![](https://i0.wp.com/onlookersmedia.com/wp-content/uploads/2023/08/Mammootty-was-the-first-choice-to-play-the-villain-in-Rajinikanths-Jailer..jpg?fit=1024%2C592&ssl=1)
സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമ പ്രേമികളും. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത്, സൺ പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് പത്തിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഈ കഴിഞ്ഞ ജൂലൈ ഇരുപത്തിയെട്ടിനാണ് ജയിലറിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നത്. അതിൽ സൂപ്പർസ്റ്റാർ രജനികാന്ത് നടത്തിയ പ്രസംഗത്തിലെ അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ മോഹൻലാലിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്, മോഹൻലാൽ ഒരിതിഹാസ നടനാണെന്നും, അദ്ദേഹം തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ്. എന്തൊരു വലിയ മനുഷ്യനാണ് അദ്ദേഹമെന്നും രജനികാന്ത് ആദരവോടെ പറഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിലെ വില്ലൻ വേഷത്തിലേക്ക് ആദ്യം മമ്മൂട്ടിയെ ക്ഷണിച്ച കാര്യവും രജനികാന്ത് പറയുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്.
ഇതിലെ വില്ലൻ വേഷത്തിലേക്ക് തങ്ങൾ ആദ്യം പരിഗണിച്ചത് തെന്നിന്ത്യയിലെ ഒരു സൂപ്പർതാരത്തെ ആണെന്നും, അദ്ദേഹം തന്റെ നല്ല സുഹൃത്താണെന്നും രജനികാന്ത് പറഞ്ഞു. നെൽസൺ പറഞ്ഞതിനനുസരിച്ച് ഇതിലെ വില്ലൻ വേഷം ചെയ്യാൻ താൻ അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ, അദ്ദേഹം തയ്യാറായി എന്നും സംവിധായകനോട് വന്ന് കഥ പറയാൻ ആവശ്യപ്പെട്ടെന്നും രജനികാന്ത് വെളിപ്പെടുത്തി. എന്നാൽ, അദ്ദേഹം വില്ലനായാൽ, അദ്ദേഹവും ഒരു സൂപ്പർതാരം ആയത് കൊണ്ട് തന്നെ ഹീറോ- വില്ലൻ പോരാട്ടത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തേണ്ടി വന്നാലോ എന്ന ചിന്ത തനിക്കും നെൽസണും ഒരുപോലെ വന്നപ്പോഴാണ് അദ്ദേഹത്തിൽ നിന്നും മാറി വിനായകനിലേക്കു ചെന്നതെന്നും രജനികാന്ത് വിശദീകരിച്ചു.
ആ സൂപ്പർതാരം ആരാണെന്നുള്ള പേര് രജനികാന്ത് തുറന്നു പറയുന്നില്ലെങ്കിലും, അദ്ദേഹം ആ സംഭവം വിവരിക്കുമ്പോൾ അത് മമ്മൂട്ടിയാണെന്നു സംവിധായകൻ നെൽസൺ പറയുന്നത് വീഡിയോയിൽ കൃത്യമായി തന്നെ കാണാൻ സാധിക്കും. ഏതായാലും വിനായകൻ ആ വില്ലൻ വേഷം അതിഗംഭീരമായി തന്നെ ചെയ്തിട്ടുണ്ടെന്നാണ് രജനികാന്ത് പറയുന്നത്. ഇവരെ കൂടാതെ ശിവരാജ് കുമാർ, ജാക്കി ഷെറോഫ്, തമന്ന, രമ്യ കൃഷ്ണൻ, സുനിൽ എന്നിവരും ചിത്രത്തിലുണ്ട്