കലി അടങ്ങുവോളം ഭർത്താവിന്റെ അനുജനെ വിറക് വച്ചു തല്ലി; വെളിപ്പെടുത്തലുമായി പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി..!

Advertisement

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തയായ ഡബ്ബിങ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് ഭാഗ്യ ലക്ഷ്മി. ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമെല്ലാം അംഗീകാരങ്ങൾ നേടിയിട്ടുള്ള ഈ കലാകാരി ഒരു നടി എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ടെലിവിഷൻ അവതാരകയായും ടെലിഷൻ ഷോകളിലെ വിധികർത്താവായും തിളങ്ങിയിട്ടുള്ള ഭാഗ്യ ലക്ഷ്മി സാമൂഹിക വിഷയങ്ങളിൽ ശക്തമായ രീതിയിൽ പ്രതികരിക്കുന്ന ഒരു കലാകാരി കൂടിയാണ്. തൊണ്ണൂറുകൾ മുതലുള്ള ഒട്ടേറെ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിൽ നായികമാർക്ക് ശബ്ദം നൽകിയിട്ടുള്ളത് ഭാഗ്യലക്ഷ്മിയാണ് ഇപ്പോഴിതാ തന്റെ കുടുംബത്തിൽ നിന്ന് തനിക്കു നേരിട്ട അപമാനത്തെക്കുറിച്ചു വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഭാഗ്യ ലക്ഷ്മി. അന്ന് താൻ എങ്ങനെയാണു പ്രതികരിച്ചതെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഭാഗ്യ ലക്ഷ്മി ഈ കാര്യം തുറന്നു പറയുന്നത്.

ഭാഗ്യ ലക്ഷ്മിയുടെ വാക്കുകൾ ഇപ്രകാരം, ഏഴിലോ എട്ടിലോ പഠിക്കുന്ന പെൺകുട്ടി മഹാഭാരതത്തിലെ വസ്ത്രാക്ഷേപത്തെ ഇന്നത്തെ സാമൂഹത്തിലെ സ്ത്രീകൾക്ക് നേരെയുള്ള അധിക്ഷേപവുമായി ബന്ധപ്പെടുത്തി ഒരു റിയാലിറ്റി ഷോയിൽ സംസാരിക്കുന്നത് കണ്ടു. സ്ത്രീ സുരക്ഷയുടെ കാണാപ്പുറങ്ങൾ എന്നായിരുന്നു വിഷയം. കൗരവ സഭയിൽ വെച്ച് വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കപ്പെട്ടപ്പോൾ അഞ്ച് പുരുഷന്മാർ(ഭർത്താക്കന്മാർ) തനിക്ക് ഉണ്ടായിട്ടും, സഭ നിറയെ ബന്ധുക്കളും ഗുരുക്കന്മാരും (സമൂഹം) ഉണ്ടായിട്ടും തന്നെ രക്ഷിക്കാൻ ആരുമില്ലല്ലോ എന്നവൾ നിലവിളിച്ചു, അവിടെ ദൈവത്തെ വിളിക്കുകയല്ലാതെ അവൾക്ക് മറ്റു മാർഗ്ഗമില്ല. ഭഗവാൻ വന്ന് അവളെ രക്ഷിക്കുന്നു. ആധുനിക കാലത്തെ സ്ത്രീ അപമാനിതയാവുമ്പോൾ ആരെ വിളിച്ചു കരയും? ഏത് ഭഗവാൻ വരും? അവൾക്ക് സ്വയം ഭദ്രകാളി ആവാനേ പറ്റൂ. ഇത് കേട്ടപ്പോൾ എൻ്റെ ജീവിതത്തിലെ ഒരു സംഭവമാണ് എനിക്ക് ഓർമ്മ വന്നത്.

