‘ നിയമ വ്യവസ്ഥയുടെ മുകളില്‍ നിന്നുള്ള നിരീക്ഷണം ‘ നായാട്ട് റിവ്യൂ വായിക്കാം

Advertisement

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ പ്രധാന ചിത്രമാണ് സൂപ്പർ ഹിറ്റുകൾ ഒരുക്കിയ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോൾഡ്‌ കോയിൻ മോഷൻ പിക്ചർസ്‌ ന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ രഞ്ജിത്, പി എം ശശിധരൻ എന്നിവരും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടുമാണ്. സൂപ്പർ ഹിറ്റായ ജോജു ജോർജ് ചിത്രം ജോസെഫ് രചിച്ച ഷാഹി കബീർ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത അന്തരിച്ചു പോയ നടൻ അനിൽ നെടുമങ്ങാടും അഭിനയിച്ചിട്ടുണ്ട്. വലിയ പ്രേക്ഷക പ്രീതി നേടിയ ട്രൈലെർ വമ്പൻ പ്രതീക്ഷയാണ് ചിത്രത്തെക്കുറിച്ചു സമ്മാനിച്ചത്. ആ പ്രതീക്ഷകളോട് പൂർണ്ണമായും നീതി പുലർത്താൻ മാർട്ടിൻ പ്രക്കാട്ടിനും ടീമിനും സാധിച്ചു എന്ന് തന്നെ നമ്മുക്ക് പറയാൻ സാധിക്കും.

കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന പ്രവീൺ, നിമിഷ അവതരിപ്പിക്കുന്ന സുനിത, ജോജു ജോർജ് അവതരിപ്പിക്കുന്ന മണിയൻ എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ഈ മൂന്നു പോലീസ് ഓഫീസർമാരുടെ ജീവിതത്തിൽ ഉണ്ടാവുന്ന ഒരു സംഭവം അവരുടെ സാധാരണ ജീവിതത്തെ ആകെ തകിടം മറിക്കുന്നു. തിരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന ഒരു അറസ്റ്റും ആ അറസ്റ്റിനെ തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളും ഇവരെ ജീവന് വേണ്ടിയുള്ള ഒരോട്ടത്തിലാണ് കൊണ്ടെത്തിക്കുന്നത്. തുടർന്ന് നടക്കുന്ന കാര്യങ്ങളാണ് വളരെ ത്രില്ലിംഗ് ആയും റിയലിസ്റ്റിക് ആയും മാർട്ടിൻ പ്രക്കാട്ട് നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

സാധാരണ നമ്മൾ കണ്ടു മടുത്ത സിനിമാനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിച്ച ഒരു ചിത്രമാണ് നായാട്ട് എന്ന് പറയാം. വ്യത്യസ്തത പുലർത്തുമ്പോൾ തന്നെ ആവേശകരമായ രീതിയിൽ  കഥ പറഞ്ഞ ഒരു സർവൈവൽ ത്രില്ലർ  ചിത്രമാണ് മാർട്ടിൻ പ്രക്കാട്ട് എന്ന പരിച സമ്പന്നനായ സംവിധായകൻ ഒരുക്കിയത്.  ആകാംഷയും വൈകാരികതയും ആവേശവുമെല്ലാം പ്രേക്ഷകന് നൽകി കൊണ്ട് ഒരുക്കിയ ഈ ചിത്രം നമ്മൾ കണ്ടു പരിചയിച്ചിട്ടുള്ള ത്രില്ലർ ചിത്രങ്ങളുടെ ഫോർമാറ്റിൽ നിന്ന് മാറി നിന്നാണ് കഥ പറയുന്നത്. മലയാളത്തിൽ ഒരുപാട് വന്നിട്ടില്ലാത്ത സർവൈവൽ ത്രില്ലർ ഫോർമാറ്റിൽ കഥ പറഞ്ഞു കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട് നായാട്ട്. വിശ്വസനീയമായ കഥാ സന്ദർഭങ്ങൾ തിരക്കഥയിൽ ഒരുക്കാൻ ഷാഹി കബീറിന് സാധിച്ചതിനൊപ്പം തന്നെ തന്നെ രസ ചരട് പൊട്ടാത്ത രീതിയിൽ കഥ പറയാൻ സംവിധായകനും കഴിഞ്ഞു. വളരെ വികാര തീവ്രമായ സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ആവേശകരമായ ഒരു സിനിമയാക്കി നായാട്ടിനെ മാറ്റാൻ മാർട്ടിൻ പ്രക്കാട്ടിനും ഷാഹി കബീറിനും സാധിച്ചിട്ടുണ്ട്. വൈകാരിക രംഗങ്ങളുടെ മികവും വലിയ രീതിയിലാണ് ഈ ചിത്രത്തിന് മുതൽക്കൂട്ടായിട്ടുള്ളത്. ഷാഹി കബീർ എന്ന രചയിതാവിന്റെ മികവ് നമ്മുക്ക് കാണിച്ചു തരുന്നത് അദ്ദേഹത്തിന്റെ കഥാപാത്ര രൂപീകരണം കൂടിയാണ്. തൻറെ ജീവിതാനുഭവങ്ങളിൽ നിന്ന് അദ്ദേഹം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് വളരെ വേഗം സംവദിക്കാൻ സാധിക്കുന്നു എന്ന് മാത്രമല്ല, തങ്ങളിൽ ഒരുവനായി ആ കഥാപാത്രങ്ങളെ തിരിച്ചറിയാനും അവർക്കു കഴിയുന്നുണ്ട്. അത് തന്നെയാണ് നായാട്ടിലും നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഏറ്റവും ത്രില്ലിങ്ങായി കഥ മുന്നോട്ടു പോകുമ്പോഴും അതിനു കൊടുത്തിരിക്കുന്ന റിയലിസ്റ്റിക് സ്വഭാവമാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം. ആ കാര്യത്തിൽ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ഏറെ കയ്യടിയർഹിക്കുന്നു. വിനോദത്തിനൊപ്പം പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന, പ്രസക്തമായ ഒരു വിഷയം കൂടി ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. രാഷ്ട്രീയവും നിയമ വാഴ്ചയും നമ്മുടെ നാട്ടിൽ എത്രത്തോളം അവിശുദ്ധമായ രീതിയിലാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും, നിയമം കാത്തു സൂക്ഷിക്കുവാൻ നിയോഗിക്കപ്പെട്ടവർ നിയമത്തെ വളച്ചൊടിക്കുകയും അതേ നിയമം കൊണ്ട് സാധാരണക്കാരെ പോലെ തന്നെ നിയമപാലകർ പോലും എങ്ങനെ ഇരകളാക്കപ്പെടുന്നു എന്നും ഈ ചിത്രം കാണിച്ചു തരുന്നു.

