രക്ഷകനായി തമിഴിൽ ഇനി ലെജൻഡ് ശരവണനും?; ദി ലെജൻഡ് റിവ്യൂ വായിക്കാം

Advertisement

തമിഴിലെ പ്രശസ്ത സംവിധായകരായ ജെ ഡി ആൻഡ് ജെറി ടീം രചിച്ചു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ദി ലെജൻഡ് ആണ് ഇന്ന് ആഗോള റിലീസായി എത്തിയത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിസിനസ്മാൻ ലെജൻഡ് ശരവണൻ നായക വേഷത്തിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും അരുൾ ശരവണൻ എന്ന അദ്ദേഹം തന്നെയാണ്. ഉർവശി രൗറ്റെല നായികാ വേഷം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഗാനങ്ങൾ അതുപോലെ ഇതിന്റെ പ്രൊമോഷൻ പരിപാടികളെന്നിവ വലിയ സോഷ്യൽ മീഡിയ ശ്രദ്ധ നേടിയിരുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

വിദേശത്തു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്തതിനു ശേഷം തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു വരുന്ന ശാസ്ത്രജ്ഞനാണ് ശരവണൻ. സ്വന്തം നാടിൻറെ പുരോഗതിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നതാണ് അയാളുടെ ആഗ്രഹം. എന്നാൽ നാട്ടിലെത്തുമ്പോൾ, അയാളുടെ ജീവിതത്തിൽ വളരെ പ്രീയപ്പെട്ട ഒരാളുടെ മരണമാണ് അയാളെ കാത്തിരിക്കുന്നത്. പ്രമേഹം കൂടിയാണ് ആ മരണം സംഭവിക്കുന്നത്. അതോടെ പ്രമേഹത്തിനു മരുന്ന് കണ്ടു പിടിക്കാനുള്ള തന്റെ ശ്രമം അയാൾ തുടങ്ങുകയാണ്. എന്നാൽ അതിനു മുന്നിൽ തടസ്സങ്ങളുമായി വമ്പൻ ഫാര്മസ്യൂട്ടിക്കൽ മാഫിയ എത്തുന്നതോടെ ചിത്രം ഒരു ആക്ഷൻ എന്റർടൈനറായി മാറുന്നു.

Advertisement

തമിഴ് സിനിമയിൽ നമ്മൾ സ്ഥിരം കണ്ടു വരുന്ന, രക്ഷകനായി അവതരിക്കുന്ന നായകന്റെ കഥ തന്നെയാണ് ഈ ചിത്രവും പറയുന്നത്. ആക്ഷനും പ്രണയവും കുറെ പാട്ടുകളും എല്ലാം ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ ചിത്രം പല സമയത്തും പ്രേക്ഷകന് നൽകുന്നത് ഒരു സ്പൂഫ് ചിത്രം കാണുന്ന ഫീലാണ് എന്നതാണ് സത്യം. അതങ്ങനെ തന്നെ തോന്നണം എന്നുദ്ദേശിച്ചു ചെയ്തതാണോ, അതോ വളരെ സീരിയസായി ചെയ്തത് അങ്ങനെയായി പോയതാണോ എന്നുള്ളത് സംവിധായകർ പറയേണ്ട മറുപടിയാണ്. പക്ഷെ എങ്ങനെയായാലും ആദ്യാവസാനം ഏറെ രസകരമായാണ് ചിത്രം പോകുന്നത്. പ്രേക്ഷകർക്കു പൊട്ടിച്ചിരിയാണ് ചിത്രം നൽകുന്നത്. നായകന്റെ മാസ്സ് ഇൻട്രോ മുതൽ അയാളുടെ മാസ്സ് സീനുകളും ആക്ഷനും പഞ്ച് ഡയലോഗുകളും പ്രണയവും നൃത്തവും പാട്ടുകളും മുതൽ, വൈകാരിക രംഗങ്ങൾ വരെ പൊട്ടിച്ചിരി ഉണർത്തുന്നുണ്ട്. അത്കൊണ്ട് തന്നെ ആദ്യാവസാനം ബോറടിക്കാതെ കാണാവുന്ന ഒരു പക്കാ സ്പൂഫ് ചിത്രമെന്ന് വേണമെങ്കിൽ നമ്മുക്ക് ഇതിനെ വിശേഷിപ്പിക്കാം. അത് തന്നെയായിരുന്നു ഉദ്ദേശമെങ്കിൽ സംവിധായകരായ ജെ ഡി ആൻഡ് ജെറി ടീം അതിൽ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്.

കേന്ദ്ര കഥാപാത്രമായുള്ള അരുൾ ശരവണൻ എന്ന ലെജൻഡ് ശരവണൻ നടത്തിയ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. തനിക്കു പറ്റുന്ന പോലെ അദ്ദേഹം ചെയ്ത ആക്ഷനും നൃത്തവും വൈകാരിക രംഗങ്ങളുമെല്ലാം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. പാട്ടും ഇടിയും മാറി മാറി വന്നു കൊണ്ടിരുന്ന കഥാഗതിയിൽ ഇടക്കൊക്കെ സയൻസ് ഫിക്ഷൻ വരെ കേറി വന്നത് ഏറെ രസകരമായി മാറി. മറ്റു വേഷം ചെയ്തവർക്കൊന്നും കാര്യമായ ശ്രദ്ധയേ കിട്ടാത്ത വിധം തന്റെ മാത്രമായ അഭിനയ ശൈലികൊണ്ട് ലെജൻഡ് ശരവണൻ നിറഞ്ഞു നിൽക്കുകയായിരുന്നു എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. എന്നാലും നായികാ വേഷം ചെയ്ത ഉർവശി രൗറ്റെല, ഗീതിക, സുമൻ, വംശി കൃഷ്ണ, നാസ്സർ, വിവേക്, റോബോ ശങ്കർ, യോഗി ബാബു, പ്രഭു തുടങ്ങിയവരും തങ്ങളുടെ ജോലി വൃത്തിയായി ചെയ്തിട്ടുണ്ട്.

ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഇതിന്റെ സാങ്കേതിക നിലവാരമാണ്. ആർ വേൽരാജ് ഒരുക്കിയ ഓരോ ദൃശ്യ ഖണ്ഡങ്ങളും ഗംഭീരമായിരുന്നു. അതുപോലെ ഹാരിസ് ജയരാജ് ഒരുക്കിയ സംഗീതവും മികച്ചു നിന്നു. ഗാനങ്ങൾ ചിത്രത്തിന്റെ എനർജി ലെവൽ ഉയർത്തിയപ്പോൾ പശ്ചാത്തല സംഗീതവും കയ്യടി നേടി. റൂബൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. ചിത്രം ഇഴയാതെ മുന്നോട്ടു പോയതിനു ഒരു കാരണം റൂബന്റെ എഡിറ്റിംഗ് മികവാണ്. ചുരുക്കി പറഞ്ഞാൽ അറിഞ്ഞോ അറിയാതെയോ കാണുന്നവർക്കു കുറെ നേരം ചിരി സമ്മാനിക്കുന്ന ഒരു എന്റെർറ്റൈനെർ ആണ് ദി ലെജൻഡ്. ഒരു തമിഴ് സ്പൂഫ് ചിത്രം പ്രതീക്ഷിച്ചാണ് പോകുന്നതെങ്കിൽ നിങ്ങൾക്കു ഏറെ രസിക്കാനുള്ള വക നൽകുന്ന ചിത്രമാണിത്. അതിന് വേണ്ടി മാത്രം പോയാൽ നിരാശപ്പെടില്ല.

Advertisement

Copyright © 2017 onlookersmedia.

Press ESC to close