പൊള്ളലേറ്റ ജീവിതത്തെ ആത്മവിശ്വാസം കൊണ്ട് നേരിട്ട ഷാഹിന; ചികിത്സാ സഹായവുമായി മെഗാ സ്റ്റാർ മമ്മൂട്ടി..!

Advertisement

കുഞ്ഞുനാളിൽ ശരീരമാകെ പൊള്ളലേറ്റിട്ടും പഠിച്ചു ഡോക്ടറായ ഷാഹിന എന്ന യുവതിയുടെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ, ഷാഹിനക്ക് തുടർ ചികിത്സക്കുള്ള സഹായവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. വിഷ്ണു സന്തോഷ്‌ എന്ന ഫോട്ടോഗ്രാഫർ ആമ്പൽ കുളത്തിൽ വെച്ച് പകർത്തിയ ഷാഹിനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത് മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെടുകയും അങ്ങനെയാണ് ഷാഹിനയിലേക്കു മമ്മൂട്ടിയുടെ സഹായം എത്തിച്ചേരുകയും ചെയ്യുന്നത്. ഷാഹിനക്ക് ലഭിക്കുന്നത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള പതഞ്‌ജലി ആയുർവേദ ചികിത്സ കേന്ദ്രത്തിലെ സൗജന്യ ചികിത്സയായിരിക്കും. കുറ്റിപ്പുറത്താണ് പ്രധാന ചികിത്സാലയമെങ്കിലും കൊച്ചിയിലും മമ്മൂട്ടിയുടെ സംരംഭത്തിന് സെന്ററുണ്ട്. കൊച്ചിയിലെ സെന്ററിലെത്തി ഡോക്ടറെ കാണാൻ മാനേജിങ് ഡയറക്ടർ വഴി മമ്മൂട്ടി അറിയിച്ചതിനെ തുടർന്നാണ് ഷാഹിനയും പിതാവും ഡോക്ടറെ പോയി കണ്ടത്.

അവിടെ വെച്ച് ഫോണിലൂടെ ഷാഹിന മമ്മൂട്ടിയോട് സംസാരിക്കുകയും ചെയ്തു. നമുക്ക് പരമാവധി നോക്കാം. ബാക്കിയെല്ലാം ദൈവത്തിന്റെ കൈയ്യിലാണ് എന്നാണ് മമ്മുക്ക പറഞ്ഞതെന്ന് ഷാഹിന പറയുന്നു. അഞ്ച് വയസ്സുള്ളപ്പോൾ കറന്റ് കട്ടിന്റെ സമയത്ത് മണ്ണെണ്ണ വിളക്ക് വച്ച് പഠിച്ചു കൊണ്ടിരിക്കുമ്പോൾ, വിളക്ക് കൈ തട്ടി മടിയിലേക്ക് വീണു തീ ദേഹമാസകലം ആളി പടരുകയും ഷാഹിനക്ക് ദേഹം മുഴുവൻ പൊള്ളൽ ഏൽക്കുകയുമായിരുന്നു. പിന്നീട് ഒരുപാട് ശസ്ത്രക്രിയയും വേദനയും അനുഭവിച്ച ഷാഹിനയുടെ ചികിത്സ മുഴുവൻ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു. ആദ്യം പൊള്ളിയ മുഖവുമായി മുഖം ഉയർത്താൻ മടിയായിരുന്നു എങ്കിലും അതിനെ അതിജീവിച്ചു ഷാഹിന പഠിക്കുകയും എൻട്രൻസ് എഴുതി മെഡിസിന് അഡ്മിഷൻ നേടുകയും ചെയ്തു. പിഎസ്‌സി പരീക്ഷ എഴുതി ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസറായി ജോലി നേടുകയും കൂടി ചെയ്ത ഷാഹിന ഇപ്പോൾ തൃപ്പൂണിത്തുറയിലുള്ള ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close