മലയാളത്തിൽ ഇനി ചരിത്ര സിനിമകളുടെ കാലം-ഒരുങ്ങുന്നത് 6 ബ്രഹ്മാണ്ഡചിത്രങ്ങൾ..

Advertisement

ചരിത്രത്തെ ആസ്‌പദമാക്കിയുള്ള ചിത്രങ്ങളുടെ അരങ്ങേറ്റത്തിനായി മലയാളസിനിമ ഒരുങ്ങുന്നു. കുഞ്ഞാലി മരക്കാർ, വേലുത്തമ്പി ദളവ, കായംകുളം കൊച്ചുണ്ണി, ചെങ്ങഴി നമ്പിയാർ, സുകുമാര കുറുപ്പ് എന്നിവയിലൂടെ യുവതാരങ്ങൾ മുതൽ മമ്മൂട്ടി വരെ ഈ ബയോപിക്കുകളുടെ ഭാഗമാകുന്നു. അംബേദ്കര്‍, പഴശ്ശിരാജ എന്നീ കഥാപാത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി മറ്റൊരു ചരിത്രപുരുഷനായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ. ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല എന്നീ ശ്രദ്ധേയ രചനകള്‍ നിര്‍വഹിച്ച ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ടി പി രാജീവനാണ് രചന. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്തംബറില്‍ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ വിജയാഘോഷ വേളയില്‍ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

സംവിധായകന്‍ വിജി തമ്പിയുടെ കൂടെ വേലുത്തമ്പി ദളവയാണ് പൃഥിരാജിന്റെ ചിത്രം. രഞ്ജി പണിക്കര്‍ തിരക്കഥയൊരുക്കുന്ന സിനിമയുടെ ചിത്രീകരണം 2019ല്‍ ആരംഭിക്കുമെന്നാണ് സൂചന. ബ്ലെസ്സിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ശേഷമായിരിക്കും വേലുത്തമ്പി ദളവയില്‍ പൃഥ്വിരാജ് അഭിനയിക്കുക. ഇതിനു പുറമെ ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍, മോഹന്‍ലാലിനെ നായകനാക്കി പൃഥി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്നീ ചിത്രങ്ങളും പൃഥിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ കള്ളന്റെ കഥ പറയുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിയുടെ കഥയിൽ പലയിടത്തും അതെങ്ങനെ, എന്തുകൊണ്ടു സംഭവിച്ചു എന്ന ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. അതിനുള്ള ഉത്തരം തേടൽ കൂടിയാണ് ഈ സിനിമയെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമലാ പോളാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ പുതുമുഖങ്ങൾക്കും അഭിനയിക്കാൻ അണിയറപ്രവർത്തകർ അവസരം ഒരുക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന സിനിമയുടെ ഷൂട്ടിങ് അടുത്ത വർഷം ആദ്യം ശ്രീലങ്കയിൽ ആരംഭിക്കും. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കുന്നത്. ആക്ഷൻ സീനുകൾ ഒരുക്കുന്നത് ദക്ഷിണാഫ്രിക്കൻ സംഘം ഉൾപ്പെടെയുള്ളവരായിരിക്കും.

കേരളാപോലീസിനെ വട്ടം കറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രമാണ് മറ്റൊന്ന്. 2018 ല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും. ദുൽഖറിന്‍റെ കന്നിച്ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം ഒരുക്കുന്നത്. ടോവിനോയെ നായകനാക്കി ഒരുക്കുന്ന വടക്കൻ പാട്ടു കഥകളിലെ നായകനായ ‘ചെങ്ങഴി നമ്പിയാർ ‘ ആണ് ബയോപിക്കുകളിൽ അവസാനത്തേത്. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് പിന്നാലെ മലയാളത്തിലും ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കാന്‍ ധൈര്യം കാണിച്ചിരിക്കുകയാണ് സാങ്കേതിക പ്രവര്‍ത്തകരും നിര്‍മാതാക്കളും. മികച്ച സാങ്കേതിക വിദ്യയും ഗ്രാഫിക്‌സുകളും ഈ ചിത്രങ്ങളെ എത്രത്തോളം മികച്ചതാക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close