മോളിവുഡിലെ ആദ്യത്തെ സൈബർ ക്രൈം ത്രില്ലർ ‘ഓപ്പറേഷൻ ജാവ’ അതിഗംഭീരം !! റിവ്യൂ വായിക്കാം

Advertisement

കോവിഡ് പ്രതിസന്ധികൾക്ക് ശേഷം സജീവമാകുന്ന മലയാളസിനിമയ്ക്ക് വലിയൊരു മുതൽക്കൂട്ടായി ‘ഓപ്പറേഷൻ ജാവ’ ഇന്ന് തീയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ തരുൺ മൂർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ പ്രദർശനങ്ങൾ കഴിയുമ്പോൾ മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ‘ഗംഭീര ചിത്രം’എന്ന് ഒറ്റ വാക്കിൽ തന്നെ ഈ ചിത്രത്തെക്കുറിച്ച് വിശേഷിപ്പിക്കാൻ കഴിയും. ട്രെയിലർ പുലർത്തിയ നിലവാരം എന്താണോ അതുതന്നെയാണ് ‘ഓപ്പറേഷൻ ജാവ’യെന്ന ചിത്രം. നിരവധി ക്രൈം ത്രില്ലർ ചിത്രങ്ങൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു മികച്ച ‘സൈബർ ക്രൈം ത്രില്ലർ’ ചിത്രം ഉണ്ടാവുന്നത്.

നിരവധി സസ്പെൻസ് നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന സിനിമ വിവിധ സംഭവങ്ങളെ കോർത്തിണക്കിക്കൊണ്ട് മുൻപോട്ടു പോകുന്നു. ചെറുതും വലുതുമായി നടക്കുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ ഉദ്വേഗം നിറഞ്ഞ കഥാസന്ദർഭങ്ങളെ ഒട്ടും അലോസരപ്പെടുത്താതെ തന്നെ ചിട്ടപ്പെടുത്തുന്നതിൽ നവാഗതനായ സംവിധായകൻ നൂറു ശതമാനവും വിജയിച്ചിരിക്കുന്നു.

Advertisement

കഥയും സമൂഹവും.

നിമിഷങ്ങൾക്കകം ആയിരക്കണക്കിന് സൈബർ കുറ്റകൃത്യങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന്റെ സാമൂഹികപ്രസക്തിക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. ഒറ്റിറ്റി നമ്പറുകൾ ചോദിച്ചറിഞ്ഞും അശ്ലീല സൈറ്റുകളിലേക്ക് ക്ഷണിച്ചും സ്വകാര്യവിവരങ്ങൾ ചോർത്തിയും ബ്ലാക്ക് മെയിൽ ചെയ്തും പണം തട്ടിയെടുക്കുന്നതുമായ നിരവധി സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതും പ്രതികളെ കണ്ടെത്തുന്നതും സൈബർ സെല്ലിന്റെ ജോലിയാണ്. ഈ കുറ്റാന്വേഷണ ഏജൻസിയുടെ അന്വേഷണ രീതിയെയും പ്രതികളെ പിടികൂടാൻ സ്വീകരിക്കുന്ന നടപടിക്രമങ്ങളെക്കുറിക്കുറിച്ചും വിശദീകരിക്കുന്നതാണ് ‘ഓപ്പറേഷൻ ജാവ’യുടെ ഇതിവൃത്തം.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ആന്റണിയും വിനയദാസും ബിടെക് കഴിഞ്ഞിട്ടും തൊഴിലില്ലാതെ സൈബർ സെല്ലിനെ സഹായിക്കുന്നവരാണ്. തൊഴിൽരഹിതരായ അനേകം വരുന്ന യുവജനതയുടെ പ്രതിനിധികളായി അവർ കഥയെ മുന്നോട്ടു കൊണ്ടു പോകുന്നു. വർത്തമാനകാലത്തിൽ ഓരോ പൗരന്മാർക്കും ഭരണകൂടത്തിനും വലിയ ഭീഷണി ഉയർത്തുന്ന സൈബർ കുറ്റകൃത്യങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്നും പ്രതികളെ കണ്ടെത്തുന്നതെന്നും ഓപ്പറേഷൻ ജാവ കാണിച്ചുതരുന്നു.

സാങ്കേതിക വശം

ക്യാമറ, എഡിറ്റിംഗ്, സംഗീതം, സൗണ്ട്സ് എന്നിങ്ങനെ ഒരു ത്രില്ലർ ചിത്രത്തിന്റെ ആസ്വാദനത്തിന്റെ അഭിവാജ്യ ഘടകമായ എല്ലാ മേഖലയിലും മികച്ച പ്രവർത്തനമാണ് അണിയറപ്രവർത്തകർ കാഴ്ചവച്ചിട്ടുള്ളത്. ശക്തമായ തിരക്കഥയെ അതിന്റെ എല്ലാ ത്രില്ലർ സ്വഭാവവും ഉൾക്കൊള്ളിച്ചുകൊണ്ട് തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ചിത്രത്തിന്റെ ക്യാമറാമാൻ ഫായിസ് സിദ്ദിഖിനും എഡിറ്റർ നിഷാദ് യൂസഫിനും സാധിച്ചു. പരീക്ഷണ അടിസ്ഥാനത്തിൽ ഉള്ള മിക്ക ഷോട്ടുകളും സംഭാഷണങ്ങളില്ലാതെ വിഷ്വൽസും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. ഫായിസ് സിദ്ദീഖ് എന്ന മികച്ച ഒരു ക്യാമറാമാനായി കൂടി ഈ ചിത്രത്തിലൂടെ കണ്ടെത്താൻ സാധിച്ചിരിക്കുന്നുയാണ്.

7.1ൽ ശബ്ദമിശ്രണം നടത്തിയിരിക്കുന്നതിനാൽ ചിത്രം മികച്ച തീയേറ്റർ എക്സ്പീരിയൻസ് നൽകുന്നു. സിനിമ ആരംഭിച്ച നിമിഷങ്ങൾക്കകം തന്നെ അതിന്റെ സീരിയസ് സ്വഭാവത്തിലേക്ക് മാറുന്നുണ്ട് തുടർന്നു വരുന്ന ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ ഗൗരവത്തെയും ത്രില്ലർ സ്വഭാവത്തെയും ഒട്ടും പിന്നോട്ട് അടിക്കുന്നില്ല. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് പ്രത്യേകം പ്രശംസ അർഹിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close