![](https://i0.wp.com/onlookersmedia.com/wp-content/uploads/2017/11/take-off-parvathi.jpg?fit=1024%2C592&ssl=1)
48ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടിയായി പാര്‍വതി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വതി പുരസ്‌കാരത്തിന് അര്‍ഹയായത്. ആദ്യമായാണ് മലയാള സിനിമയെ തേടി ഇങ്ങനെ ഒരു പുരസ്‌കാരം എത്തുന്നത്. ചിത്രത്തിന്റെ സംവിധായകനായ മഹേഷ് നാരായണന് പ്രത്യേക ജൂറി പരാമര്‍ശവും ചിത്രത്തിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളി നേഴ്‌സുമാര്‍ക്കും അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി പാര്‍വ്വതിയും മഹേഷ് നാരായണനും പറയുകയുണ്ടായി.
ഇറാഖിൽ അകപ്പെട്ടുപോകുന്ന സമീറയെന്ന മലയാളി നഴ്സിന്റെ വേഷമായിരുന്നു ‘ടേക്ക് ഓഫി’ൽ പാർവതി അവതരിപ്പിച്ചത്. യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.
ഉത്തർപ്രദേശ് വനിതാക്ഷേമമന്ത്രി റീത്ത ബഹുഗുണ ജോഷി യാണ് പാർവതിക്ക് പുരസ്‌കാരം സമ്മാനിച്ചത്. രജതമയൂരത്തിനൊപ്പം 10 ലക്ഷം രൂപയാണു സമ്മാനം. സ്പെഷൽ ജൂറി പ്രൈസായി മഹേഷ് നാരായണന് രജതമയൂരവും 15 ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചു.
ഇന്ത്യൻ ഫിലിം പഴ്സനാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം അമിതാഭ് ബച്ചൻ സ്വന്തമാക്കി. ഫ്രഞ്ച് ചിത്രം ‘120 ബീറ്റ്സ് പെർ മിനുറ്റ്’ മികച്ച സിനിമയ്ക്കുള്ള സുവർണ മയൂരം നേടി. റൊബാൻ കപ്പീല്യോ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിലെ അഭിനയത്തിന് അർജന്റീനിയൻ താരം നയുവെൽ പെരെസ് ബിസ്കയർ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഏയ്ഞ്ചൽസ് വെയർ വൈറ്റ്’ ഒരുക്കിയ ചൈനയുടെ വിവിയൻ ക്യുവിനാണ് മികച്ച സംവിധായികയ്ക്കുള്ള രജതമയൂരം. ബൊളീവിയയിൽ നിന്നുള്ള കിറോ റൂസോയ്ക്കാണ് പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം.