ബന്ധങ്ങളെക്കാൾ വലുതാണ് അതിജീവനം; സമൂഹ മനസാക്ഷിക്കു മുന്നിൽ വലിയ തുറന്നു പറച്ചിലുമായി സ്റ്റാൻഡ് അപ്പ്‌

Advertisement

കഴിഞ്ഞ വെള്ളിയാഴ്ച്ച കേരളത്തിൽ റിലീസ് ആയ പ്രധാന മലയാളം ചിത്രങ്ങളിലൊന്നാണ് സംസ്ഥാന അവാർഡ് ജേതാവായ സംവിധായിക വിധു വിൻസെന്റ് ഒരുക്കിയ സ്റ്റാൻഡ് അപ് എന്ന ചിത്രം. നിമിഷാ സജയൻ, രജിഷാ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഉമേഷ് ഓമനക്കുട്ടൻ ആണ്. ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തിരുന്നു.

സ്റ്റാൻഡ് അപ് എന്നാണ് പേര് എങ്കിലും സ്റ്റാൻഡ് അപ് കോമെടിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ഫീൽ ഗുഡ് ഫൺ ഫിലിം അല്ല ഈ ചിത്രം. സ്റ്റാൻഡ് അപ് കോമഡി ചെയ്യുന്ന, നിമിഷാ സജയൻ അവതരിപ്പിക്കുന്ന കീർത്തി തോമസ് എന്ന കഥാപാത്രത്തിന്റെ വിവരണത്തിലൂടെ മുന്നോട്ടു പോകുന്ന സാമൂഹിക പ്രസക്തിയുള്ള ഒരു പ്രമേയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. എന്തുകൊണ്ടാണ് സ്റ്റാൻഡ് അപ് എന്ന് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്ന് ഇത് കണ്ടു കഴിയുമ്പോൾ ഓരോ പ്രേക്ഷകനും പൂർണ്ണമായും മനസ്സിലാവുകയും ചെയ്യും. വളരെ ശക്തമായ ഒരു പ്രമേയം അവതരിപ്പിക്കാനുള്ള ഒരു ടൂൾ മാത്രം ആയാണ് സ്റ്റാൻഡ് അപ് കോമഡി ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

Advertisement

വിധു വിൻസെന്റ് എന്ന സംവിധായിക മാൻഹോൾ എന്ന ചിത്രത്തിലൂടെ തന്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞതാണ്. ഇത്തവണ കാമ്പുള്ള കഥ പറയുന്ന, ഒരു മികച്ച കാലിക പ്രസക്തിയുള്ള ഒരു ചിത്രമാണ് വിധു വിൻസെന്റ് നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. മികച്ച രീതിയിൽ ഈ ചിത്രം ഒരുക്കാൻ സംവിധായിക എന്ന നിലയിൽ വിധു വിന്സന്റിനും രചയിതാവ് എന്ന നിലയിൽ ഉമേഷ് ഓമനകുട്ടനും കഴിഞ്ഞു. തീവ്രവും ആഴമേറിയതുമായ രീതിയിൽ തിരക്കഥയൊരുക്കിയ ഉമേഷിന് തന്റെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകന്റെ മനസ്സു തൊടാൻ കഴിഞ്ഞപ്പോൾ കഥാ സന്ദർഭങ്ങളെ വളരെയധികം റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ കഴിഞ്ഞതിലൂടെ വിധു വിൻസെന്റ് സംവിധായിക എന്ന നിലയിൽ തന്റെ പ്രതിഭയും നമ്മുക്ക് മുന്നിൽ കാണിച്ചു തന്നു. സ്ത്രീകളുടെ പക്ഷത്തു നിന്ന് കൊണ്ട്, പ്രേക്ഷകരുടെ ആത്മാവിൽ തട്ടുന്ന വിധം കഥ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് എന്നതാണ് വിധു, ഉമേഷ് എന്നിവരുടെ വിജയം. വൈകാരിക രംഗങ്ങൾക്ക് പ്രാധാന്യമുണ്ടെങ്കിൽ പോലും പ്രേക്ഷകനെ ഒരു നിമിഷം പോലും മുഷിപ്പിക്കാതെ കഥ പറയാൻ സാധിച്ചിടത്തും സംവിധായികയും എഴുത്തുകാരനും തങ്ങളുടെ പ്രതിഭ നമ്മുക്ക് കാണിച്ചു തന്നു. നമ്മുടെ സമൂഹം പല കാര്യങ്ങളിലും വെച്ച് പുലർത്തുന്ന ശുഷ്കമായ കാഴ്ചാപ്ടിനെ ഈ ചിത്രം വിമർശിച്ചിട്ടുണ്ട്. ശ്കതി കേന്ദ്രങ്ങൾ എങ്ങനെയാണു പലപ്പോഴും നിയമത്തെയും നീതിയേയും വരെ സ്വാധീനിക്കുന്നത് എന്നും ഈ ചിത്രം പറയുന്നു.

