[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

‘ഇളയരാജ’യുടെ ജനനസര്‍ട്ടിഫിക്കറ്റ് കാത്ത് ഒരു പകല്‍-‘ തിരക്കഥാകൃത്തിന്റെ കുറുപ്പ് ശ്രദ്ധ നേടുന്നു ..

മേൽവിലാസം , അപ്പോത്തിക്കിരി എന്നീ നിരൂപ പ്രശംസ നേടിയ ചിത്രങ്ങൾ ഒരുക്കിയ മാധവ് രാമദാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഇളയ രാജ.  ഗിന്നസ് പക്രുവിനൊപ്പം ഗോകുൽ സുരേഷ് , ദീപക് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുത്‌ . സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.  സെന്‍സറിംഗ് നടപടികള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ തനിക്കുണ്ടായ ടെന്‍ഷന്‍ ഒരു കുറിപ്പിലൂടെ വിവരിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത്സൂ ധീപ് ടി ജോര്‍ജ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് 

‘ഇളയരാജ’യുടെ ജനനസർട്ടിഫിക്കറ്റ്കാത്ത് ഒരു പകൽ ‘
അന്യന്റെ വാക്കുകൾ സംഗീതം പോലെ മുഴങ്ങിക്കേൾക്കുന്ന കാലം വരുമെന്ന് പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ആ സംഗീതത്തിന് ഇത്ര മധുരമായ ഈണമുണ്ടാകുമെന്നറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. പറഞ്ഞു വരുന്നത് ഒരു കാത്തു നില്പിന്റെ കഥയാണ്. എഴുതുന്നയാൾ എന്ന നിലയിൽ കഥ വരുന്നതും കാത്ത് നാളുകളൊരുപാട് ഇരുന്നിട്ടുണ്ടെങ്കിലും തിരക്കഥാകാരൻ (അങ്ങനെയൊന്നും പറയാറായിട്ടില്ലെങ്കിലും) എന്ന നിലയ്ക്ക് ഇത് ആദ്യത്തെ അനുഭവം.

തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്തുള്ള സ്റ്റുഡിയോയാണ് ‘ ലൊക്കേഷൻ’. സ്റ്റുഡിയോയ്ക്കുള്ളിലെ തിയറ്ററിനു മുന്നിൽ ആകാംക്ഷയോടെ നിൽക്കുകയാണ് ഞങ്ങൾ നാലു പേർ.ഞങ്ങളെന്നു വെച്ചാൽ ‘ഇളയരാജ ‘യുടെ സംവിധായകൻ മാധവ് രാമദാസനും നിർമ്മാതാക്കളായ സജിത്തേട്ടനും(സജിത്കൃഷ്ണ) ജയേട്ടനും (ജയരാജ് ടി. കൃഷ്ണൻ ) പിന്നെ ഞാനും. തിയറ്ററിൽ സെൻസർ ബോർഡിനു മുന്നിൽ മറ്റൊരു സിനിമയുടെ സ്ക്രീനിങ്ങ് നടക്കുകയാണ്. ഉച്ചയോടെ അത് അവസാനിച്ചു. അധികം വൈകാതെ തന്നെ അഞ്ചംഗ സെൻസർ ബോർഡ് ‘ഇളയരാജ ‘ കണ്ടുതുടങ്ങി.ഇരുപ്പുമുറിയിലെ എല്ലാ ഫാനുകളും ഒന്നിച്ചു കറക്കിയിട്ടും കാറ്റെനിക്ക് പോരെന്നു തോന്നി. രാമദാസിനും സജിത്തേട്ടനും ജയേട്ടനും ഇത് ആദ്യത്തെ അനുഭവമല്ലാത്തതു കൊണ്ട് ഇത്രമേൽ വേവലാതി കാണില്ല. പക്ഷേ, എനിക്കങ്ങനെയല്ലല്ലോ. എന്റെയൊരു തിരക്കഥ ആദ്യമായി സിനിമയാവുകയാണ്. ഞങ്ങളുടെ ടീമിലുളളവർ അല്ലാത്ത ആദ്യത്തെ ‘അന്യസംഘം’ തിയറ്ററിലെ ഇരുട്ടിലിരുന്ന് ആ സിനിമ കാണുകയാണിപ്പോൾ. കണ്ടിറങ്ങുമ്പോൾ എന്താവും അവർ പറയുക? എന്തെങ്കിലും മാറ്റം വരുത്തേണ്ടി വരുമോ? സംഭാഷണങ്ങൾ ഏതെങ്കിലും ‘മ്യൂട്ട് ‘ ചെയ്യേണ്ടി വരുമോ?പുറത്ത് നല്ല വെയിലാണ്. പക്ഷേ, ‘ ഉള്ളിലെ’ ചൂട് അതിലും മീതെയായിരുന്നതിനാൽ ഞാൻ സ്റ്റുഡിയോയ്ക്കു പുറത്തിറങ്ങി മുറ്റത്തൂടെ നടന്നു.ജോലി രാജി വെച്ചതിനു ശേഷമുള്ള വർഷങ്ങൾ ഓടിപ്പോയത് ഞാൻ അറിഞ്ഞിരുന്നില്ല. ഇതിനിടയിൽ പല വഴികളിലും നടന്നു.

പല നാടുകളിലും വസിച്ചു. ഷൊർണ്ണൂരിലും ഇരിങ്ങാലക്കുടയിലും ആലപ്പുഴയിലും കൊച്ചിയിലും തൃശ്ശൂരിലുമൊക്കെയിരുന്ന് മാധവ് രാമദാസനും ഞാനും പല കഥകളും ആലോചിച്ചു. പല തിരക്കഥകളും എഴുതി. ഒടുവിൽ 2017-ന്റെ അവസാന മാസങ്ങളിൽ ഞങ്ങൾ ‘ഇളയരാജ ‘യിൽ എത്തി. എഴുതിത്തയ്യാറാക്കിയ കഥയുമായാണ് രാമദാസൻ എന്ന രാമൻ വന്നത്. അധികം വൈകാതെ തന്നെ രാമനും ഞാനും വീണ്ടും ഇരിങ്ങാലക്കുടയിലേക്ക്… അവിടുത്തെ സർക്കാർ റെസ്റ്റ് ഹൗസിന്റെ ഒന്നാം നിലയിലെ മരത്തണലിലുള്ള മുറിയിലിരുന്ന് ‘ഇളയരാജയെ’ കടലാസിലാക്കിത്തുടങ്ങി. പക്ഷേ, ക്ലൈമാക്സ് പൂർത്തിയാവും മുമ്പ് എഴുത്തുകാരൻ’ ആശുപത്രിയിലായി. ചെറിയ രണ്ട് സർജറികൾ, കുറഞ്ഞ കാലത്തെ ആശുപത്രിവാസം, വീട്ടിൽ രണ്ടു മാസത്തോളം നീണ്ട വിശ്രമം… ഇതിനിടയിൽ തിരക്കഥ പൂർത്തിയായപ്പോൾ പുതിയ വർഷത്തിന് രണ്ടു രണ്ടര മാസം പ്രായമായിരുന്നു. വേനൽച്ചൂടിൽ ഷൂട്ടിങ്ങ് തുടങ്ങി. തൃശ്ശൂരിലും ചുറ്റുവട്ടങ്ങളിലുമായി മഴക്കാലത്തിനു മുമ്പ് പൂർത്തിയാക്കി. ഒറ്റ ഷെഡ്യൂളിൽ 35 ദിവസത്തെ ചിത്രീകരണം. പിന്നെ, പോസ്റ്റ് പ്രൊഡക്ഷന്റെ, സ്റ്റുഡിയോ ദിനങ്ങൾ. രാമദാസനും സജിത്തേട്ടനും ജയേട്ടനും ഹരീഷും സോണിയേട്ടനും ശ്രീനിവാസനും സജീവും മാതൃഭൂമിയിലെ പത്രപ്രവർത്തകനും കൂടപ്പിറപ്പുമായ സി.ശ്രീകാന്തും (പേരുകൾ അവസാനിക്കുന്നില്ല) എല്ലാം ഒറ്റക്കെട്ടായി അദ്ധ്വാനിച്ച നീണ്ട മാസങ്ങൾക്കൊടുവിൽ സിനിമ പൂർത്തിയായി.

ചില ചില കാലങ്ങളിൽ നമ്മളെയൊക്കെ കെട്ടിപ്പിടിച്ച്, ജീവിതത്തിൽ നിന്ന് പൊട്ടിപ്പോവാതെ ചേർത്തുനിർത്താൻ ചിലതൊക്കെയുണ്ടാവും. അതു ചിലപ്പോൾ എഴുത്താവാം, സിനിമയാവാം, ചുറ്റുമുള്ള ചില ‘സ്നേഹങ്ങളാവാം’. ചിലപ്പോൾ ഇവയെല്ലാമാവാം. ഇതെല്ലാം ചേർന്ന് നമുക്ക് പിന്നീട് ചില സമ്മാനങ്ങളും തരും. അലച്ചിലിന്റെ, ഒറ്റപ്പെടലിന്റെ ആ ആതുരകാലം തന്ന സമ്മാനമാണ് സെൻസർ ബോർഡ് വിധി പറയുന്നതും കാത്ത് കറുത്ത ഇരുട്ടിലെ വെളുത്ത സ്ക്രീനിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്…കാത്തിരിപ്പിനൊടുവിൽ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ തിയറ്ററിന്റെ വാതിൽ തുറന്നു. കണ്ടുപരിചയമില്ലാത്ത ഒരാളാണ് ഇറങ്ങി വന്നത്. “അരാണിതിന്റെ ഡയറക്ടർ? “ അദ്ദേഹം ചോദിച്ചു.രാമദാസൻ മുന്നോട്ടു ചെന്നപ്പോൾ, കൈയ് പിടിച്ചു കുലുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു- “നല്ല സിനിമയാണല്ലോ!”ഡയറക്ടറുടെ കൈയിലെ പിടി വിടാതെ അദ്ദേഹം പിന്നെയും പല കാര്യങ്ങളും പറയുന്നുണ്ടായിരുന്നു.
ദക്ഷിണാമൂർത്തി ഈണമിട്ട് യേശുദാസ് പാടിയ ഒരു പാട്ടു കേൾക്കുന്ന പോലെയാണ് ഞാനത് കേട്ടുനിന്നത്. അടുത്ത നിമിഷം തന്നെ സെൻസർ ബോർഡ് ഞങ്ങളെ തിയറ്ററിനുളളിലേക്ക് വിളിപ്പിച്ചു. ഒഴിവാക്കേണ്ടതായ യാതൊന്നും ചിത്രത്തിലില്ലെന്ന് അവർ പറഞ്ഞപ്പോൾ ആശ്വാസമായി.

