അവഗണിക്കപ്പെടുന്ന പുലികളിയ്ക്ക് താങ്ങായി ദുൽഖർ; ദുൽഖർ സൽമാൻ ഫാമിലിയിൽ അയ്യന്തോൾ ദേശത്തെ പുലികൾ

Advertisement

200 വർഷം പഴക്കമുള്ള കേരളത്തിന്റെ തനതായ കലാരൂപമാണ് പുലികളി. കടുവക്കളി എന്നും അറിയപ്പെടുന്ന ഈ കലാരൂപം ഓണക്കാലത്താണ് കൂടുതലും അവതരിപ്പിച്ച് വരുന്നത്. പുലിയുടെ ശരീരത്തിലുള്ളത് പോലെ വരകളും ചായങ്ങളും പൂശി, ഉടുക്കിന്റെയും തകിലിന്റെയും വാദ്യാരവങ്ങൾക്കൊപ്പം നൃത്തം ചവിട്ടുന്നതാണ് പുലികളി. ഓണക്കാലത്ത് മാത്രം മലയാളി ഓർക്കുന്ന ഈ കലാരൂപത്തിന് കേരളത്തിന്റെ മറ്റ് കലാരൂപങ്ങൾക്ക് ലഭിക്കുന്നത് പോലെ സ്വന്തമായി ഒരു വേദി ലഭിക്കാതെ അവഗണന നേരിടുകയാണ്. കേരളത്തിന്റെ തനത് കലാരൂപത്തിന് അർഹമായ പരിഗണന ലഭ്യമാക്കുന്നതിനായി രംഗത്ത് എത്തിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക തന്നെയാണ്. പുലികളി കലാകാരന്മാർക്കായി ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, ദുൽഖർ സൽമാൻ ഫാമിലി (DQF) എന്ന പേരിൽ കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ് ആരംഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമാ മേഖലയിൽ നിന്നുള്ള സണ്ണി വെയ്ൻ, സാനിയ ഇയ്യപ്പൻ, ബ്ലെസ്ലി, വിനി വിശ്വ ലാൽ, സോഹൻ സീനുലാൽ, നിത്യ മാമൻ, രാജേഷ് കേശവ്, ബാദുഷ, തുടങ്ങി നിരവധി പേർ അംഗങ്ങളായി. പതിനായിരം കലാകാരന്മാർക്ക് മാത്രമാണ് ഇതിൽ അംഗത്വം നൽകുന്നത്.

കലാരംഗത്തെ വിവിധ മേഖലയിലുള്ള കലാകാരന്മാരെ കൂട്ടിച്ചേർത്തുകൊണ്ട് ഉണ്ടാക്കുന്ന ഒരു കമ്മ്യൂണിറ്റിയാണ് കമ്മ്യൂണിറ്റി ഫോർ ഹാപ്പിനസ്. കലാകാരന്മാർക്ക് കലാപ്രകടനം നടത്തുന്നതിന് അവസരം ഒരുക്കുകയാണ് ലക്ഷ്യം. നൂറ്റാണ്ടുകളായി അവഗണിക്കപ്പെടുന്ന അയ്യന്തോൾ ദേശത്തെ പുലികളി കലാകാരന്മാരെ ദുൽഖർ സൽമാൻ ഫാമിലി ഗോൾഡൻ മെമ്പർഷിപ്പ് നൽകി കമ്മ്യൂണിറ്റിയുടെ ഭാഗമാക്കി. പുലിക്കളി കലാകാരനായിരുന്ന ചാത്തുണ്ണി ആശാന്റെ ഓർമകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ടായിരുന്നു ചടങ്ങ്. DQFന്റെ മറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്ക് ഫിംഗർ ഡാൻസ് പരിശീലനം നൽകുന്നതിനുള്ള പ്രവർത്തനങ്ങളും, കേരളത്തിലൊട്ടാകെ ചിരി സദസ്സുകൾ തുടങ്ങാനുള്ള പദ്ധതികളും നടന്നുവരികയാണ്. കേരളത്തിൽ ഉടനീളമുള്ള ഭിന്നശേഷി കുട്ടികൾക്കായി ഇമ്ത്യാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് എന്ന എക്സർസൈസ് പഠിപ്പിക്കുന്നതിനായി കേരളത്തിലെ സ്‌പെഷ്യൽ സ്കൂൾ അധ്യാപകർക്കായി പരിശീലനം നൽകി വരുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിൽ ഈ എക്സർസൈസ് വലിയൊരു മാറ്റം വരുത്തുന്നുണ്ട്. ഇതിന് പുറമെ, കേരളത്തിലെങ്ങും ചിരി സദസ്സുകൾ ആരംഭിക്കാനും DQF തീരുമാനിച്ചിട്ടുണ്ട്. ഇന്റർനെറ്റിന്റെയും ജോലിതിരക്കുകളുടെയും ലോകത്ത് നിന്നും മാറി മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ഒരു വേദിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close