ക്ലാസ്സും മാസ്സും ചേർന്ന അമൽ നീരദ് ചിത്രം… വരത്തൻ റിവ്യൂ വായിക്കാം…!!

Advertisement

കഴിഞ്ഞ ദിവസം കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരുക്കിയ വരത്തൻ എന്ന ത്രില്ലെർ. തന്റെ കയ്യൊപ്പു പതിഞ്ഞ ചിത്രങ്ങൾ കൊണ്ട് മലയാളി യുവാക്കളുടെ മനസ്സ് കീഴടക്കിയ സംവിധായകനാണ് അമൽ നീരദ് എന്ന് പറയാം. കാരണം, വളരെ സ്റ്റൈലിഷ് ആയ മേക്കിങ് കൊണ്ടും പരമ്പരാഗത രീതികളെ തച്ചുടക്കുന്ന കഥാഖ്യാന ശൈലി കൊണ്ടും എന്നും അമൽ നീരദ് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. പലപ്പോഴും അമൽ നീരദ് ചിത്രങ്ങൾ കുടുംബങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന പതിവില്ലാത്തതിന് കാരണവും ഇത്തരത്തിലുള്ള ഒരു മേക്കിങ് ശൈലി ആയിരിക്കും. എന്നാൽ മേല്പറഞ്ഞതു പോലെ, യുവാക്കൾക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും അമൽ നീരദ് സിനിമകൾ ഒരു ഹരമാണ്. ആ അമൽ നീരദിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് വരത്തൻ എന്നുള്ളതാണ് ഈ ചിത്രത്തെ കുറിച്ച് ഒറ്റവാക്കിൽ പറയാവുന്ന അഭിപ്രായം.

Advertisement

എബിൻ, പ്രിയ എന്നീ ഭർത്താവിനെയും ഭാര്യയെയും ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ദുബായിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന ഇവർ രണ്ടു പേരും പ്രിയയുടെ അച്ഛന്റെ പതിനെട്ടാം മൈലിൽ ഉള്ള ഒരു എസ്റ്റേറ്റ് വീട്ടിൽ എത്തുകയും, തുടർന്ന് അവിടെ വെച്ച് അവർക്കു നേരിടേണ്ടി വരുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സി ഐ എ എന്ന ചിത്രമാണ് അമൽ നീരദിന്റേതായി നമ്മൾ തൊട്ടു മുൻപ് കണ്ടത്. അതിൽ നമ്മൾ ഏറ്റവും കൂടുതൽ മിസ് ചെയ്തതും നമ്മൾ കാണാൻ കാത്തിരുന്ന ആ അമൽ നീരദ് ടച്ച് ആയിരുന്നു. ദുൽകർ സൽമാന്റെ താര പ്രഭ ഉപയോഗിക്കാൻ ശ്രമിച്ചു അമൽ നീരദ് തന്റെ കയ്യൊപ്പു ചാർത്താൻ മറന്നപ്പോൾ സി ഐ എ അഭിനന്ദനങ്ങളേക്കാൾ കൂടുതൽ വിമർശനങ്ങൾ ഏറ്റു വാങ്ങി. എന്നാൽ ആ പഴയ അമൽ നീരദ് മാജിക് അദ്ദേഹം തിരിച്ചു പിടിച്ച ചിത്രമാണ് വരത്തൻ. പതിഞ്ഞ തുടക്കം, ശരാശരി വേഗതയിൽ ഉള്ള കഥ പറച്ചിൽ, മിസ്റ്ററി നിറഞ്ഞ ഒരു ഇന്റർവെൽ പഞ്ച്, വേഗത പതിയെ കൂട്ടി പിരിമുറുക്കം സൃഷ്ടിക്കുന്ന രണ്ടാം പകുതി, പിന്നെ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന അവസാന ഇരുപതു മിനിട്ടു. വരത്തൻ എന്ന ചിത്രത്തെ ഇങ്ങനെ ചുരുക്കി പറയാം നമ്മുക്ക്.

മാസ്സും ക്ലാസും ചേർന്ന ഒരു കിടിലൻ ഐറ്റം തന്നെയാണ് ഈ ചിത്രം. ഇതിൽ റൊമാൻസ് ഉണ്ട്, ഡ്രാമ ഉണ്ട്, മിസ്റ്ററി ഉണ്ട്, ആക്ഷൻ ഉണ്ട്. പക്ഷെ ഒന്നും കൂടുതൽ ആക്കാതെ എല്ലാം കൃത്യമായ അളവിൽ പ്രേക്ഷകന്റെ നെഞ്ചിടിപ്പിന്റെ തലത്തിൽ സഞ്ചരിക്കുന്ന രീതിയിൽ ആണ് ഈ ചിത്രം രചിക്കപ്പെട്ടിരിക്കുന്നതു. ഈ ചിത്രം രചിച്ച സുഹാസ്- ഷറഫു ടീമിനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. കാരണം പ്രേക്ഷകന്റെ നെഞ്ചിടിപ്പിന്റെ താളത്തിനൊപ്പം സഞ്ചരിച്ച ഈ ചിത്രം കുറച്ചു കഴിയുമ്പോൾ മുതൽ ചിത്രത്തിന്റെ താളത്തിനൊത്തു പ്രേക്ഷകന്റെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്ന അപൂർവ അനുഭവവും തരുന്നുണ്ട്. അവസാന ഇരുപതു മിനിട്ടു കയ്യടിച്ചു, ആർപ്പു വിളിച്ചു ആവേശം കൊണ്ട ഓരോ പ്രേക്ഷകനും ആ ഫീൽ മനസ്സിലാവും.

