സഹോദരസ്നേഹം കൊണ്ട് ഹൃദയത്തിൽ തൊട്ട് പ്യാലി; റിവ്യൂ വായിക്കാം

Advertisement

സിനിമകളുടെ വലിപ്പ ചെറുപ്പം നോക്കാതെ, അവ നൽകുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നല്ല ചിത്രങ്ങളെ കൈ നീട്ടി സ്വീകരിക്കുന്ന ഒരു സിനിമാ സംസ്കാരം രൂപപ്പെടുന്ന ഒരു കാലമാണിത്. വ്യത്യസ്ത പ്രമേയങ്ങളുമായി, താര സമ്പന്നമല്ലാതെ നമ്മുടെ മുന്നിലെത്തുന്ന കൊച്ചു കൊച്ചു ചിത്രങ്ങൾ വരെ സ്വീകരിക്കാൻ പ്രേക്ഷകർ തയ്യാറുമാണ്. അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇന്ന് റിലീസ് ചെയ്ത പ്യാലി. കുട്ടികളുടെ ചിത്രമായി ഒരുക്കിയിരിക്കുന്ന പ്യാലി ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ, ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നവാഗതരായ ബബിതയും റിനുവുമാണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്.

അഞ്ചു വയസ്സുള്ള പ്യാലി എന്ന് പേരുള്ള ഒരു പെൺകുട്ടിയുടേയും അവളുടെ സഹോദരന്‍ സിയയുടേയും കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. തെരുവിലെ ജീവിതങ്ങളിലൂടെ സഹോദര സ്നേഹത്തിന്റെ ആഴവും പരപ്പും നമ്മുക്ക് കാണിച്ചു തരുന്ന ഒരു ചിത്രമാണ് പ്യാലി. കെട്ടിടം തൊഴിലാളികളായിരുന്ന അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ഈ സഹോദരങ്ങൾ കൊച്ചിയിലെ അതിഥി തൊഴിലാളികളുടെ ഒരു ചേരിയിൽ ആണ് ജീവിക്കുന്നത്. ട്രാഫിക് സിഗ്നലുകളിൽ സാധനങ്ങൾ വിൽപന നടത്തി കിട്ടുന്ന തുച്ഛമായ പണം കൊണ്ട് സഹോദരിയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാനുള്ള ശ്രമത്തിലാണ് സിയ. എന്നാൽ ഒരിക്കൽ അവർക്ക് ആ ചേരിയിൽ നിന്നും തെരുവിലേക്ക് ഇറങ്ങേണ്ടി വരികയാണ്. ശേഷം പ്യാലിയുടെയും സഹോദരന്‍ സിയയുടേയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും അതിലൂടെ അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന വഴിത്തിരിവുകളുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

