പ്രശസ്ത നടൻ കോട്ടയം പ്രദീപ് അന്തരിച്ചു..!

Advertisement

പ്രശസ്ത മലയാള ഹാസ്യ നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം തന്നെ തന്റെ സുഹൃത്തിനൊപ്പം ആശുപത്രിയിൽ എത്തിയെങ്കിലും, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പ്രശസ്ത സംവിധായകൻ ഐവി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. അതിൽ ജൂനിയർ ആർട്ടിസ്റ്റായി ആണ് അദ്ദേഹമെത്തിയത്. പിന്നീട് നടനെന്ന നിലയിൽ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത് വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളിലൂടെ ആയിരുന്നു.

കോട്ടയം ജില്ലയിലെ തിരുവാതുക്കൽ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചതും വളര്‍ന്നതുമെല്ലാം. സ്കൂൾ കാലഘട്ടത്തിൽ യുവജനോത്സവത്തിലും സ്‌കൂള്‍ വാര്‍ഷിക പരിപാടികളിലും സജീവമായിരുന്ന അദ്ദേഹം, പാട്ട്‌, ഡാന്‍സ്‌, എകാങ്കനാടകം തുടങ്ങിയവയിലായിരുന്നു ഏറ്റവും കൂടുതൽ പങ്കെടുത്തിരുന്നത്. പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിൽ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച അദ്ദേഹം 40 വർഷമായി നാടകരംഗത്ത് സജീവമായിരുന്നു. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂർത്തിയാക്കിയ പ്രദീപ്, 1989 മുതൽ എൽ ഐ സി ഉദ്യോഗസ്ഥനായി ജോലി ചെയ്തു. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിലൂടെയാണ് പ്രദീപിന് ആദ്യമായി അവസരം ലഭിക്കുന്നത്. ശേഷം ഐ വി ശശി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രദീപ്, നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് അതിൽ അഭിനയിച്ചത്. 2009 ൽ ഗൗതം മേനോന്‍റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിൽ, നായികയായ തൃഷയുടെ മലയാളി അമ്മാവനായി ചെയ്ത വേഷവും അതിലെ ഡയലോഗും ശ്രദ്ധ നേടിയതോടെ പ്രദീപിന് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. ആ ചിത്രത്തിന്‍റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. ഇത് കൂടാതെ തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും കോട്ടയം പ്രദീപ് വേഷമിട്ടിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close