Advertisement

ഒരു 30 കൊല്ലം മുൻപ്, അദ്ധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയായ ഞാൻ ഭർത്താവിനേയും കുഞ്ഞിനെയും ഭർത്താവിന്റെ വീട്ടുകാരെയും സ്നേഹിച്ച് നല്ല കുലസ്ത്രീയായി ജീവിച്ച കാലം. ഭർത്താവിന്റെ അനുജൻ (ഒരു തികഞ്ഞ മദ്യപാനി), സ്വന്തം ജേഷ്ടനോടുളള പകയിൽ എന്നെ വേശ്യ എന്ന് വിളിച്ചു (യഥാർത്ഥ വാക്ക് എഴുതാനാവില്ല) അത് കേട്ട് യാതൊരു കൂസലുമില്ലാതെ നിന്നു ഭർത്താവും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം. എന്റെ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി. എന്താണിത് നിങ്ങൾ എല്ലാവരും മിണ്ടാതെ നിൽക്കുന്നത് എന്ന ചോദ്യത്തിന് അവർ തന്ന മറുപടി ഓ അവൻ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു. അന്നെനിക്ക് മനസ്സിലായി അപമാനിക്കപ്പെടുന്ന സ്ത്രീ അത് സഹിക്കുക എന്നത് കുടുംബത്തിൽ പിറന്ന പെണ്ണിന്റെ കടമയാണ്. അങ്ങനെ ഞാനിപ്പൊ കുടുംബത്തിൽ പിറന്ന പെണ്ണാവാൻ ഉദ്ദേശിക്കുന്നില്ല. എന്നെ രക്ഷിക്കാൻ ഒരു കൃഷ്ണനും വരാനും പോകുന്നില്ല. ഞാൻ തന്നെയാണ് എന്റെ സംരക്ഷക, ഞാൻ തന്നെയാണ് എന്റെ ശക്തി..ഞാനവന്റെ അടുത്ത് ചെന്ന് പറഞ്ഞു ഒരിക്കൽ കൂടി പറ ആ വാക്ക്..അവൻ ആ വാക്ക് വീണ്ടും ആവർത്തിച്ചു. പിന്നെ എന്റെ നിയന്ത്രണം വിട്ടു. ഉണങ്ങാൻ ഇട്ടിരുന്ന വിറക് കൈയിലെടുത്തതേ എനിക്ക് ഓർമ്മയുളളു.

തലങ്ങും വിലങ്ങും നോക്കാതെ ഞാനവനെ അടിക്കാൻ തുടങ്ങി. പറയടാ പറയടാ എന്ന് ഞാൻ അലറുന്നുണ്ട്. ഭർത്താവും അമ്മയും അച്ഛനും സഹോദരിയും അളിയനും എല്ലാവരും കൂടി എന്നെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അവനെ ജീവശ്ചവമാക്കിയിട്ടേ എന്റെ കലി അടങ്ങിയുളളു. ഇനി ഒരു പെണ്ണിനേയും നീ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞിട്ടാണ് ഞാൻ അകത്തേക്ക് കയറിപ്പോയത്. പിറകേ വന്ന ഭർത്താവ് ചോദിച്ചു എന്താണ് ഈ കാട്ടിയത് പെണ്ണുങ്ങൾക്ക് ഇത്ര ദേഷ്യം പാടില്. പരമ പുച്ഛത്തോടെ ഒരു പുഴുവിനെ നോക്കുന്നത് പോലെ ഞാനയാളെ നോക്കി. എന്നിട്ടും ജീവിച്ചു അയാളോടൊപ്പം പിന്നെയും പതിനഞ്ചു വർഷം..ഇത് ഞാൻ മാത്രമല്ല ഈ സമൂഹത്തിൽ പല വീടുകളിലും പല സ്ത്രീകളും അനുഭവിക്കുന്നതാണ് വിത്യസ്ത രീതികളിൽ. അപൂർവ്വം ചിലർക്കേ ഭദ്രകാളി ആവാനും സ്വന്തം ശക്തി തിരച്ചറിയാനും സാധിക്കൂ. അത് തിരിച്ചറിയാത്തിടത്തോളം അവൾ അപമാനിക്കപ്പെട്ടു കൊണ്ടേയിരിക്കും. അമ്മമാർ പെൺ മക്കളോട് പറയണം നീതന്നെയാണ് നിന്റെ സുരക്ഷിതത്വം നീ മാത്രമേയുള്ളു നിന്നെ സംരക്ഷിക്കാൻ. ആൺമക്കളോടും പറയണം അവളുടെ ഉള്ളിലെ കാളിയെ നീ ഉണർത്തരുത്. അവളുടെ ശക്തി അത് നീ കരുതുന്നതിനും അപ്പുറമാണ് എന്ന് പറഞ്ഞു തന്നെ വളർത്തണം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close