നെടുമുടി വേണുവുമായി 14 വർഷം നീണ്ട അകൽച്ച; കാരണം വെളിപ്പെടുത്തി സത്യൻ അന്തിക്കാട്..!

Advertisement

രണ്ടു ദിവസം മുൻപാണ് മലയാളത്തിലെ മഹാനടന്മാരിൽ ഒരാളായിരുന്ന നെടുമുടി വേണു അന്തരിച്ചത്. കൊവിഡ് ബാധിച്ചതിന് പിന്നാലെ ഉണ്ടായ ശാരീരിക പ്രശ്നങ്ങളും ഉദര രോഗവും ആയിരുന്നു അദ്ദേഹത്തിന്റെ മരണത്തിനു കാരണം. മലയാളം ഏറെ സ്നേഹിച്ച മഹാനടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ, സൂര്യ, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ തെന്നിന്ത്യയിലെ ഒട്ടുമിക്ക സിനിമാ താരങ്ങളും മുന്നോട്ടു വന്നു. മലയാളത്തിലെ സംവിധായകരായ പ്രിയദർശൻ, സിബി മലയിൽ, സത്യൻ അന്തിക്കാട് തുടങ്ങിയവരും നെടുമുടി വേണു എന്ന തങ്ങളുടെ പ്രീയപ്പെട്ട സുഹൃത്തിനെ കുറിച്ച് വാചാലരായി. അതിൽ തന്നെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത് തനിക്കും നെടുമുടി വേണുവിനും ഇടയിൽ ഉണ്ടായ, 14 വർഷം നീണ്ടു നിന്ന അകൽച്ചയെ കുറിച്ചും അതിനുള്ള കാരണത്തെ കുറിച്ചുമാണ്. സത്യൻ അന്തിക്കാട് അമേരിക്കയില്‍വെച്ചു ചെയ്തൊരു സിനിമയുടെ ഭാഗമാവാന്‍ നെടുമുടി വേണുവിന് സാധിച്ചില്ല. അദ്ദേഹത്തെ സത്യൻ വിളിച്ചു എങ്കിലും അദ്ദേഹം വരാതിരുന്നതിനെ തുടർന്ന് ചിത്രത്തിന്റെ കഥ വരെ പൊളിച്ചെഴുതുകയും ആ ചിത്രം വലിയ പരാജയമായി മാറുകയും ചെയ്തു.

പിന്നീട് കുറെ വർഷത്തേക്ക് സത്യൻ അന്തിക്കാട് ചിത്രങ്ങളിലേക്ക് നെടുമുടി വേണുവിനെ അദ്ദേഹം ക്ഷണിച്ചില്ല. അങ്ങനെ ഒരുപാട് വർഷങ്ങൾക്കു ശേഷം ഒരു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങിനെത്തിയ നെടുമുടി വേണു സത്യൻ അന്തിക്കാടിന്റെ അടുത്തുവന്നു പറഞ്ഞത്, സത്യന്റെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ട് 14 വര്‍ഷങ്ങളായി എന്നാണ്. ഒരാളെ കൊന്നാല്‍ 12 വര്‍ഷമേയുള്ളൂ ശിക്ഷ. എന്റെ ശിക്ഷ കഴിയാറായോ, എന്നും വേണു തമാശയായി ചോദിച്ചെന്നും അതോടെ അകൽച്ചയുടെ മഞ്ഞുരുകി എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. പിന്നീട് ആണ് നെടുമുടി വേണുവിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായ അരവിന്ദൻ എന്ന കഥാപാത്രം സത്യൻ അന്തിക്കാട് ഒരുക്കിയ വീണ്ടും ചില വീട്ടുകാര്യങ്ങളിൽ നമ്മൾ കണ്ടത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വിനോദ യാത്ര , ഭാഗ്യദേവത, പുതിയ തീരങ്ങൾ എന്നീ സത്യൻ അന്തിക്കാട് ചിത്രങ്ങളിലും പിന്നീട് നമ്മൾ നെടുമുടി വേണുവിനെ കണ്ടു. വേണു വിട പറഞ്ഞപ്പോൾ സത്യൻ അന്തിക്കാട് കുറിച്ച വാക്കുകൾ ഇങ്ങനെ, സ്നേഹത്തിന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിയുകയാണ്. മനസ്സാകെ ഒരു ശൂന്യത നിറയുന്നു. ഇത്ര ചെറിയ കാലയളവാണോ ജീവിതം എന്ന് തോന്നിപ്പോകുന്നു. കഥകൾ കേട്ട്, കുസൃതികളിൽ രസിച്ച്, കുറുമ്പുകളിൽ ചിരിച്ച് മതിയായിട്ടില്ല. ദിവസങ്ങൾക്കു മുമ്പ്‌ വരെ കേട്ട സ്വരം കാതിൽ മായാതെ നിൽക്കുന്നു. അതിരു കാക്കാൻ ഇനി മലകളില്ല. വിട പറയാനാവുന്നില്ല വേണു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close