
മലയാള സിനിമയിലെ താരങ്ങളുടെ വേതനത്തെ കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിച്ചു നിൽക്കുന്ന കാലമാണിത്. അതിനെ കുറിച്ച് ശ്കതമായ അഭിപ്രായമാണ് ഫിലിം ചേംബർ പ്രസിഡന്റും മലയാളത്തിലെ മുൻനിര നിർമ്മാതാവുമായ ജി സുരേഷ് കുമാർ പങ്ക് വെച്ചിട്ടുള്ളത്. ഇപ്പോഴിതാ മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മലയാള സിനിമയിലെ താരങ്ങളുടെ ചില പ്രവണതകൾ തിരുത്തേണ്ടതിനെ കുറിച്ചും തുറന്ന് പറയുകയാണ്. മലയാള സിനിമയ്ക്ക് ചിന്തിക്കാൻ പോലും പറ്റാത്ത തുകയാണ് ഇപ്പോഴത്തെ ചെറിയ താരങ്ങൾ വരെ ചോദിക്കുന്നത് എന്ന് സുരേഷ് കുമാർ പറയുന്നു. യുവതലമുറയിലെ അഭിനേതാക്കൾക്ക് തൊഴിലിനോട് ആത്മാര്ഥതയില്ലെന്നും കലക്ക് വേണ്ടിയല്ല കാശിന് വേണ്ടിയാണു പലരും പരക്കം പായുന്നതെന്നും അദ്ദേഹം പറയുന്നു. നാലും അഞ്ചും കാരവൻ ഉണ്ടെങ്കിലേ ഷൂട്ടിംഗ് നടക്കു എന്നുള്ള അവസ്ഥയാണെന്നും, കാരവൻ കയറിച്ചെല്ലാത്ത സ്ഥലമാണെങ്കിൽ അവിടെ ഷൂട്ടിങ് പറ്റില്ല എന്ന നിലപാടിലാണ് പല യുവ താരങ്ങളുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിലവിലുള്ള ഏറ്റവും മുന്തിയ സൗകര്യങ്ങൾ തന്നെ തനിക്കു കിട്ടണമെന്ന നിലയിലാണ് ഇപ്പോഴുള്ള ആളുകളുടെ പോക്കെന്നും, കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. താരങ്ങളെ ഇപ്പോൾ തിരുത്തിയില്ലെങ്കിൽ മലയാള സിനിമ ഒരുകാലത്തും നന്നാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സിനിമയുടെ കേന്ദ്രം കൊച്ചി ആയതോടെ പലപ്പോഴും സിനിമ സംസ്‍കാരം തന്നെ ഇല്ലാതായത് പോലെയാണ് കാര്യങ്ങൾ നടക്കുന്നതെന്നും, കൊച്ചിയിൽ സിനിമാക്കാർക്കിടയിൽ പല ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതാണ് അതിന് ഒരു കാരണമെന്നും ജി സുരേഷ് കുമാർ സൂചിപ്പിക്കുന്നുണ്ട്.