ജയിലറിൽ വേഷം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കേസ്

Advertisement

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലർ. ശിവ ഒരുക്കിയ അണ്ണാത്തെയ്ക്കു ശേഷം രജനികാന്ത് നായകനായി എത്തുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ 169 ആം ചിത്രം കൂടിയാണ്. കോലമാവ്‌ കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ഈ ചിത്രം അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷം ചെയ്യാനെത്തിയത് വമ്പൻ ശ്രദ്ധയാണ് ഇതിന് നേടിക്കൊടുത്തത്. മോഹൻലാൽ കൂടാതെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ഇതിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. എന്നാലിപ്പോഴിതാ ഈ ചിത്രം ഒരു വിവാദത്തിലും ചെന്ന് ചാടിയിരിക്കുകയാണ്. ജയിലറിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ്, തന്നിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി പറ്റിച്ചെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് മുംബൈയിലെ യുവ മോഡലും നടിയുമായ സന്ന സൂരി.

കാസ്റ്റിം​ഗ് ഡയറക്ടർ എന്ന് പറഞ്ഞ് തന്നെ സമീപിച്ച ആളുകളാണ് എട്ടര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതെന്ന് അവർ പരാതിയിൽ പറയുന്നു. ഇവരുടെ പരാതിയെ തുടർന്ന് പീയുഷ് ജയ്ൻ, സമീർ ജയ്ൻ എന്നിവർക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ജൂലൈയിൽ ഈ നടിയുമായി സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട പ്രതികൾ ജയിലറിൽ ഒരു പോലീസ് കഥാപാത്രത്തെ ഓഫർ ചെയ്താണ് പണം വാങ്ങിയത്. ഒഡിഷനായി തയ്യാറാകണമെന്നും അതിനായി പൊലീസ് വേഷത്തിലൊരു ഫോട്ടോ അയച്ചു തരണം എന്നും സന്ന സൂരിയോട് ആവശ്യപ്പെട്ട ഇവർ, ഷൂട്ടിങ്ങിനായി പാരിസിൽ പോകാനുള്ള ചെലവിനായി എട്ടരലക്ഷം രൂപയും അവരുടെ കയ്യിൽ നിന്നും വാങ്ങിച്ചു. തട്ടിപ്പുകാർ നൽകിയ രജനീകാന്തിനൊപ്പം ഉള്ള പോസ്റ്റർ സന്ന സൂരി ഈ കഴിഞ്ഞ നവംബറിൽ സമൂഹമാധ്യമങ്ങളിൽ പങ്ക് വെക്കുകയും ചില മാധ്യമങ്ങൾ അത് വാർത്തയാക്കുകയും ചെയ്തു. ഇത് കണ്ട ജയിലറിന്റെ സഹസംവിധായകൻ ആണ് സന്ന സൂരിയോട് അത് വ്യാജമാണെന്ന് പറഞ്ഞതും ഈ തട്ടിപ്പിനെ കുറിച്ചു അവരെ ബോധവതിയാക്കുന്നതും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close