ചിരിയുടെ ഉത്സവം തീർത്ത മദനന്മാരുടെ ‘മദനോത്സവം; റിവ്യൂ വായിക്കാം

Advertisement

വടക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിൽ ആൻഡ്രോയിഡ് കുഞ്ഞപ്പനുമായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പകർന്ന ചിന്തയും ചിരിയും പ്രേക്ഷകർക്ക് പുതുമയുള്ളതായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത തിയേറ്റർ റിലീസായ ‘ന്നാ താൻ കേസ് കൊടുവിന് ‘പോലും സമാനമായ ചുറ്റുപാടുകൾ തിരക്കഥയിൽ വ്യക്തമായിരുന്നു, ‘കനകം കാമിനി കലഹം ‘പോലെയുള്ള ചിത്രങ്ങൾ എല്ലാമെടുത്തു നോക്കിയാൽ രതീഷ് പ്രധാനമായും നർമ്മ ശൈലിയാണ് ഓരോ ചിത്രങ്ങളിലൂടെയും പിന്തുടരുന്നത്. നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയിൽ പിറന്ന ‘മദനോത്സവം ‘എന്ന ചിത്രത്തിലേക്ക് വരുമ്പോൾ , ഈ പ്രത്യേക ശൈലിയിലുള്ള നർമ്മം ഓരോ സീൻ കഴിയുമ്പോഴും പ്രേക്ഷകർക്ക് അനുഭവപ്പെടും. ട്രെയിലർ തന്ന അതേ ഹൈപ്പിൽ മദനോത്സവം പ്രേക്ഷകർക്ക് ചിരിയുടെ ഉത്സവമാണ് തീർക്കുന്നത്.

നിറമുള്ള കോഴിക്കുഞ്ഞുങ്ങളെ വിൽപന നടത്തുന്ന മദനൻ എന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് കഥയുടെ ഒഴുക്ക്. ഒരു ഘട്ടത്തിൽ ആലീസ് എന്ന വിധവ മദനന്റെ ജീവിതത്തിലേക്ക് കടന്നു വരികയും ഇരുവരും ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കെ, മദനൻ ആദ്യമായി തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യതകൾ വരികയും അതിനു ശേഷം മദനന്റെ ജീവിതം മാറിമറിയുന്നതുമാണ് മഥനോത്സവത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ സംവിധായകൻ സുധീഷ് ഗോപിനാഥ് വരച്ചിടുന്നത്.
നർമ്മം, കഥയിലെ ആക്ഷേപ ഹാസ്യം ഇവയൊക്കെ ചേർത്ത് പ്രേക്ഷകന് നിരവധി ചിരി നിമിഷങ്ങളാണ് ചിത്രം സമ്മാനിക്കുന്നത്. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് മദനോൽസവം ഒരുക്കിയിരിക്കുന്നത്.സമകാലിക രാഷ്ട്രീയത്തിനനുസരിച്ച് തിരക്കഥയിൽ പല മാറ്റങ്ങളും തിരക്കഥാകൃത്ത് വരുത്തിയിട്ടുണ്ട്.

Advertisement

നിഷ്കളങ്കനും നിസ്സഹായനുമായ മദനൻ എന്ന കഥാപാത്രം സുരാജ് വെഞ്ഞാറമൂട് വളരെ കയ്യടക്കത്തോടെ കൂടി അവതരിപ്പിച്ചു. നിഷ്കളങ്കനിൽ നിന്ന്   കൗശലക്കാരനായ മദനനിലേക്കുള്ള സുരാജിന്റെ പകർന്നാട്ടം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഈ അടുത്തകാലത്തായി നിരവധി സീരിയസ് വേഷങ്ങൾ കൈകാര്യം ചെയ്ത സുരാജ് പഴയ കോമഡി താരമായി വീണ്ടും തിരശ്ശീലയിൽ എത്തിയപ്പോൾ പ്രേക്ഷകർ കയ്യടികൾ കൊണ്ടാണ് സ്വീകരിച്ചത്. രാജേഷ് മാധവനും രഞ്ജി കാങ്കോലും അവതരിപ്പിച്ച നമ്പൂതിരി കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടി.   ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ അവിസ്മരണീയനായ ജഡ്ജി വേഷം ചെയ്ത പി പി കുഞ്ഞികൃഷ്ണൻ ചെണ്ടൻ എളേപ്പനായി ചിത്രത്തിൽ അരങ്ങു തകർത്തിരുന്നു. ആലീസായി വന്ന ഭാമ അരുണും തന്റെ വേഷം മികവുറ്റ രീതിയിൽ കൈകാര്യം ചെയ്തു. എന്തും ചെയ്യാൻ മടി കാണിക്കാത്ത കഥാപാത്രമായി ബാബു ആന്റണി മികച്ച പ്രകടനമാണ് സ്ക്രീനിൽ കാഴ്ചവച്ചത്.

നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യരുടെ കഥകൾ കുടുംബ ബന്ധങ്ങളുടെ ചരടിൽ കോർത്തിണക്കി മദനോത്സവത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഒരു കോമഡി
എന്റർടെയ്നറായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. സീരിയസ് വേഷങ്ങളിൽ നിന്ന് സുരാജ് വെഞ്ഞാറമൂട് എന്ന നടൻറെ കോമഡിയിലേക്കുള്ള ഒരു വമ്പൻ തിരിച്ചു വരവ് കൂടി ആയതിനാൽ ധൈര്യമായി മദനോത്സവത്തിന് പ്രേക്ഷകർക്ക് ടിക്കറ്റ് എടുക്കാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close