ചിരിയുടെ, ചിന്തയുടെ മറിമായം; പഞ്ചായത്ത് ജെട്ടി റിവ്യൂ വായിക്കാം

Advertisement

ഏറെ വർഷങ്ങളായി കുറിക്ക് കൊള്ളുന്ന ആക്ഷേപ ഹാസ്യവുമായി മലയാള പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ടെലിവിഷൻ ഹാസ്യ പരമ്പരയാണ് മറിമായം. ഇത്രയധികം ജനപ്രീതി നേടിയ ഈ പരമ്പരയിലെ പ്രധാനികൾ വെള്ളിത്തിരയിലും ആ പൊട്ടിചിരിയൊരുക്കിയ പുതിയ മലയാള ചിത്രമാണ് പഞ്ചായത്ത് ജെട്ടി. മറിമായം പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം, സപ്ത തരംഗ് ക്രിയേഷന്‍സും ഗോവിന്ദ് ഫിലിംസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു ചിരിപ്പൂരം പ്രതീക്ഷിച്ചു ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകർക്ക് പൂർണ്ണ സംതൃപ്തി നൽകുന്ന രീതിയിൽ തന്നെയാണ് പഞ്ചായത്ത് ജെട്ടി ഒരുക്കിയിരിക്കുന്നതെന്ന് നിസംശയം പറയാം.

കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ മുൻനിർത്തി കഥ പറയുന്ന ഈ ചിത്രം യാത്രാ സൗകര്യങ്ങൾ കുറവുള്ള കുടുങ്ങാശ്ശേരി എന്ന ഗ്രാമത്തിലെ പൊതുവായ ചില പ്രശ്നങ്ങളും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് അതീവ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. മറിമായം ടീമിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് പോലെ തന്നെ സാമൂഹിക വിഷയങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചതിനൊപ്പം തന്നെ, പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന ജീവിതഗന്ധിയായ ഒട്ടേറെ മുഹൂർത്തങ്ങളും ഈ ചിത്രത്തിന്റെ കഥയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓ കേ ചന്ദ്രദാസ്, വല്ലഭൻ എന്നീ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള പ്രശ്നങ്ങളിലൂടെയാണ് കഥ മുന്നോട്ട് സഞ്ചരിക്കുന്നത്. ഗതാഗതവും പൊതു ശ്മശാനവും വരെയുള്ള പ്രശ്നങ്ങൾ ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.

Advertisement

പ്രേക്ഷകരെ ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ഒരു വിനോദ ചിത്രമായി തന്നെയാണ് മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും പഞ്ചായത്ത് ജെട്ടി അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ചിത്രത്തിനൊപ്പം സഞ്ചരിപ്പിക്കാൻ എഴുത്തുകാർ എന്ന എന്ന നിലയിൽ ഇവർക്ക് സാധിച്ചതിനൊപ്പം തന്നെ, ആ തിരക്കഥക്ക് അതീവ രസകരമായ ഒരു ദൃശ്യ ഭാഷ ഒരുക്കുന്ന കാര്യത്തിൽ സംവിധായകരെന്ന നിലയിലും ഇവർ രണ്ടു പേരും വിജയിച്ചു എന്ന് പറയാം. രസികന്മാരായതും, നമ്മുക്ക് ചുറ്റും നമ്മൾ ദൈനം ദിന ജീവിതത്തിൽ കാണുന്നതും സാധാരണക്കാരായതുമായ കഥാപാത്രങ്ങളെ വെച്ച്, വളരെ മനോഹരമായി കഥാസന്ദർഭങ്ങളെ കൂട്ടിയിണക്കി, അതിൽ ആക്ഷേപ ഹാസ്യവും ചിന്തയും ജീവിതഗന്ധിയായ മുഹൂർത്തങ്ങളും കൃത്യമായ അളവിൽ ചാലിച്ച് മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ചിത്രം മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞതും അത് പോലെ തന്നെ കഥാപാത്രങ്ങൾക്കെല്ലാം വ്യക്തമായ സ്ഥാനം പ്രാധാന്യവും തിരക്കഥയിൽ നല്കാൻ കഴിഞ്ഞതും ഇവരുടെ രചനാ മികവിന് ഉദാഹരണങ്ങളായി പറയാം. രസകരമായ ഒരു തിരക്കഥയും അതിന്റെ സത്യസന്ധമായ ആവിഷ്കാരവുമാണ് ഈ ചിത്രത്തിന്റെ വിജയം.

അഭിനേതാക്കൾ ഓരോരുത്തരും വളരെ അനായാസമായി തങ്ങളുടെ കഥാപാത്രങ്ങൾ ചെയ്തു ഫലിപ്പിച്ചു. മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, ഉണ്ണി രാജ, നിയാസ് ബക്കർ എന്നിവർ പൊട്ടിച്ചിരിയുടെ പൂരം ഒരുക്കിയപ്പോൾ സലിം കുമാർ, വിനോദ് കോവൂർ, മണി ഷൊർണൂർ, റിയാസ്, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, വീണാ നായർ, രശ്‌മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്‌മിയമ്മ, ഷൈനി സാറ, പൗളി വിത്സൻ എന്നിവരും മികച്ച പ്രകടനം തന്നെ ഈ ചിത്രത്തിന് വേണ്ടി കാഴ്ച വെച്ചു. മറിമായത്തിൽ പ്രേക്ഷകർ കണ്ട് കയ്യടിച്ച ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി പഞ്ചായത്ത് ജെട്ടിയേയും അതിഗംഭീരമാക്കുന്നുണ്ട്.

രഞ്ജിൻ രാജ് ഒരുക്കിയ സംഗീതം മികച്ച നിലവാരം പുലർത്തിയപ്പോൾ കൃഷ് കൈമൾ ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നു. ഒരു സാധാരണ കേരളീയ ഗ്രാമത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള രീതിയിൽ ദൃശ്യങ്ങൾ ഒരുക്കിയ ഛായാ ഗ്രാഹകൻ ഈ സിനിമയുടെ മുന്നോട്ടുള്ള ഒഴുക്കിനെ മികച്ച രീതിയിൽ സ്വാധീനിച്ചു എന്ന് പറയാം. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ച ശ്യാം ശശിധരനും തന്ൻറെ ജോലി ഏറ്റവും ഭംഗിയായി തന്നെ നിർവഹിച്ചു.

ചുരുക്കി പറഞ്ഞാൽ, പഞ്ചായത്ത് ജെട്ടി എന്ന ഈ ചിത്രം എല്ലാം തികഞ്ഞ രസകരമായ ഒരു വിനോദ ചിത്രമാണ്. ചിരിക്കാനും ചിന്തിക്കാനും ഇഷ്ട്ടപെടുന്ന എല്ലാത്തരം പ്രേക്ഷകർക്കും ഈ ചിത്രം സമ്മാനിക്കുന്നത് മനസ്സ് നിറക്കുന്ന ഒരു സിനിമാനുഭവം തന്നെയാവുമെന്നതിൽ യാതൊരു സംശയവുമില്ല. മറിമായം ടീം സമ്മാനിക്കുന്ന പൊട്ടിച്ചിരിയുടെ, നുറുങ്ങു ചിന്തകളുടെ, ജീവിതഗന്ധിയായ മുഹൂർത്തങ്ങളുടെ ഒരു ചെറു സിനിമാ പൂരമാണ് പഞ്ചായത്ത് ജെട്ടി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close