ഇരട്ട ചങ്കുറപ്പോടെ നീന്തിക്കയറിയ മലയാളിയുടെ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു നേർക്കാഴ്ച; റിവ്യൂ വായിക്കാം

Advertisement

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘2018 Everyone Is A Hero’ ഇന്ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. കേരളം കണ്ട മഹാപ്രളയം കഴിഞ്ഞിട്ട് 5 വർഷങ്ങൾ പിന്നിടുമ്പോൾ ആ ദിനങ്ങളുടെ ഓർമ്മപ്പെടുത്തലുകളെന്നോണം ഈ ചിത്രം തിയറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകർ സിനിമ കാണാൻ ആവേശത്തിലായിരുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളെ അണിനിരത്തിക്കൊണ്ട് ജൂഡ് ആന്തണി ജോസഫ് സംവിധാനം നിർവ്വഹിച്ച ‘2018 Everyone Is A Hero’ നിർമിച്ചിരിക്കുന്നത് ‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘ എന്നിവയുടെ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ്

2018ലെ പ്രളയമെന്ന മഹാവിപത്തിന്റെ അതിഭീകരത അഭ്രപാളിയിലൊരുക്കി കയ്യടി വാങ്ങിക്കുകയാണ് ജൂഡ് ആൻറണി ജോസഫ് എന്ന സംവിധായകൻ.   മലയാളികൾ മറക്കാൻ ആഗ്രഹിച്ച 2018 എന്ന വർഷം ഒരിക്കൽ കൂടി അദ്ദേഹം’2018 Everyone Is A ഹീറോ ലൂടെ   ഓർമ്മപ്പെടുത്തുകയാണ്.  മഹാ വിപത്തിന്റെ ഓർമ്മ പുതുക്കുമ്പോൾ തീയറ്ററിൽ നിന്നിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും കണ്ണും മനസ്സും നിറയുകയാണ്.

Advertisement

യഥാർത്ഥ സംഭവങ്ങൾ ആസ്പദമാക്കി സിനിമ ഒരുക്കുക എന്നത് ഒരു സംവിധായകനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ കടമ്പയാണ്.  അപകടസാധ്യതകൾ ഒട്ടേറെ മുന്നിൽ നിൽക്കുന്ന തിരക്കഥയ്ക്ക് ഒരു കോട്ടവും തട്ടാതെ ഒരു അസംതൃപ്തിയും തോന്നിക്കാതെ ജൂഡ് തന്റെ കർത്തവ്യം 100% നീതിയോട് പുലർത്തിരിക്കുകയാണ്.  2018ലെ സൂപ്പർ ഹീറോകളുടെ കഥ, അക്ഷീണം പ്രയത്നിച്ച മത്സ്യത്തൊഴിലാളികളുടെ കഥ, ഭയം നിറഞ്ഞ നാളുകളിലെ ജനങ്ങളുടെ പിരിമുറുക്കം, നേരിയ ചിരി നിമിഷങ്ങൾ, ചേർത്തുപിടിക്കൽ ഇവയെല്ലാം ഭംഗിയായാണ് ചിത്രത്തിൽ ഇഴുകി ചേർന്നിരിക്കുന്നത്

കടൽ കടക്കണമെന്ന മോഹത്തോട് കൂടി പട്ടാളത്തിൽ നിന്ന് ഓടിപ്പോന്ന അനൂപെന്ന ചെറുപ്പക്കാരനും,  മത്സ്യത്തൊഴിലാളി തൊഴിലാളിയാകാൻ ഇഷ്ടപ്പെടാതെ ഒരു സൂപ്പർ മോഡൽ ആകണമെന്ന ലക്ഷ്യത്തോടെ സഞ്ചരിച്ച നിക്സണും, ദാമ്പത്യ ബന്ധത്തിലെ പൊട്ടിയ കണ്ണികൾ  അടുപ്പിക്കാൻ തന്ത്രപ്പെടുന്ന രമേശും,  ജീവിതത്തിലെ കടമകൾ  മറന്നു പോകുന്ന ഷാജിയും,  മത്സ്യത്തൊഴിലാളികളുടെ ചങ്കും ചങ്കിടിപ്പുമായ മാത്തച്ചനും വിൻസന്റും ഇങ്ങനെ ഒരുപാട് പേരുടെ ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് 2018ലൂടെ ജൂഡ് പറഞ്ഞുവെക്കുന്നത്.

ജീവിതത്തിലെ പല ഏറ്റക്കുറച്ചിലുകളിലൂടെയും സഞ്ചരിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിലേക്ക് ഒരറിയിപ്പുമില്ലാതെ പേമാരി കടന്നുചെല്ലുന്നതും, കൊരുത്തും വച്ച സ്വപ്നങ്ങൾക്കൊപ്പം പലർക്കും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടതും,  ജീവൻ രക്ഷാ പോരാട്ടത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളും ജീവൻ പോലും പണയം വെച്ച് വെള്ളത്തിലേക്കിറങ്ങി അനേകം ജീവനുകളെ കരയിലേക്ക് അടുപ്പിച്ചവരും, ദുരിതാശ്വാസ ക്യാമ്പിലിരുന്ന് നെയ്തു കൂട്ടിയ സ്വപ്നങ്ങളെ കുഴിച്ചുമൂടിയവരും, അങ്ങനെ ഒരുപാട് മനുഷ്യരുടെ നേർക്കാഴ്ചയാണ് ‘2018 Everyone Is A hero.

