ഗോകുല്‍ സുരേഷ് നല്ല മസിലുമായി വന്നാല്‍ പൃഥ്വിരാജ് വേണമെന്നില്ല; ‘വാരിയംകുന്നന്‍’ ചെയ്യുമെന്ന് നിര്‍മ്മാതാവ്

Advertisement

പ്രഖ്യാപിച്ച സമയം മുതൽ ഏറെ വിവാദം സൃഷ്‌ടിച്ച ഒരു മലയാള ചിത്രമായിരുന്നു വാരിയംകുന്നന്‍. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി മലബാർ വിപ്ലവമെന്ന ചരിത്ര സംഭവത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നത് ആഷിഖ് അബുവാണ്. എന്നാൽ പിന്നീട് പൃഥ്വിരാജ് സുകുമാരനും, ആഷിഖ് അബുവും ഈ ചിത്രത്തിൽ നിന്ന് പിന്മാറി. എന്നാൽ ഈ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും അതിപ്പോഴും പ്ലാൻ ചെയ്യുകയാണെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഇതിന്റെ പുതിയ നിർമ്മാതാവായ നൗഷാദ്. ഗോകുൽ സുരേഷ് നായകനായ തന്റെ പുതിയ ചിത്രം സായാഹ്ന വാര്‍ത്തകളുടെ’ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹമിത് വെളിപ്പെടുത്തിയത്. ചിത്രത്തില്‍ നായകനായി പൃഥ്വിരാജിന് പകരമായി ചില നടന്മാരുടെ പേര് പരിഗണിക്കുന്നുണ്ടെന്നും, പൃഥ്വിരാജ് തന്നെ വേണം അത് ചെയ്യാനെന്ന നിര്ബന്ധമൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.

അതാര് വേണമെങ്കിലും ആവാമെന്നും, നാളെ നല്ല മസിലൊക്കെയായി ഗോകുല്‍ സുരേഷ് വന്നിട്ടുണ്ടെങ്കില്‍ ഗോകുല്‍ ആയിരിക്കാം ആ കഥാപാത്രം ചെയ്യുകയെന്നും അദ്ദേഹം പറയുന്നു. നല്ലൊരു കഥയാണ് ആ ചിത്രത്തിന്റേതെന്നും മികച്ചൊരു സിനിമയായി പൊതു സമൂഹത്തിലേക്ക് ആ ചരിത്ര കഥ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും നൗഷാദ് പറയുന്നു. ഹർഷദ്, റമീസ് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ആദ്യം നിർമ്മിക്കാനിരുന്നത് കോമ്പസ് മൂവീസ് ലിമിറ്റഡ്, ഒ പി എം സിനിമാസ് എന്നിവയുടെ ബാനറിൽ സിക്കന്തർ, മൊയ്‌ദീൻ എന്നിവരാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം പ്ലാൻ ചെയ്യുന്നത്. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യാൻ തീരുമാനിച്ച ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്‍റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയും ഇതേ ചരിത്ര കഥാപാത്രത്തിന്റെ ജീവിതത്തിന്റെ പശ്‌ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close