മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രം ഈ കഴിഞ്ഞ ഡിസംബർ പന്ത്രണ്ടിന് ആണ് റിലീസ് ചെയ്തത്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി ആണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കത്തെ ആരാധകർ ഏറെ ആവേശത്തോടെ ആണ് സ്വീകരിക്കുന്നത്. കിടിലൻ സംഘട്ടനവും മനോഹരമായ പാട്ടുകളും വൈകാരിക മുഹൂർത്തങ്ങളും അടങ്ങിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്. എന്നാൽ കടുത്ത ഓൺലൈൻ ആക്രമണവും ഈ ചിത്രം നേരിടുന്നുണ്ട്. ഇപ്പോൾ ആ കാര്യം തുറന്നു പറയുകയാണ് പ്രശസ്ത മാധ്യമ പ്രവർത്തകനും രചയിതാവുമായ ഹരികൃഷ്ണൻ. തന്റെ ഒടിയൻ എന്ന മോഹൻലാൽ ചിത്രം കഴിഞ്ഞ വർഷം ഇതേ സമയം നേരിട്ട ആക്രമണം പോലെയാണ് ഇതെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഓർമയുണ്ട്, കഴിഞ്ഞ വർഷത്തെ ഇതേ ദിവസം. ഇതേ സമയം. കോട്ടയത്ത്, അതിരാവിലത്തെ ‘ഒടിയന്റെ’ ആദ്യ പ്രദർശനം കഴിഞ്ഞ് ഓഫിസിൽ തിരിച്ചെത്തിയതേയുണ്ടായിരുന്നുള്ളൂ. സിനിമ കണ്ട പരിചയക്കാരുടെ നല്ല വാക്കുകൾ പറഞ്ഞുള്ള വിളികളും മെസേജുകളും കിട്ടിത്തുടങ്ങി. പക്ഷേ, അപ്പോഴേക്കും ഡീ ഗ്രേഡിങ് തുടങ്ങിക്കഴിഞ്ഞിരുന്നു. മലയാളം കണ്ട ഏറ്റവും വലിയ ഓപ്പണിംഗും ഫസ്റ്റ് ഡേ കലക്ഷനും നേടിയ സിനിമയ്ക്കെതിരെ, സോഷ്യൽ മീഡിയയിൽ തുടങ്ങിയ ആക്രമണവും അതുവരെ മലയാള സിനിമ പരിചയിക്കാത്തതായിരുന്നു. തിന്മയുടെ സകല കരുത്തോടെയും, ഏറ്റവും നീചമായ ആരോപണങ്ങൾ ഉന്നയിച്ചുപോലും നടന്ന സൈബർ ആക്രമണം. അവരിലേറെയും സിനിമ കാണാത്തവരായിരുന്നു എന്നതായിരുന്നു കൗതുകകരം. ആ സിനിമയുടെ ആദ്യ പ്രദർശനം തുടങ്ങുന്നതിനു മുൻപേ സിനിമയെ സമൂലം വിമർശിക്കുന്ന, കാശിനു കൊള്ളില്ലെന്ന മട്ടിലുള്ള പോസ്റ്റുകൾ പ്രവഹിച്ചു.
ഏതു സിനിമയെയും പോലെ, പല കുറവുകളുമുള്ള സിനിമ തന്നെയായിരുന്നു ഒടിയനും. പക്ഷേ, അതിലേറെ ഗുണാംശങ്ങൾ ആ സിനിമയിൽ ഉണ്ടായിരുന്നു. ഈ തിരിച്ചറിവു കൊണ്ടുതന്നെയാണ് ഈ സൈബർ ആക്രമണം സംഘടിതമാണെന്നും അതിൽ ആരുടെയൊക്കെയോ ഗൂഢോദ്ദേശങ്ങളുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കിയത്. പക്ഷേ, അതിജീവനത്തിന്റെ സിനിമ കൂടിയായിരുന്നു ഒടിയൻ. രണ്ടു ദിവസം കൊണ്ടുതന്നെ ഡീഗ്രേഡിങ്ങിനെ സിനിമയുടെ നന്മകൊണ്ട് അതിജീവിക്കാൻ അതിനു കഴിഞ്ഞു. തിയറ്ററുകളിലേക്കു കുടുംബങ്ങൾ ഒഴുകിയെത്തി. നൂറു കോടി കലക്ഷനും ചില തിയറ്ററുകളിൽ നൂറു ദിവസവും ആ സിനിമയ്ക്കു നേടാനായി. വെറുതെയല്ല ഈ കഥ ഓർമിച്ചതു. മറ്റൊരു വലിയ, നല്ല സിനിമയും സംഘടിതമായ ഡീഗ്രേഡിങ്ങിനെ നേരിടുകയാണ് ഇപ്പോൾ. മാമാങ്കം. മലയാളം ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ ചിത്രം. മമ്മൂട്ടി എന്ന അപാര പ്രതിഭാശാലിയായ നടന്റെ അതുല്യമായ വേഷപ്പകർച്ചകൾ, അമ്മക്കിളിക്കൂട് മുതൽ ജോസഫ് വരെ അതീവശ്രദ്ധേയമായ കയ്യൊപ്പുകളിട്ട എം. പത്മകുമാർ എന്ന സംവിധായകന്റെ സൂക്ഷ്മസൗന്ദര്യമുള്ള സംവിധാനം, ഇനിയും എത്രയോ പേരുടെ സമർപ്പണം, എത്രയോ രാപ്പകലുകളുടെ ക്ളേശം. അതെ, ചങ്ങാതി, മാമാങ്കം എന്ന സിനിമ ഈ ഡീഗ്രേഡിങ്ങിൽ തളരില്ല.
