഭവം നൽകാനും ഈ ചിത്രത്തിന് സാധിക്കുന്നുണ്ട് . വിനോദ ചിത്രമാണെന്നതിലുപരി പ്രസക്തിയുള്ള ഒരു വിഷയവും സംസാരിക്കുന്നുണ്ട് എന്നതാണ് വാത്തിയെ വേറിട്ട് നിർത്തുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close