
കോറോണയുടെ കടന്ന് വരവ് മൂലം സിനിമ ലോകം ഒന്നടങ്കം സ്തംഭിച്ചു നിൽക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് സിനിമകളുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ഒരുപാട് വമ്പൻ ചിത്രങ്ങൾ തീയറ്ററുകൾ തുറക്കാതത് മൂലം റിലീസ് ചെയ്യാൻ ആവാതെ ഇരിക്കുകയാണ്. പല ചിത്രങ്ങളും സാഹചര്യം മനസ്സിലാക്കി ഒ.ടി.ടി റിലീസാണ് തിരഞ്ഞെടുക്കുന്നത്. ഷൂട്ടിംഗ് തുടങ്ങാനുള്ള അനുമതി കിട്ടിയ ശേഷം മുടങ്ങി കിടന്ന ചിത്രങ്ങളുടെയും പുതിയ സിനിമകളുടെയും ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമ താരങ്ങൾ കോവിഡ് സമയത്ത് പോലും പ്രതിഫലം കൂട്ടി ചോദിക്കുന്നു എന്ന് അറിയിച്ചുകൊണ്ട് നിർമ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസർസ് അസോസിയേഷൻ രംഗത്ത് എത്തിയിരിക്കുകയാണ്.
2 പ്രമുഖ നടന്മാർ കോവിഡിന് മുൻപുള്ള കാലത്തേക്കാൾ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതിനാൽ അവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന സിനിമകളുടെ ചിത്രീകരണം പുനഃപരിശോധിക്കണം എന്നാണ് പ്രൊഡ്യൂസർസ് അസോസിയേഷന്റെ തീരുമാനം. ജിഎസ്ടിയ്ക്ക് പുറമെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വിനോദ നികുതി പിൻവലിക്കാതെ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലന്നും അസോസിയേഷൻ യോഗം തീരുമാനിച്ചിരിക്കുകയാണ്. മോഹൻലാൽ നായകനായി എത്തുന്ന ദൃശ്യം 2 അടക്കം 11 ചിത്രങ്ങളുടെ നിർമ്മാണ ചിലവുകൾ പരിശോധനയിലാണ്. മോഹൻലാൽ അൻപത് ശതമാനം കുറച്ചാണ് ദൃശ്യം രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നത്. അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ തന്നെ മറ്റ് നടന്മാർക്ക് മാതൃകയായിരിക്കുകയാണ്. നിർമ്മാതാക്കളുടെ സംഘടനയുടെ അഭ്യർത്ഥന മാനിച്ച് അമ്മയുടെ പ്രസിഡന്റ് പ്രതിഫലം കുറച്ചപ്പോൾ 2 പ്രമുഖ നടന്മാർ പഴയതിനേക്കാൾ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് പ്രൊഡ്യൂസർസ് അസോസിയേഷൻ ചൂണ്ടികാണിച്ചിരിക്കുന്നത്. 45 ലക്ഷം വാങ്ങിച്ച നടൻ 50 ലക്ഷവും 75 ലക്ഷം വാങ്ങിച്ചിരുന്ന നടൻ 1 കോടിയും ചോദിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.