ഇതിലുമേറെ പ്രതിസന്ധികളെ അതിജീവിച്ചാണല്ലോ ഈ സിനിമ സ്ക്രീനിലെത്തിയതു തന്നെ. ചരിത്രത്തിന്റെ സൗന്ദര്യം അതിന്റെ വേറിട്ട കഥനത്തിലുമാണ്. വടക്കൻ വീരഗാഥയോ പഴശ്ശിരാജയോ അല്ല മാമാങ്കം. അതു ചരിത്രത്തിൽ ചാവേറുകൾ വീരംകൊണ്ടും ചോര കൊണ്ടും കണ്ണീരു കൊണ്ടും എഴുതിയ ഒരു വലിയ കഥയുടെ പുതിയ കാലത്തിനു ചേർന്ന സിനിമാവിഷ്കാരമാണ്. ചരിത്രം ജയത്തിന്റെയും തോൽവിയുടെയും സ്വപ്നത്തിന്റെയും ഇച്ഛയുടെയുമൊക്കെ മനുഷ്യകഥയാണെന്നു കൂടി തിരിച്ചറിയുന്നവർ യാഥാർഥ്യമാക്കിയ സിനിമ. നേരത്തെ, ഒടിയനെപ്പറ്റി എഴുതിയതുപോലെ, തീർച്ചയായും ചില കുറവുകൾ ഈ സിനിമയിൽനിന്നും കണ്ടെടുക്കാം. പക്ഷേ, തിനൊക്കെയപ്പുറത്താണ് ഇതിഹാസമാനങ്ങളോടെ, എങ്കിലും, ഭൂമി തൊട്ട് കഥ പറയുന്ന ഈ നല്ല സിനിമ. സിനിമ നല്ലതല്ലെന്നു പറയാൻ, നല്ലതാണെന്നു പറയാനുള്ളതുപോലെ പ്രേക്ഷകനു തീർച്ചയായും അവകാശമുണ്ട്. രണ്ട് അവകാശങ്ങളെയും മാനിച്ചുകൊണ്ടുതന്നെ പറയട്ടെ: ഗൂഢമായ താൽപര്യങ്ങളോടെ, ഈ സിനിമയെ ഡീഗ്രേഡ് ചെയ്യാൻ ഒരുങ്ങുന്നവരെ മലയാള പ്രേക്ഷകർ തിരിച്ചറിയുകതന്നെ വേണം. മാമാങ്കം തീർച്ചയായും നാം കാണേണ്ട സിനിമയാണ്. ദുഷ്ടലാക്കോടെ ആരൊക്കെയോ ചേർന്ന്, ആദ്യ നാളുകളിൽ ഒടിയൻ എന്ന സിനിമയിലേൽപ്പിച്ച ദുരനുഭവം ഇനിയൊരിക്കലും ആവർത്തിക്കരുത്. നല്ല സിനിമ ഒരിക്കലും തോറ്റുകൂടാ. തോൽക്കുകയുമില്ല, തീർച്ച.
ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. നായിഡു' എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി, ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘2018’ എന്ന മെഗാഹിറ്റ്…
ആർ. മാധവൻ നായകനാകുന്ന 'ജി.ഡി.എൻ' ഓഗസ്റ്റ് 7ന് തിയറ്ററുകളിലെത്താനിരിക്കെ സിനിമയുടെ അണിയറപ്രവർത്തകർ പ്രേക്ഷകർക്കായി പ്രത്യേക മത്സരം പ്രഖ്യാപിച്ചു. നിർമാതാക്കൾ പങ്കുവെച്ചിരിക്കുന്ന…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബയോപിക് ചിത്രം 'ജി.ഡി.എൻ' ഓഗസ്റ്റ് 7ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. റിലീസ് തീയതി…
ബ്ലെസ്സൺ എൽസ സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലെ''കൊതിയാലേറെ മതിയാകാതെ പൊതിരെ അനുരാഗം'' എന്ന് തുടങ്ങുന്ന ഗാനം റിലീസ് ആയി.…
This website uses cookies.