പ്രവീൺ, സുനിത, മണിയൻ എന്നീ കഥാപാത്രങ്ങളായി അനായാസമായ പ്രകടനമാണ് കുഞ്ചാക്കോ ബോബൻ, നിമിഷ, ജോജു ജോർജ് എന്നിവർ  നൽകിയത്.  കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ടു അഭിനയിക്കാൻ ഈ മൂന്നു പേർക്കും സാധിച്ചിട്ടുണ്ട്. പരസ്പരം മത്സരിച്ചു അഭിനയിച്ച ഇവർ മൂന്നു പേരും തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ലായി നിന്നതു..പ്രവീൺ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് നൽകിയത്. അതുപോലെ തന്നെ ജോജു ജോർജുമായുള്ള കുഞ്ചാക്കോ ബോബന്റെ ഓൺസ്‌ക്രീൻ രസതന്ത്രം പ്രവീൺ, മണിയൻ എന്നീ രണ്ടു കഥാപാത്രങ്ങളേയും കൂടുതൽ വിശ്വസനീയമാക്കി മാറ്റി. ജോജു ജോർജ് പതിവുപോലെ തന്റെ കഥാപാത്രം വളരെ അനായാസമായി ചെയ്തു ഫലിപ്പിച്ചപ്പോൾ, നിമിഷ സജയൻ സുനിതക്കു ജീവൻ പകർന്നതും ഏറ്റവും മനോഹരമായാണ്. അഭിനേതാക്കൾ എന്ന നിലയിലുള്ള മൂന്നു പേരുടെയും വളർച്ച നമ്മുക്ക് കാണിച്ചു തരുന്ന ചിത്രം കൂടിയാണ് നായാട്ട് എന്ന് പറയാൻ സാധിക്കും. അതുപോലെ തന്നെ  അനിൽ നെടുമങ്ങാട്, ജാഫർ ഇടുക്കി, ഹരികൃഷ്ണൻ  എന്നിവരും മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി കാഴ്ച വെച്ചത്. വിഷ്ണു വിജയ്   ഒരുക്കിയ  സംഗീതം ചിത്രത്തിലെ അന്തരീക്ഷം അവസാനം വരെ ഉദ്വേഗഭരിതമാക്കി നിർത്താൻ സഹായിച്ചു. അത് പോലെ തന്നെ  ക്യാമെറാമാനായ ഷൈജു ഖാലിദ് ഒരുക്കിയ മികച്ച ദ്രശ്യങ്ങളും ചിത്രത്തിന്റെ ഫീൽ പ്രേക്ഷകനിലേക്കു എത്തിക്കാൻ സംവിധായകനെ സഹായിച്ചിട്ടുണ്ട് . മഹേഷ് നാരായണിന്റെ എഡിറ്റിംഗ് കഥ പറച്ചിലിന്റെ താളത്തിനൊത്തു തന്നെ നീങ്ങിയപ്പോൾ ഒരിക്കലൂം ഈ ചിത്രം പ്രേക്ഷകനെ മുഷിപ്പിക്കുന്ന അനുഭവമായി മാറിയില്ല എന്നതും എടുത്തു പറയണം.

നായാട്ട്  ഒരു വ്യത്യസ്ത സിനിമാനുഭവമാണ്. പ്രേക്ഷകനെ ആദ്യാവസാനം രസിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന ഒരു സിനിമാനുഭവം എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. അഭിനേതാക്കളുടെ മികച്ച പ്രകടനവും സാങ്കേതികമായി മികച്ചു നിൽക്കുന്ന അവതരണ ശൈലിയുമാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ചാർളിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടും ജോസഫിന് ശേഷം ഷാഹി കബീറും വിജയം ആവർത്തിക്കുന്ന കാഴ്ച കൂടി നായാട്ട് നമ്മുക്ക് സമ്മാനിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close