അജിത് പക്ഷാഘാതത്തിന്റെ വക്കിലെത്തിയിട്ടുണ്ട്; ബൈക്ക് സ്റ്റണ്ട് അനുകരിക്കരുതെന്നു ഡോക്ടര്‍…!

Advertisement

തമിഴകത്തിന്റെ തല അജിത് നായകനായി എത്തിയ വലിമൈ എന്ന ചിത്രം സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ എന്നീ വമ്പൻ ഹിറ്റായ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ആണ്. പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ച ഈ ചിത്രത്തിൽ അജിത്തിന് പുറമേ ഹുമ ഖുറേഷി, യോഗി ബാബു, കാർത്തികേയ, സുമിത്ര, അച്ച്യുത്‌ കുമാർ, പേർളി മാണി, ധ്രുവൻ, പുകഴ്, പാവൽ നവഗീതൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഹൈ വോൾട്ടേജ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ബൈക്ക് സ്റ്റണ്ട് സീനുകൾ ആണ്. ഡ്യൂപ് ഇല്ലാതെ ആണ് അജിത് ഈ ചിത്രത്തിലെ അതിസാഹസികമായ ബൈക്ക് സ്റ്റണ്ട് രംഗങ്ങൾ ചെയ്തിരിക്കുന്നത്. എല്ലാ സുരക്ഷാക്രമീകരണങ്ങളുമൊരുക്കി അടച്ചിട്ട റോഡിലായിരുന്നു അജിത്ത് ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത് എന്നും അദ്ദേഹത്തെ സഹായിക്കാനായി ബൈക്ക് സ്റ്റണ്ട് വിദഗ്ധരുമുണ്ടായിരുന്നിട്ട് പോലും ചിത്രീകരണത്തിനിടെ അഞ്ച് തവണ അജിത്തിന് പരിക്കേറ്റു എന്നത് വെളിപ്പെടുത്തുകയാണ് അദ്ദേഹത്തെ ചികിൽസിച്ചു ഡോക്ടർ.

അതുകൊണ്ട് തന്നെ ഈ സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് യുവാക്കള്‍ ബൈക്ക് സ്റ്റണ്ട് അനുകരിക്കരുതെന്ന് പറയുകയാണ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോക്ടര്‍ നരേഷ് പദ്മനാഭൻ. പരിക്കേറ്റ അജിത് പക്ഷാഘാതത്തിന്റെ വക്കിലെത്തിയ സാഹചര്യം പോലുമുണ്ടായിട്ടുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സിനിമയില്‍ അജിത് ബൈക്കില്‍ നിന്ന് വീഴുന്ന രംഗങ്ങൾ, ജീവിതത്തില്‍ വീണുപോയാലും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയുമെന്ന സന്ദേശമായി ഉൾക്കൊള്ളണമെന്നും അല്ലാതെ അതിനെ പൊതുനിരത്തില്‍ സ്റ്റണ്ട് ചെയ്യാനുള്ള ആഹ്വാനമായി കരുതരുത് എന്നും അദ്ദേഹം വിശദീകരിക്കുന്നു. കഴിഞ്ഞ പതിനഞ്ചു വർഷത്തിനുള്ളിൽ പല പല പരിക്ക് മൂലം അജിത്തിന്റെ ശരീരത്തിൽ നടത്തിയ ശസ്ത്രക്രിയകൾ ഏറെയാണ്. തോളെല്ലിനും നട്ടെല്ലിനും കാലിനുമെല്ലാം ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. അത് കൂടാതെ അജിത്തിന്റെ സെര്‍വിക്കല്‍ നട്ടെല്ലില്‍, ഡിസെക്ടമി സര്‍ജറി രണ്ട് തലങ്ങളില്‍ നടത്തിയിട്ടുണ്ട്. ലംബര്‍ ഡിസെക്ടമിയും, കാല്‍മുട്ടിന്റെ രണ്ട് സന്ധികളിലും ലിഗമെന്റ് ടിയര്‍ ഓപ്പറേഷനും അജിത്തിന്റെ ശരീരത്തിൽ ചെയ്തിട്ടുണ്ട്. ഇതിനെല്ലാം ശേഷം സംഘട്ടനം ഇത്ര മനോഹരമായി അദ്ദേഹം ചെയ്യുന്നത് അത്ഭുതകരമാണ് എന്നും ഡോക്ടർ പറയുന്നു. പക്ഷെ അത് കണ്ട്, ബൈക്ക് സ്റ്റണ്ട് പോലെ ഉള്ളവ മറ്റുള്ളവർ പൊതു ഇടങ്ങളിൽ ചെയ്യാൻ പോയാൽ വലിയ ദുരന്തം ആവും സംഭവിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close