മേൽവിലാസം, അപ്പോത്തിക്കരി എന്നീ സിനിമകൾ സംവിധാനം ചെയ്ത മാധവ് രാമദാസിന്റെ മൂന്നാമത്തെ ചിത്രമാണ് ‘ഇളയരാജ’. പ്രമേയത്തിന്റെയും ട്രീറ്റ്മെന്റിന്റെയും കാര്യത്തിൽ ഈ രണ്ടു സിനിമകളിൽ നിന്നും മാറി നിൽക്കുന്ന ‘ഇളയരാജ’ പ്രേക്ഷകരുടെ ഹൃദയത്തോട് ഒട്ടിനിൽക്കുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇതിൽ താരപ്പകിട്ടില്ല. വമ്പൻ ബജറ്റു കൊണ്ടുള്ള വെടിക്കെട്ടില്ല. പക്ഷേ, ഇതിൽ മനുഷ്യരുണ്ട്. വേലിച്ചെടികളിൽ പൂത്ത പൂക്കൾ പോലുള്ള മനുഷ്യർ. എന്തായാലും ഒരുപാട് കാത്തിരിപ്പുകൾക്കൊടുവിൽ ഞങ്ങളുടെ സിനിമ സംഭവിച്ചിരിക്കുന്നു. ‘ബർത്ത് സർട്ടിഫിക്കറ്റും ‘ കിട്ടിക്കഴിഞ്ഞു. ഇനി ചെറുതല്ലാത്ത സന്തോഷത്തോടെ പറയാം… ഇതാ ഇളയരാജ വരുന്നു; നിങ്ങളെ കാണാൻ, നിങ്ങൾക്കു കാണാൻ. കാണണേ…

webdesk

Recent Posts

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘വിവാഹ്’; സെക്കൻഡ് ലുക്ക് പോസ്റ്റർ

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം 'വിവാഹ്'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബ്ലെസ്സൺ എൽസ സംവിധാനം ചെയ്യുന്ന…

2 days ago

ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ജൂലൈ 24ന് തിയേറ്ററുകളിൽ

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രം 'ഓട്ടം തുള്ളൽ' ജൂലൈ 24ന് തിയേറ്ററുകളിലെത്തും. 'ഒരു തനി നാടൻ തുള്ളൽ'…

4 days ago

‘തളിരോമലേ… ചെറുതൂവലേ…’; വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ ചിത്രത്തിലെ ആദ്യ ഗാനം

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനമായ ‘തളിരോമലേ... ചെറുതൂവലേ...’ പുറത്തിറങ്ങി. കെ. എസ്.…

4 days ago

സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ “ജൂലൈ 24 ന് തിയേറ്ററിൽ

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം തുള്ളൽ' ജൂലൈ 24 ന് തിയേറ്ററിൽ. 'ഒരു തനി…

1 week ago

പുരാണ–ഫാന്റസി ദൃശ്യവിസ്മയം ‘നാഗബന്ധം’; ട്രെയിലർ പുറത്തിറങ്ങി

പാൻ-ഇന്ത്യൻ ആക്ഷൻ–അഡ്വഞ്ചർ ചിത്രം ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി. പുരാണം, ചരിത്രം, ഫാന്റസി, സാഹസികത എന്നിവ സമന്വയിപ്പിച്ച വിപുലമായ ദൃശ്യലോകമാണ് ചിത്രം…

3 weeks ago

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ന് തുടക്കം

വിനീത് കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നോട്ട്’ പൂജാ ചടങ്ങോടെ ഔദ്യോഗികമായി ആരംഭിച്ചു. നവാഗതരായ ആശിഷും കിരണും ചേർന്ന്…

4 weeks ago

This website uses cookies.