Advertisement

പ്രേക്ഷകന്റെ മനസ്സറിയാവുന്ന സംവിധായകരാണ് തങ്ങളെന്ന് തെളിയിക്കുന്ന രീതിയിലാണ് ഈ ചിത്രം നവാഗതരായ ബബിതയും റിനുവും ചേർന്നൊരുക്കിയിരിക്കുന്നതെന്ന് പറയാം. സംവിധായകരെന്ന നിലയിലും എഴുത്തുകാരെന്ന നിലയിലും മികച്ച കയ്യടക്കമാണ് ഇവർ പുലർത്തിയത്. വൈകാരികമായി പ്രേക്ഷകരുടെ മനസ്സിൽ തൊട്ടു കൊണ്ടാണ്, വ്യത്യസ്‍തമായ ഒരു കൊച്ചു കഥയെ അവർ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യാവസാനം ചിത്രത്തിലെ കഥാപാത്രങ്ങളോടും അവരുടെ അവസ്ഥകളോടും പ്രേക്ഷകരുടെ മനസ്സിനെയും അവരുടെ വികാരങ്ങളെയും ബന്ധിപ്പിച്ചിരുത്താൻ സംവിധായകർക്ക് സാധിച്ചിട്ടുണ്ട്. കണ്ണ് നിറക്കുന്നതിനൊപ്പം തന്നെ, കുറച്ചു ചിരിപ്പിക്കാനും, സന്തോഷം പകരാനും പ്രേക്ഷകരെ ചിന്തിപ്പിക്കാനും ഈ ചിത്രത്തിന് കഴിയുന്നുണ്ട്. ഒരു ഫീൽ ഗുഡ് ചിത്രമെന്ന രീതിയിൽ കഥ പറഞ്ഞ ഈ ചിത്രം വളരെ ഒഴുക്കോടെയാണ് മുന്നോട്ടു നീങ്ങുന്നത്. വിനോദത്തിന്റെ ഘടകങ്ങൾ മനോഹരമായി ഉൾപ്പെടുത്തിയതിനൊപ്പം തന്നെ, കഥയുടെ തനിമ ചോർന്നു പോകാതെ, നിയന്ത്രണത്തോടെ കഥ പറയാൻ സാധിച്ചു എന്നിടത്താണ് ഇതിന്റെ തിരക്കഥയും ആ തിരക്കഥ അവതരിപ്പിച്ച രീതിയും അഭിനന്ദനമർഹിക്കുന്നത്. കുട്ടികളുടെ ലോകവും, അവർക്കുള്ളിലെ കലാ വാസനകളും, സഹോദര്യസ്നേഹവും സുഹൃത്ത് ബന്ധങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് പ്രചോദനം നൽകുന്ന രീതിയിലാണ് ഇതിലെ ഓരോ പ്രധാന ഭാഗങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്.

പ്യാലി എന്ന കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ബാർബിയെന്നു പേരുള്ള ബാലതാരം ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. വളരെ സ്വാഭാവികമായി തന്നെ പ്യാലിക്ക് ജീവൻ നല്കാൻ ബാർബിക്കു സാധിച്ചിട്ടുണ്ട്. ചിത്രം കണ്ടിറങ്ങി കഴിയുമ്പോഴും ബാർബിയുടെ മുഖം പ്യാലിയായി നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കും. അതുപോലെ തന്നെ എടുത്തു പറയേണ്ട പ്രകടനമാണ് സിയ ആയി ജോർജ് ജേക്കബ് നൽകിയ പ്രകടനം. സായിദ്, നിക്കോളാൻ എന്നീ കഥാപാത്രങ്ങളായി ശ്രീനിവാസൻ, മാമുക്കോയ എന്നിവർ കാഴ്ചവെച്ച പ്രകടനം ശ്രദ്ധേയമാണ്. കഥയിലെ നിർണ്ണായക കഥാപാത്രങ്ങളായ ഇരുവരുടെയും പ്രകടനം ഈ സിനിമയുടെ മികവിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അംബരീഷ്, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവരും, അതിഥി വേഷം ചെയ്ത ഉണ്ണി മുകുന്ദനും മികച്ച പ്രകടനം തന്നെ നൽകിയിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ പ്രശാന്ത് പിള്ളൈ ഒരുക്കിയ സംഗീതം മികച്ചു നിന്നപ്പോൾ, ജിജു സണ്ണി നൽകിയ ദൃശ്യങ്ങളും ചിത്രത്തിന്റെ ഫീൽ പ്രേക്ഷകരിലേക്ക് എത്തിച്ചു. അതുപോലെ തന്നെ ദീപു ജോസഫ് നിർവഹിച്ച ദൃശ്യ സംയോജനം ചിത്രത്തിന്റെ മികച്ച ഒഴുക്കിനെ ഏറെ സഹായിച്ചിട്ടുണ്ട്.

കണ്ടു തീർന്നാലും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കാൻ പ്രാപ്തിയുള്ള മനോഹരമായ ഒരു കുട്ടികളുടെ ചിത്രമാണ് പ്യാലി. കുട്ടികളും കുടുംബങ്ങളും തീർച്ചയായും കാണേണ്ട ഈ ചിത്രം അവരെ ഏറെ രസിപ്പിക്കുന്നതിനൊപ്പം തന്നെ അവരെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമാനുഭവമാണ് സമ്മാനിക്കുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close