കരിയറിലെ ഗഭീര പ്രകടനവുമായി ദിലീപ്; പുത്തൻ അനുഭവം തീർത്ത് കമ്മാരസംഭവം…

Advertisement

ദിലീപ് നായകനായ ബിഗ്ബജറ്റ് ചിത്രം കമ്മാരസംഭവം. ഇന്ന് പുറത്തിറങ്ങി ഏവരും കാത്തിരുന്ന കമ്മാരസംഭവത്തിൽ കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രമായ ദിലീപ് എത്തുമ്പോൾ തെന്നിന്ത്യൻ സൂപ്പർ താരം സിദ്ധാർഥ് ഒതേനൻ നമ്പ്യാര് കഥാപാത്രമായും എത്തുന്നു. തമിഴ്താരം ബോബി സിംഹയും ചിതത്തിൽ ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നു. മുരളി ഗോപി,ശ്വേത മേനോൻ, നമിത പ്രമോദ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബ്രിട്ടീഷ് ഭരണകാലത്തെ കഥയാണ് ചിത്രം പറയുന്നത്. കേളു എന്ന ജന്മിയുടെ അധീനതയിലുള്ള ഗ്രാമത്തിലെ ഒരു വൈദ്യനാണ് കമ്മാരൻ. സ്വതന്ത്ര ലബ്ദിയോട് വലിയ താല്പര്യം പുലർത്താത്ത, ജന്മികൾക്കും ബ്രിട്ടീഷ് പട്ടാളത്തിനുമിടയിൽ പ്രവർത്തിക്കുന്നയാൾ. ചരിത്ര പുരുഷനായി രേഖകളിൽ നിലനിൽക്കുന്ന കമ്മാര ചരിത്രവും അദ്ദേഹത്തിന്റെ കഥയും തേടി കുറച്ചുപേർ എത്തുകയാണ്. ചില രാഷ്ട്രീയ ഉദേശങ്ങളുമായാണ് അവരുടെ വരവ്. തുടർന്ന് കമ്മാരൻ പറയുന്ന കഥയിലൂടെ ചിത്രം വികസിക്കുന്നു.

Advertisement

നവാഗതനായ സംവിധായകന്റെ ചിത്രമാണെന്ന് ഒരിക്കലും തോന്നാത്ത ചിത്രമാക്കി മാറ്റുവാൻ സംവിധായകന് ആയിട്ടുണ്ട്. തഴക്കം വന്ന സംവിധായകന്റെ മേക്കിങ് മികവ് ചിത്രത്തിൽ കാണാം. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്. എന്നും വ്യത്യസ്ത ചിത്രങ്ങൾ ഒരുക്കുന്ന മുരളി ഗോപിയുടെ മറ്റൊരു വ്യത്യസ്ത ചിത്രം. അഭിമുഖങ്ങളിൽ പറഞ്ഞത് പോലെ അധികം മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്ത ഒരു വിഭാഗം ചിത്രമാണ് മുരളി ഗോപി ഇത്തവണ അവതരിപ്പിച്ചത് എന്നു തന്നെ പറയാം.

ദിലീപ് എന്ന നടന്റെ കരിയറിൽ പലപ്പോഴായി കേട്ട പഴികളിൽ ഒന്നാണ് ആവർത്തന വിരസമായ കഥാപാത്രങ്ങൾ, എന്നാൽ അതിനെല്ലാം മികച്ച മറുപടിയാണ് കമ്മാരൻ. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകൾ അതും അതിപ്രാധാന്യമുള്ള അഭിനയ മുഹൂർത്തങ്ങൾ പെട്ടന്ന് മിന്നമായുന്ന വ്യതിയാനങ്ങൾ എല്ലാം തന്നെ അദ്ദേഹം മികച്ചതാക്കി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും മാസ്സ് ആക്ഷൻ രംഗങ്ങളാൽ കമ്മാരൻ നമ്പ്യാരോട് കിടപിടിക്കുന്ന ഒന്നായി ഒതേനനെ മാറ്റുവാൻ സിദ്ധാർത്തിനു ആയിട്ടുണ്ട്. ശ്വേത മേനോൻ, നമിത പ്രമോദ് തുടങ്ങിയവർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും സിദ്ധിഖ്, ഇന്ദ്രൻസ് തുടങ്ങിയവരുടെ പ്രകടനം മികച്ചതായിരുന്നു.

നവാഗതനായ സുനിൽ കെ.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ആദ്യ സംരംഭം തന്നെ അദ്ദേഹം വളരെ മികച്ചതാക്കി. ചിത്രത്തിലെ കളറിങ്ങും എടുത്തു പറയേണ്ടതാണ്. ചിത്രത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ റസൂൽ പൂക്കുട്ടിയുടെ ശബ്ദ മിശ്രണത്തിനായി. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് ഗോപി സുന്ദറാണ്. ചിത്രത്തിലെ ഗാനവും പശ്ചാത്തല സംഗീതവുമെല്ലാം വളരെ മികച്ചു നിന്നു.

ചതിയുടെ കഥ പറഞ്ഞ ആദ്യ പകുതിയിൽ നിന്നും ചതി രചിച്ച ചരിത്രത്തിലേക്ക് കൂട്ടികൊണ്ട് പോയ രണ്ടാം പകുതിയാണ് കാണാനാവുക. ചിത്രത്തിന്റെ മൂന്ന് മണിക്കൂറോളമുള്ള ദൈർഗ്യം ചിത്രത്തിനെ പിന്നോട്ടടിക്കുന്നുണ്ട്. എങ്കിലും മലയാളത്തിൽ ഇന്നുവരെ അധികം പരീക്ഷിക്കാത്ത പുതിയൊരു വിഭാഗത്തിന് പ്രതീക്ഷയാകുന്ന ചിത്രമാണ് കമ്മാരസംഭവം. ഊഹവഴിയിൽ രണ്ടാം പകുതി എത്തുമ്പോൾ കുറച്ചു മുഷിപ്പിക്കുന്നുണ്ട് എങ്കിലും അവസാനം ചിത്രം തിരിച്ചു പഴയ പാതയിലേക്കെത്തുന്നുണ്ട്. ട്രൈലെർ പ്രതീക്ഷ വച്ചൊരു മാസ്സ് ചിത്രമല്ലാതെ ഒരു വ്യത്യസ്ത ചിത്രത്തിന് പോയാൽ തീർച്ചയായും ഓർത്തുവെക്കാവുന്ന അനുഭവമാകും ചിത്രം. കയ്യടിച്ചിരുത്താം ഈ ബിഗ് ബജറ്റ് പരീക്ഷണത്തിനെ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close