നിമിഷ സജയൻ കീർത്തി ആയി ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചതെന്ന് സംശയമില്ലാതെ തന്നെ പറയാം. വളരെ സ്വാഭാവികമായും അതോടൊപ്പം തീവ്രമായി തന്റെ കഥാപാത്രത്തെ ആത്മാവിലെടുത്തു അഭിനയിക്കാനുള്ള കഴിവുമാണ് ഈ നടിയുടെ പ്രത്യേകത എന്നത് ഒരിക്കൽ കൂടി അവർ കാണിച്ചു തന്നു . അതുപോലെ രജിഷാ വിജയനും തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് നൽകിയത്. കഥാപാത്രത്തെ ജീവിച്ചു കാണിച്ചു തരികയായിരുന്നു രജിഷ ചെയ്തതെന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. ദിയ എന്ന് പേരുള്ള തന്റെ കഥാപാത്രം കടന്നു പോയ ഓരോ മാനസിക വ്യഥകളും രജിഷ നമ്മുക്ക് മുന്നിൽ എത്തിച്ചത് അത്ര സ്വാഭാവികമായി ആണ്. അർജുൻ അശോകൻ, വെങ്കിടേഷ്, സീമ, രാജേഷ് ശർമ്മ, സജിത മഠത്തിൽ, സുനിൽ സുഗത, നിസ്താർ അഹമ്മദ്, ദിവ്യ ഗോപിനാഥ്, ജുനൈസ്, സേതുലക്ഷ്മി തുടങ്ങി മറ്റു കഥാപാത്രങ്ങളെ ഈ ചിത്രത്തിൽ അവതരിപ്പിച്ചവരും മികച്ച പ്രകടനം തന്നെയാണ് നൽകിയത്. നായികാ നായകൻ എന്ന പ്രോഗ്രാമിലൂടെ മലയാള സിനിമയിൽ എത്തിയ വെങ്കിടേഷ് മികച്ച പ്രകടനം നൽകികൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. ഈ നടന് മലയാള സിനിമയിൽ ഒരു മികച്ച ഭാവി തന്നെ പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.

ക്യാമറ കൈകാര്യം ചെയ്ത ടോബിൻ തോമസും സംഗീത വിഭാഗം കൈകാര്യം ചെയ്ത വർക്കിയും ഈ ചിത്രം പ്രേക്ഷകന്റെ മനസ്സിലേക്ക് എത്തിക്കുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണ്. ഈ ചിത്രത്തിന്റെ ആത്മാവ് ആയി മാറിയത് ഇതിലെ മികച്ച ദൃശ്യങ്ങളും സംഗീതവുമാണ്. അത് പോലെ ക്രിസ്റ്റി സെബാസ്റ്റിയൻ നിർവഹിച്ച എഡിറ്റിംഗും മികച്ചു നിന്നു. ചിത്രത്തിന് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന താളം പകരം അദ്ദേഹത്തിന്റെ എഡിറ്റിംഗ് മികവ് ഒരു കാരണമായിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ, മനോഹരവും ശ്കതവുമായ ഒരു ചലച്ചിത്രാനുഭവം ആണ് സ്റ്റാൻഡ് അപ്പ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നമ്മുക്ക് ചുറ്റും നടക്കുന്ന ചില കാര്യങ്ങൾക്കെതിരെ പ്രതികരിക്കേണ്ടതിന്റെ ആവശ്യകത തന്നെയാണ് ഈ ചിത്രം പറയുന്നത്. വിനോദവും ചിന്തയും സമ്മാനിക്കുന്ന സിനിമാനുഭവമാണ് സ്റ്റാൻഡ് അപ്പ്. അതോടൊപ്പം പ്രേക്ഷകരുടെ മനസ്സിൽ സ്പർശിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളും ഈ ചിത്രം സമ്മാനിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close