
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം നിർമ്മാതാവിന് നഷ്ടം വരുത്തി എന്നും, ചിത്രത്തിനായി എടുത്ത ലോൺ തുക ഇപ്പോഴും അടച്ചു തീർന്നിട്ടില്ല എന്നുമുള്ള വാദങ്ങളുമായി മുൻ കേരളാ ഫിനാൻസ് കോർപറേഷൻ മേധാവി ആയിരുന്ന ടോമിൻ തച്ചങ്കിരി മുന്നോട്ടു വന്നതോടെയാണ് ഈ വിഷയത്തിൽ പ്രതികരണവുമായി ടോമിച്ചൻ മുളകുപാടവും എത്തിയത്.
2016 ൽ റിലീസ് ചെയ്ത പുലി മുരുകൻ മലയാളത്തിൽ ആദ്യമായി നൂറു കോടി ക്ലബിലെത്തിയ ചിത്രമാണ്. 143 കോടിയാണ് എല്ലാ ഭാഷകളിൽ നിന്നുമായി ചിത്രം നേടിയ ആഗോള ഗ്രോസ്. കേരളത്തിൽ നിന്ന് മാത്രം 86 കോടി രൂപ ഗ്രോസ് നേടിയ ചിത്രം ഓവർസീസ് റിലീസിനും മുൻപ് നൂറു കോടിയുടെ ബിസിനസ്സ് നേടിയ ആദ്യത്തേതും ഒരേയൊരു മലയാള ചിത്രവുമാണ്.
ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് ടോമിച്ചൻ മുളകുപാടം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് ശ്രീ മോഹൻലാൽ നായകനായ, വൈശാഖ് ഒരുക്കിയ പുലി മുരുകൻ. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ആ ചിത്രം നിർമിക്കാൻ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൻറെ ഒരു ഭാഗമായി മാറാൻ കഴിഞ്ഞതിലും ഇന്നും ഏറെ അഭിമാനിക്കുന്ന വ്യകതിയാണ് ഞാൻ.
എന്നാൽ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് ചിലർ രംഗത്ത് വന്നത് ശ്രദ്ധയിൽ പെട്ടു. അതിൽ അവർ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്. പ്ലാൻ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതൽ ചിലവായ ചിത്രമായിരുന്നു എങ്കിലും , എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലി മുരുകൻ. കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ കോട്ടയം ശാഖയിൽ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ 2 കോടി രൂപയുടെ ലോൺ എടുത്തത്. ആ ലോൺ പൂർണ്ണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർക്കുകയും ചെയ്തിരുന്നു. 3 കോടി രൂപയിൽ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ ഇൻകം ടാക്സ് അടച്ചത്. അത്രയധികം തുക ഇൻകം ടാക്സ് അടക്കണമെങ്കിൽ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ..
അതിന് ശേഷവും ഒന്നിലധികം ചിത്രങ്ങൾ നിർമ്മിക്കാൻ എനിക്ക് സാധിച്ചതിലും പുലി മുരുകൻ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്. ഒൻപത് വർഷം മുൻപ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വെറും മൂന്നാഴ്ചയിൽ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളിൽ ആകെ ബിസിനസ്സ് നടന്ന ചിത്രമാണ് പുലിമുരുകൻ. അത്കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു..മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങൾക്ക് മുന്നിലെത്തും..”.