മോഹന്‍ലാലിനെ പിന്തുണക്കാന്‍ ജാതിമതഭേദമന്യെ ഇന്നാട്ടിലെ ജനകോടികളുണ്ടാവും എന്ന് മേജർ രവി..!

Advertisement

മോഹന്‍ലാലിനെ പിന്തുണച്ചുള്ള മേജർ രവിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആവുന്നു. മോഹൻലാലിന് എതിരെ ഒപ്പു ശേഖരണം നടത്തിയ ഡോക്ടർ ബിജു അടക്കമുള്ളവർക്കെതിരെ വമ്പൻ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മേജർ രവിയും അവർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കുറച്ചുനാളായി മോഹന്‍ലാലിനെ കേന്ദ്രീകരിച്ചുള്ള ആക്രമണം നമ്മള്‍ കാണുകയാണ് എന്നും എന്തുചെയ്താലും എന്തു പറഞ്ഞാലും അദ്ദേഹത്തെ കുറ്റം പറയുകയാണ് ചിലരുടെ ലക്‌ഷ്യം എന്നും മേജർ രവി പറയുന്നു.

എന്തുപറയുമ്പോഴും അക്രമികള്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മുഖംമൂടിയുണ്ടായിരുന്നു എന്നും അതിന്റെ തുടക്കം മമ്മൂട്ടിക്കു നേരെയായിരുന്നല്ലോ എന്നും മേജർ രവി ചോദിക്കുന്നു. മമ്മൂട്ടി അഭിനയിച്ച കഥാപാത്രത്തിന്റെ പേരില്‍ അദ്ദേഹത്തെ ചെളി വാരിയെറിഞ്ഞവരുടെ കൂട്ടത്തിൽ അദ്ദേഹം കൈകൊടുത്തു വലുതാക്കിയവര്‍ കൂടി ഉണ്ടായിരുന്നു എന്നതായിരുന്നു വേദനാജനകം എന്നാണ് മേജർ രവി പറയുന്നത്. അതിനു ശേഷമായിരുന്നു മോഹന്‍ലാലിനെതിരെയുള്ള നീക്കം എന്നും താരസംഘടനയുടെ തീരുമാനത്തിന്റെ യാഥാര്‍ഥ്യം പോലും മനസ്സിലാക്കാതെ കാളപെറ്റുവെന്ന് പറഞ്ഞ് കയറെടുത്തവരാണ് ഇക്കൂട്ടം എന്നും മേജർ രവി തുറന്നടിക്കുന്നു.

Advertisement

ഇപ്പോൾ ആ ശത്രുതയുടെ തുടര്‍ച്ചയായി മോഹന്‍ലാല്‍ മനസാ അറിയാത്ത കാര്യത്തിന്റെ പേരില്‍ കുറേപ്പേര്‍ ഒപ്പുമായി ഇറങ്ങിയിരിക്കുകയാണ്. അതില്‍ പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങിയവരുടെ പേരുകളും ഉണ്ടെങ്കിലും അവരൊന്നും അറിഞ്ഞിട്ടുപോലുമില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ എന്നും മേജർ രവി തന്റെ പോസ്റ്റിൽ കുറിക്കുന്നു. അപ്പോൾ അവരെയൊക്കെ മോഹന്‍ലാല്‍ എന്ന മഹാനടനെതിരെ തിരിച്ചുവിടുന്നത് ആരാണ് എന്ന് ചോദിച്ച മേജർ രവി അതിന്റെ ഉത്തരം സിനിമയിലുള്ളവര്‍ക്കും പ്രേക്ഷകര്‍ക്കും അറിയാം എന്നും പറയുന്നു. ഭരിക്കുന്നവരെ സോപ്പിട്ട്, പണിയില്ലാതെ നടക്കുന്നവരാണ് കുറെ പേര് എന്നും അതിൽ ചിലര്‍ ബോര്‍ഡ് വച്ച കാറുകളിലാണ് നടക്കുന്നതെന്നും മേജർ രവി ആരോപിക്കുന്നു .അതൊക്കെയും താനുൾപ്പെടുന്ന നാട്ടുകാരുടെ നികുതിപ്പണമാണെന്ന് ഓര്‍ത്താല്‍ നല്ലത് എന്ന് പറഞ്ഞ അദ്ദേഹം മൃഷ്ടാനഭോജനത്തിനു ശേഷമുള്ള അവരുടെ ഏമ്പക്കത്തില്‍ ഞെട്ടിപ്പോകുന്നതല്ല, നാല്‍പ്പതുവര്‍ഷമായി ജനങ്ങള്‍ ഹൃദയത്തിലേറ്റി സ്നേഹിക്കുന്ന മോഹന്‍ലാലിന്റെ ഉറക്കം എന്നും പറയുന്നു. ഇതൊക്കെയും ഇവിടുത്തെ ഭരണകൂടവും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അവരെ അനുകൂലിക്കുന്ന ബുദ്ധിജീവികള്‍ക്കും രസമായിരിക്കുമെങ്കിലും സാധാരണക്കാർക്ക് ഇതിലെ കാപട്യം ആദ്യമേ ബോധ്യപ്പെട്ടതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് നടക്കുന്നവര്‍ അത് എല്ലാവര്‍ക്കും ബാധകമാണെന്ന് എന്തുകൊണ്ട് ചിന്തിക്കുന്നില്ല എന്ന് ചോദിച്ച മേജർ രവി അവാര്‍ഡ് ചടങ്ങിലേക്ക് ക്ഷണം കിട്ടിയില്‍ അത് സ്വീകരിക്കണോ വേണ്ടയോ എന്നത് മോഹന്‍ലാലിന്റെ മാത്രം സ്വാതന്ത്ര്യമാണ് എന്നും അദ്ദേഹം തീരുമാനിച്ചാല്‍ പങ്കെടുക്കുക തന്നെ ചെയ്യും എന്നും പ്രസ്താവിക്കുന്നു. അതിനെ പിന്തുണക്കാന്‍ ജാതിമതഭേദമന്യെ ഇന്നാട്ടിലെ ജനകോടികളുണ്ടാവുമെന്നും അത് തടയാന്‍ ഈ ഒപ്പ് മതിയാവില്ല എന്നും അദ്ദേഹം ശക്തമായ ഭാഷയിൽ തന്നെ പറയുന്നു. അവരുടെ വികാരവും വികാരം തന്നെയാണ്. അത് വൃണപ്പെടുത്തുന്നത് ഭൂഷണമാവില്ലെന്ന് ഒരിക്കല്‍കൂടി ഓർമ്മിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. .

Advertisement

Copyright © 2017 onlookersmedia.

Press ESC to close