ഹൊറർ സിനിമയുടെ പുതിയ മുഖം; റിവ്യൂ വായിക്കാം

Advertisement

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറർ ഫിലിം എന്ന വിശേഷണവുമായി ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രമാണ്, നവാഗതരായ രഞ്ജിത്ത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചതുർമുഖം. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, യുവ താരം സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ അലെൻസിയറും ഒരു നിർണ്ണായക കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നു. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ഈ ഹൊറർ ചിത്രം രചിച്ചിരിക്കുന്നത്. ഗംഭീര പ്രതികരണം നേടിയെടുത്ത ഈ ചിത്രത്തിന്റെ ട്രൈലെർ സമ്മാനിച്ച പ്രതീക്ഷകളോടെ ചതുർ മുഖം കാണാൻ കയറിയ പ്രേക്ഷകരെ ഈ ചിത്രഹം തൃപ്തിപ്പെടുത്തിയോ എന്ന് നമ്മുക്ക് പരിശോധിക്കാം.

മഞ്ജു വാര്യർ അവതരിപ്പിക്കുന്ന തേജസ്വിനി, സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന ആന്റണി എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രം പ്രധാനമായും വികസിക്കുന്നത്. സോഷ്യൽ മീഡിയ/മൊബൈൽ ഫോണ് അഡിക്റ്റ് എന്നു വിളിക്കാവുന്ന കഥാപാത്രമാണ് തേജസ്വിനി. തേജസ്വിനിയും ആന്റണിയും ചേർന്നു സിസിടിവി ഇൻസ്റ്റാൾ ചെയ്യുന്ന ബിസിനസ്സിൽ പച്ച പിടിക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ ഒരു മൊബൈൽ ഫോണ് മൂലം തേജസ്വിനിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായതും വിശദീകരിക്കാൻ സാധിക്കാത്തതുമായ ചില സംഭവ വികാസങ്ങളാണ് ഈ കഥയെ മുന്നോട്ടു നയിക്കുന്നത്. 

Advertisement

ഹൊറർ കോമഡി അല്ലെങ്കിൽ ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഒട്ടനേകം ചിത്രങ്ങൾ മലയാള സിനിമയിൽ വന്നിട്ടുണ്ട് എങ്കിലും ടെക്‌നോ ഹൊറർ എന്ന വിഭാഗത്തിലൊരു ചിത്രം ഇവിടെയാദ്യമാണ്. ആ പുതുമ തന്നെയാണ് ഈ ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന ഏറ്റവും വലിയ ഘടകം. വളരെ പുതുമയേറിയ രീതിയിലും അതേസമയം വളരെ ഉദ്വേഗഭരിതമായും കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകളെ പൂർണ്ണമായും തൃപ്തിപടുത്തുന്നുണ്ട്. ആകാംഷ നിറഞ്ഞ കഥാ സന്ദര്ഭങ്ങൾക്കൊപ്പം, ഒരു ഹൊറർ ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന ഞെട്ടലും ഭയവും   പ്രേക്ഷകന് നൽകി കൊണ്ട് ഒരുക്കിയ ഈ ചിത്രം ആദ്യാവസാനം വിനോദത്തിന്റെ ഒരു പുതിയ ലോകമാണ്  തുറന്നിടുന്നത് എന്ന് പറയാം.

സയൻസും സാങ്കേതിക വിദ്യയും പാരാ നോർമൽ സംഭവങ്ങളുമെല്ലാം കോർത്തിണക്കി, പ്രേക്ഷകർക്ക്  വിശ്വസനീയമായ രീതിയിൽ കഥാ സന്ദർഭങ്ങൾ  തിരക്കഥയിൽ ഒരുക്കാൻ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർക്ക് സാധിച്ചിട്ടുണ്ട്. ആ തിരക്കഥയുടെ രസചരട് പൊട്ടാത്ത രീതിയിൽ കഥപറയാനും ഗംഭീരമായ സാങ്കേതിക നിലവാരം പുലർത്തിക്കൊണ്ട്  ഒരു കൊമേർഷ്യൽ എന്റെർറ്റൈനെർ എന്ന നിലയിൽ ഈ ചിത്രമൊരുക്കാനും രഞ്ജിത്ത് കമല ശങ്കർ, സലിൽ വി എന്നീ നവാഗതർക്കും സാധിച്ചു. നവാഗതരുടെ യാതൊരു വിധ പതർച്ചകളും ഇല്ലാതെ പൂർണ്ണമായും കഥയുടെ മുന്നോട്ടുള്ള പോക്കിനെ തങ്ങളുടെ നിയന്ത്രണത്തിൽ തന്നെ നിർത്തിക്കൊണ്ടാണ് ഇരുവരും ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നത് അഭിനന്ദനാർഹമായ കാര്യമാണ്. ഗംഭീരമായ മേക്കിങ് ശൈലികൊണ്ട് ഞെട്ടിക്കുന്ന ഈ ചിത്രം, ഇതിലെ വൈകാരിക മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരുമായി പെട്ടെന്ന് തന്നെ സംവദിക്കുന്നുമുണ്ട്.

