മനസ്സിൽ തൊട്ട് ഒരു ഉമ്മയും മകനും; മലയാളി മനസ്സ് കീഴടക്കി എന്റെ ഉമ്മാന്റെ പേര്..!!

Advertisement

ഇന്നലെ കേരളത്തിൽ റിലീസ് ചെയ്ത  മലയാള ചിത്രമാണ്  യുവ താരം ടോവിനോ  തോമസ് നായകനായി അഭിനയിച്ചിരിക്കുന്ന എന്റെ ഉമ്മാന്റെ പേര്. നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും ശരത് ആർ നാഥും ചേർന്നാണ്.  ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും  സി ആർ സലീമും  ചേർന്ന് നിർമ്മിച്ചിരിക്കുന്ന  ഈ ഫാമിലി ഡ്രാമയിൽ പ്രശസ്ത നടി ഉർവശിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. 

ഹമീദ് എന്ന് പേരുള്ള മലബാറി മുസ്ലിം ആയ ഒരു ചെറുപ്പക്കാരൻ അവന്റെ ഉമ്മയെ അന്വേഷിച്ചു നടത്തുന്ന ഒരു യാത്രയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. വളരെ രസകരമായും അതുപോലെ തന്നെ മനസ്സിൽ തട്ടുന്ന രീതിയിലും ഈ കഥ നമ്മുടെ മുന്നിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തെ മികവുറ്റതാക്കിയത്.  വിനോദ  ചിത്രം എന്ന നിലയിലും അതുപോലെ തന്നെ ഒരു ക്ലാസ് ആൻഡ് റിയലിസ്റ്റിക് ചിത്രം എന്ന നിലയിലും എന്റെ ഉമ്മാന്റെ പേര് മികവ് പുലർത്തുന്നുണ്ട്.  പ്രേക്ഷകന്റെ മനസ്സുമായി കണക്ട് ചെയ്യുന്ന ഒരു ചിത്രമൊരുക്കാൻ  ഒരു സംവിധായകനെന്ന നിലയിൽ നവാഗതനായ ജോസ് സെബാസ്റ്റിയന് സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ വിജയ കാരണം.  പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന ഒരു ചിത്രമാക്കി ഇതിനെ മാറ്റാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ലാളിത്യവും അതോടൊപ്പം  ആഴവുമുള്ള  ഒരു കഥയുടെ   തീവ്രതയും ഭംഗിയും ഒട്ടും നഷ്ടപ്പെടാതെ  തന്നെ അതിനു ഒരു ദൃശ്യ ഭാഷയൊരുക്കി നമ്മുടെ മുന്നിലെത്തിക്കാൻ എഴുത്തുകാരൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ജോസ് സെബാസ്റ്റിയൻ  എന്ന നവാഗതന് കഴിഞ്ഞു. ശരത് ആർ നാഥിനും രചയിതാവ് എന്ന നിലയിൽ അഭിമാനിക്കാം.  വൈകാരിക രംഗങ്ങളും  രസകരമായ മുഹൂർത്തങ്ങളും നിറഞ്ഞ ഈ  ചിത്രത്തിൽ ഒരു ശരാശരി മലയാളിക്ക് തങ്ങളുമായി തന്നെ ബന്ധപ്പെടുത്താൻ കഴിയുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഉണ്ട് എന്നതാണ് ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നത്. രസകരമായ കഥാസന്ദർഭങ്ങളും ചിരിപ്പിക്കുന്ന സംഭാഷണങ്ങളും ചിത്രത്തെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.

Advertisement

ടോവിനോ തോമസിന്റെ മികവുറ്റ പ്രകടനമാണ്  ഈ ചിത്രത്തിന്റെ മികവുകളിൽ ഒന്ന്.  അതീവ രസകരവും അതേസമയം വളരെയധികം എനെർജിറ്റിക്കും ആയിരുന്നു ഹമീദ് എന്ന ചെറുപ്പക്കാരൻ  ആയുള്ള ടോവിനോ തോമസിന്റെ മിന്നുന്ന പ്രകടനം. എന്നാൽ ഈ ചിത്രത്തിലെ താരം ഗംഭീര പ്രകടനം കാഴ്ച വെച്ച ഉർവശി ആണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ തന്നെ എന്തുകൊണ്ട് ചേർക്കുന്നു എന്ന് ഉർവശി ഒരിക്കൽ കൂടി കാണിച്ചു തരുന്നു നമ്മുക്ക്. മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച ഹാരിഷ് കണാരൻ, മാമുക്കോയ, സിദ്ദിഖ്, ശാന്തി കൃഷ്ണ, ദിലീഷ് പോത്തൻ  എന്നീ നടീനടന്മാരും  തങ്ങളുടെ വേഷങ്ങൾ മനോഹരമായി അവതരിപ്പിച്ചു..

ജോർഡി പ്ലാനെൽ ക്ലോസ നൽകിയ മനോഹരമായതും റിയലിസ്റ്റിക് ആയതുമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ പെട്ടെന്ന് മനസ്സിലെടുക്കാൻ പ്രേക്ഷകനെ സഹായിച്ചപ്പോൾ ചിത്രത്തിന്റെ  മൂഡിനെ പ്രേക്ഷകരിലേക്കെത്തിച്ചത്  ഗോപി സുന്ദർ ഒരുക്കിയ സംഗീതമായിരുന്നു . മികച്ച  ഗാനങ്ങളും പശ്ചാത്തല സംഗീതവവുമായിരുന്നു അദ്ദേഹം ഈ ചിത്രത്തിന് വേണ്ടിയൊരുക്കിയത്. .അർജു ബെൻ ആണ്  ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. ചിത്രം പ്രേക്ഷകനെ മുഷിപ്പിക്കാതെ മുന്നോട്ടു പോയതിൽ അദ്ദേഹത്തിന്റെ എഡിറ്റിംഗ് മികവും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. 

ഈ അവധിക്കാലത്തു കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. അത്ര  മനോഹരമായതും  രസകരമായതുമായ  ഒരു കുടുംബ ചിത്രമാണ് ജോസ് സെബാസ്റ്റ്യൻ- ടോവിനോ തോമസ്- ഉർവശി ടീം  ഒരുക്കിയ ഈ സിനിമാനുഭവം എന്ന് പറയാം. പുതുമയും നിലവാരവും പുലർത്തുന്ന ഒരു ക്ലാസ് എന്റെർറ്റൈനെർ എന്ന് ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close