ഫഹദ് ഫാസിൽ എന്ന നടൻ ആകാരം കൊണ്ട് വലിയ ഒരാൾ അല്ല. പക്ഷെ തന്റെ പ്രകടനം കൊണ്ട് മാസ്സ് രംഗങ്ങൾക്ക് പുതിയ ഒരു മാനം നല്കാൻ കഴിവുള്ള നടൻ ആണ് ഫഹദ്. വളരെ പക്വതയോടെയും കൂൾ ആയും ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തു നമ്മൾ കണ്ട ഒരു ഫഹദിനെ അല്ല ഈ ചിത്രത്തിന്റെ അവസാന ഭാഗത്തു കാണുന്നത്. എന്നാൽ തന്റെ കഥാപാത്രത്തിന്റെ ആകെമൊത്തമുള്ള സ്വഭാവവും ശരീര ഭാഷയും ഫഹദ് കൈവിടുന്നുമില്ല. ഒരുപക്ഷെ മോഹൻലാൽ എന്ന പ്രതിഭാസത്തിൽ മാത്രം നമ്മൾ കണ്ടിട്ടുള്ള ഒരുതരം അസാധാരണമായ മിതത്വവും സൂക്ഷ്മതയും ആധികാരികതയും ആണ് ഇപ്പോൾ ഫഹദും കാണിച്ചു തരുന്നത്. ഫഹദിന് ഒപ്പം നിൽക്കുന്ന ഗംഭീര പ്രകടനവുമായി ഐശ്വര്യ ലക്ഷ്മിയും അരങ്ങു തകർത്തപ്പോൾ ഷറഫുദീൻ ചെയ്തത് തന്റെ കരിയർ ബെസ്റ്റ് വേഷം. ദിലീഷ് പോത്തൻ, ഷോബി തിലകൻ, കൊച്ചു പ്രേമൻ, വിജിലേഷ്, ചേതൻ ലാൽ എന്നിവരും കയ്യടി നേടുന്നു.

ലിറ്റിൽ സ്വയമ്പ് എന്ന ക്യാമറാമാൻ പറവയിലൂടെ പ്രേക്ഷകന്റെ മനസ്സിനെ ആകാശത്തേക്ക് പറത്തുന്ന ദൃശ്യങ്ങൾ നൽകിയപ്പോൾ കൂടെയിൽ പ്രേക്ഷകനെ മനസ്സിന്റെ കൂടെ സഞ്ചരിക്കുന്ന വിഷ്വലുകൾ നൽകി. ഇപ്പോൾ അമൽ നീരദ് സ്‌കൂൾ ഓഫ് ഫിലിം മേക്കിങ്ങിൽ എത്തിയപ്പോൾ ഈ ക്യാമറാമാൻ നൽകിയത് കഥ പറയുന്ന ദൃശ്യങ്ങൾ ആയിരുന്നു. സുഷിൻ ശ്യാം ഒരുക്കിയ ഗാനങ്ങൾ മികച്ചു നിന്നു എങ്കിലും ഈ സംഗീത സംവിധായകൻ ഞെട്ടിച്ചു കളഞ്ഞത് പശ്ചാത്തല സംഗീതത്തിലൂടെ ആണ്. അവസാന നിമിഷങ്ങളിൽ പ്രേക്ഷകന്റെ രക്തയോട്ടം കൂട്ടുന്ന തരത്തിൽ ആവേശ തിരയിളക്കുന്ന സംഗീതമാണ് സുഷിൻ തന്നത്. വിവേക് ഹർഷൻ എന്ന പ്രതിഭയുടെ എഡിറ്റിംഗ് മികവിനും ഈ ചിത്രത്തെ വേറെ ഒരു തലത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു അവകാശപ്പെടാൻ സാധിക്കും.

ചുരുക്കി പറഞ്ഞാൽ വരത്തൻ ഒരു അനുഭവം ആണ്. തിയേറ്ററിൽ നിന്ന് തന്നെ കണ്ടു അനുഭവിച്ചറിയേണ്ട ഒന്ന്. ഈ ചിത്രം ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പറഞ്ഞു അറിയിക്കുക എന്നത് വളരെ ദുഷ്കരമായ ജോലിയാണ്. വരത്തനെ നിങ്ങൾ കണ്ടറിയുക, ഫീൽ ചെയ്യുക. ഞങ്ങൾക്കുറപ്പാണ് ഈ വരത്തൻ വന്നിരിക്കുന്നത് ചുമ്മാതങ്ങു പോവാൻ അല്ല.

Advertisement

Copyright © 2017 onlookersmedia.

Press ESC to close