തേജസ്വിനി എന്ന കഥാപാത്രമായി മഞ്ജു വാര്യർ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് നടത്തിയത്. ഓരോ ചലനത്തിലും തേജസ്വിനിയുടെ എനർജിയും വിഹ്വലതകളും ആകാംഷകളുമെല്ലാം പകർന്നു നല്കാൻ ഈ നടിക്ക് സാധിച്ചു. ആന്റണി ആയി സണ്ണി വെയ്ൻ പതിവുപോലെ തന്നെ പ്രേക്ഷകരുടെ മനസ്സിലിടം നേടുന്ന പ്രകടനമാണ് നൽകിയത്. വളരെ അനായാസമായി കഥാപാത്രമായി മാറിയ സണ്ണി വെയ്ൻ, മഞ്ജു വാര്യർക്കൊപ്പമുള്ള രംഗങ്ങളിൽ കട്ടക്ക് നിന്നതോടെ ഇരുവരും തമ്മിലുള്ള ഓൺസ്‌ക്രീൻ കെമിസ്ട്രിയും ഏറെ മനോഹരമായി മാറി. ക്ലമന്റ് എന്ന കഥാപാത്രമായി അലെൻസിയർ കയ്യടി നേടുമ്പോൾ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന,  ശ്രീകാന്ത് മുരളി, നിരഞ്ജന അനൂപ്, ശ്യാമ പ്രസാദ്, റോണി ഡേവിഡ്, ഷാജു, ബാലാജി ശർമ്മ, നവാസ് വള്ളിക്കുന്ന് എന്നിവരും മികച്ച  പ്രകടനം തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി കാഴ്ച വെച്ചത്.

ഡോൺ വിൻസെന്റ് ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിലെ അന്തരീക്ഷം അവസാനം വരെ ഉദ്വേഗഭരിതമാക്കി നിർത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. അത് പോലെ തന്നെ അഭിനന്ദം രാമാനുജൻ എന്ന സിനിമാട്ടോഗ്രാഫർ  ഒരുക്കിയ ദ്രശ്യങ്ങളും ഹൊറർ ഫീൽ പ്രേക്ഷകനിലേക്കു പകരാൻ വളരെയധികം സംവിധായകരെ സഹായിച്ചിട്ടുണ്ട്. മനോജിന്റെ  എഡിറ്റിംഗ് മികവ് കഥ പറച്ചിലിന്റെ താളം നിലനിർത്താൻ സഹായിച്ചപ്പോൾ  ഒരിക്കലൂം പ്രേക്ഷകർക്ക് ചിത്രം മുഷിപ്പിക്കുന്ന ഒരനുഭവമായി മാറിയില്ല. ചിത്രത്തിലെ വി എഫ് എക്സ്, സൗണ്ട് മിക്സിങ്, സൗണ്ട് ഡിസൈനിങ് വിഭാഗവും മികച്ച നിലവാരം പുലർത്തി.

ചതുർ മുഖം ഗംഭീരമായ ഒരു ഹൊറർ സിനിമാനുഭവമാണ് നമ്മുക്ക് നൽകുന്നത്. കണ്ടു മടുത്ത ഹൊറർ ചിത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഈ ചിത്രം ഒരു പുതുമയേറിയ തീയേറ്റർ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കഥയിലെ പുതുമയും അഭിനേതാക്കളുടെ മനോഹരമായ പ്രകടനവും അതോടൊപ്പം സാങ്കേതികമായി പുലർത്തുന്ന ഉയർന്ന നിലവാരവുമാണ് ഈ ചിത്രത്തെ നഷ്ട്ടപ്പെടുത്തരുതാത്ത ഒരു സിനിമാനുഭവമാക്കി മാറ്റുന്നത് എന്നും നിസംശയം പറയാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close