ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി നായകനായ ദ പ്രീസ്റ്റ് എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച ജോഫിൻ്റെ ഈ പുതിയ ചിത്രത്തിലും മമ്മൂട്ടിയുടെ സാന്നിധ്യമുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെ തൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു, വിജയത്തിൽ അഭിനന്ദിച്ചിരിക്കുകയാണ് അവരുടെ സ്വന്തം ” മമ്മൂട്ടി ചേട്ടൻ”.
1985 ൽ പുറത്ത് വന്ന കാതോട് കാതോരം എന്ന മമ്മൂട്ടി ചിത്രത്തിൻ്റെ ഷൂട്ടിംഗ് ലോക്കേഷനുമായി ബന്ധപ്പെട്ടാണ് രേഖാചിത്രത്തിലെ കഥ വികസിക്കുന്നത്. അത്കൊണ്ട് തന്നെ ചിത്രത്തിൻ്റെ കഥയുമായി മമ്മൂട്ടി എന്ന നടൻ ഏറെ ബന്ധപ്പെട്ട് നിൽക്കുന്നു. “മമ്മൂട്ടി ചേട്ടൻ” എന്ന പ്രയോഗവും ചിത്രത്തിലെ നിർണ്ണായകമായ ഒരു സാന്നിധ്യമാണ്. ഇതിനൊപ്പം AI സങ്കേതിക വിദ്യ ഉപയോഗിച്ച് 1985 കാലഘട്ടത്തിലെ മമ്മൂട്ടിയെ സ്ക്രീനിൽ പുനർസൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് അണിയറ പ്രവർത്തകർ.
മമ്മൂട്ടിയുടെ സമ്മതം ഉണ്ടായത് കൊണ്ടാണ് ഈ ചിത്രം സംഭവിച്ചത് എന്ന് ആസിഫ് അലിയും സംവിധായകൻ ജോഫിനും വെളിപ്പെടുത്തിയിരുന്നു. ഏതായാലും മമ്മൂട്ടിയുടെ നിറ സാന്നിധ്യവും രേഖാച്ചിത്രത്തെ ആരാധകർക്ക് സ്പെഷ്യൽ ആക്കി മാറ്റുന്നു. അനശ്വര രാജനാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ രേഖയെ അവതരിപ്പിച്ചത്. കാവ്യ ഫിലിംസ്, ആൻ മെഗാ മീഡിയ എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം രചിച്ചത് ജോൺ മന്ത്രിക്കൽ ആണ്.
ഇതര ചരിത്രം എന്ന വ്യത്യസ്തമായ കഥ പറച്ചിൽ രീതി അവലംബിച്ചാണ് രേഖാചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീകാന്ത് മുരളി, മനോജ് കെ ജയൻ, സിദ്ദിഖ്, ഇന്ദ്രൻസ്, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.