ഒടുവിൽ തീയേറ്ററുകൾ തുറക്കുന്നു; പ്രവേശനത്തിന് ഈ നിബന്ധനകൾ..!

Advertisement

കോവിഡ് വ്യാപനം മൂലം ഈ വർഷം ഏപ്രിൽ മാസത്തിൽ അടച്ചിട്ട കേരളത്തിലെ തീയേറ്ററുകൾ അഞ്ചു മാസങ്ങൾക്കു ശേഷം വീണ്ടും തുറക്കാൻ പോവുകയാണ്. ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുവാദം സർക്കാർ കൊടുത്തു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിലാണ് തീയേറ്ററുകൾ തുറക്കാൻ ഉള്ള തീരുമാനം എടുത്തത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം എന്നും അതുപോലെ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. തീയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ തയ്യാറാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സെക്കന്റ് ഷോ ഉൾപ്പെടെ സർക്കാർ അനുവദിച്ചിട്ടുണ്ട്.

ചലച്ചിത്ര മേഖലയില്‍നിന്നുള്ളവരുടെ തുടര്‍ച്ചയായ ആവശ്യവും സമ്മര്‍ദ്ദവും പരിഗണിച്ചാണ് ഇപ്പോൾ ഈ തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഒട്ടേറെ മലയാള ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്നത്. അവയിൽ ബിഗ് ബഡ്ജറ്റ് മുതൽ ചെറിയ ബഡ്ജറ്റ് ചിത്രങ്ങൾ വരെയുണ്ട്. തീയേറ്ററുകൾ തുറക്കുമ്പോൾ ആദ്യ എത്തുന്ന മലയാള ചിത്രങ്ങൾ ജോജു ജോര്‍ജ്ജ്, പൃഥ്വിരാജ് ടീമിന്‍റെ സ്റ്റാർ‍, ആന്‍റണി വര്‍ഗ്ഗീസും അര്‍ജ്ജുൻ അശോകനും ഒന്നിക്കുന്ന അജഗജാന്തരം, അപ്പാനി ശരത് നായകനാകുന്ന മിഷൻ സി, ആന്‍റണി വര്‍ഗ്ഗീസിൻറെ ആനപ്പറമ്പിലെ വേൾഡ് കപ്പ്, സുരാജ് വെഞ്ഞാറമൂടിൻറെ റോയ്, പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം, അനൂപ് മേനോൻ നായകനാകുന്ന മരട് 357, ജോജുവിൻറെ ഒരു താത്വിക അവലോകനം എന്നിവയാവും എന്നാണ് സൂചന. ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ എന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം ഇപ്പോഴെത്തില്ല എന്ന് നിർമ്മാതാവ് അറിയിച്ചിട്ടുണ്ട്. അമ്പതു ശതമാനം കപ്പാസിറ്റിയിൽ പ്രദർശിപ്പിച്ചാൽ നഷ്ടം സംഭവിക്കും എന്നത് കൊണ്ടാണ് ആ തീരുമാനമെന്ന് അവർ പറയുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close