മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചു..!

Advertisement

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാൾ ആയിരുന്ന നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ഇന്ന് രാവിലെ മുതൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഉച്ചയോടെ ആണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നെടുമുടി വേണു തമിഴ് ഉൾപ്പെടെയുള്ള അന്യ ഭാഷാ ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട്. നായകനായും വില്ലനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ച നെടുമുടി വേണു മലയാള സിനിമയുടെ സുവർണ്ണ തലമുറയിലെ ഒരു ഭാഗമായിരുന്നു.

നേരത്തേ കൊവിഡ് ബാധിച്ച നെടുമുടി വേണു, അതിനു ശേഷം ഉദരസംബന്ധമായ അസുഖ ബാധിതനായാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. ഇടക്ക് ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്ന അദ്ദേഹം, ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തി വരികയായിരുന്നു. ഈ അടുത്തിടെയാണ് രോഗം മൂർച്ഛിച്ചത്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി കെ കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22 നു ജനിച്ച നെടുമുടി വേണു നാടകത്തിലൂടെയാണ് സിനിമയിൽ എത്തിയത്. 1978 ഇൽ പുറത്തു വന്ന, അരവിന്ദൻ ഒരുക്കിയ തമ്പു എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അന്തരിച്ചു പോയ സംവിധായകൻ പി പദ്മരാജൻ, സംവിധായകൻ പ്രിയദർശൻ, നടൻ മോഹൻലാൽ എന്നിവരുമായുള്ള നെടുമുടി വേണുവിന്റെ സൗഹൃദം, അവർ ഒന്നിച്ചു ചെയ്ത ചിത്രങ്ങൾ എന്നിവ മലയാള സിനിമാ പ്രേക്ഷകർ ഏറെ ആഘോഷിക്കുന്നവയാണ്. മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട് എന്നിവയൊക്കെ നെടുമുടി വേണു അഭിനയിച്ചു പുറത്തു വരാനുള്ള ചിത്രങ്ങൾ ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close