ചിത്രത്തിൻറെ സാങ്കേതികവശങ്ങൾ എടുത്തു പറയേണ്ട ഒന്നാണ്.  യഥാർത്ഥ സംഭവങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് സംവിധായകൻ പുന സൃഷ്ടിച്ചിരിക്കുന്നത്.   ഏറ്റവും മികച്ച ഇതിഹാസ സിനിമകളിൽ ഒന്നായ ടൈറ്റാനിക്കിൽ ജീവൻ നിലനിർത്താനുള്ള കഠിന ശ്രമങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്,  ഒരുതരത്തിൽ ‘2018 ‘ നമ്മുടെ മലയാളത്തിൻറെ ടൈറ്റാനികാണെന്ന് ഓരോ പ്രേക്ഷകനും വിലയിരുത്തുന്നു.  ജൂഡ് എന്ന സംവിധായകൻ ഇനി പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ പോകുന്നത് 2018 എന്ന ചിത്രത്തിൻറെ പേരിൽ ആയിരിക്കുമെന്നാണ് വിശ്വസിക്കുന്നത്. ചിത്രത്തിൻറെ സഹ എഴുത്തുകാരനായ അഖിൽ ധർമ്മജനും കയ്യടികൾ അർഹിക്കുന്നു. മഹാപ്രളയം നേരിട്ട് അനുഭവിച്ചൊരാളെന്ന നിലയിൽ അദ്ദേഹം നേരിൽ കണ്ട കാഴ്ചകളും നാളുകളും സംഭാവനകളും സല്യൂട്ട് അർഹിക്കുന്നുണ്ട്.

ചിത്രത്തിൽ ഏറ്റവും എടുത്തു പറയേണ്ട ഒരു വിഭാഗം ഗ്രാഫിക്സാണ്. മുല്ലപ്പെരിയാർ അണക്കെട്ട് പ്രളയ കാലത്തുണ്ടാക്കിയ ഭീകരത അത്രമേൽ യാഥാർത്ഥ്യത്തോട് കൂടിയാണ്  ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പ്രളയരംഗങ്ങളിൽ കാണുന്ന ഭീകരത ഓരോ പ്രേക്ഷകന്റെയും കണ്ണിലേക്കെത്തിക്കുന്നതിൽ ഗ്രാഫിക്സ് ടീം സമ്പൂർണ്ണ വിജയം നേടിയിട്ടുണ്ട്. ചിത്രത്തിൻറെ പശ്ചാത്തല സംഗീതവും എടുത്തുപറയുക തന്നെ വേണം.  നോബിൾ പോൾ ഒരുക്കിയ ഗാനങ്ങളും കഥയിൽ ഇഴുകി ചേർന്നു.  മഴയുടെ സൗന്ദര്യവും ഭീകരതയും പശ്ചാത്തല സംഗീതത്തിലൂടെ ആസ്വാദകരിലേക്ക് വളരെ എളുപ്പമാണ് എത്തിച്ചേർന്നത്. അഖിൽ ജോർജിൻറെ ക്യാമറയും ചമൻ എഡിറ്റിംഗ് ചിത്രത്തിനൊപ്പം ചേർന്നു നിന്നു.

ടോവിനോ,കുഞ്ചാക്കോ ബോബൻ, നരേൻ,ആസിഫ് അലി, വിനീത് ശ്രീനിവാസൻ,അജു വർഗീസ്,അപർണ ബാലമുരളി, ലാൽ,കലൈയാരസൻ, ഇന്ദ്രൻസ്,തൻവി രാം, വിനീത കോശി,  ഗൗതമി നായർ, ശിവദ തുടങ്ങി നീണ്ട നിരയാണ് ചിത്രത്തിൽ അണിനിരന്നത്.  ഓരോരുത്തരും അവരവരുടെ കഥാപാത്രങ്ങൾ വളരെ കൃത്യമായി കൈകാര്യം ചെയ്തു. കേട്ടതും അറിഞ്ഞതുമായ അതിജീവന കഥകളും, മനസ്സിൽ കോറിയിട്ട മുറിപ്പാടുകളും,  ദൃശ്യങ്ങളും, ഏറ്റവും മികച്ച രീതിയിൽ തിരക്കഥയാക്കാനും അതിനെ കഴിഞ്ഞും മികച്ച ദൃശ്യ ഭംഗിയോട് കൂടി പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ ജൂഡ് ആന്തണിക്കും അണിയറ പ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close