നസീർ സാറിന്റെ ആത്മാവിനോട് മാപ്പു ചോദിക്കുന്നു എന്നു ബാലചന്ദ്ര മേനോൻ

Advertisement

മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന പദവിക്ക് എൺപതുകളിൽ അർഹനായ ഒരാളാണ് ശ്രീ ബാലചന്ദ്ര മേനോൻ. നടൻ ആയും സംവിധായകൻ ആയും രചയിതാവായും ഗായകനായുമെല്ലാം മലയാള സിനിമയിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ ആളാണ് അദ്ദേഹം ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള അദ്ദേഹം മോഹൻലാൽ, മമ്മൂട്ടി എന്നീ ഇന്നത്തെ സൂപ്പർ താരങ്ങളെ വെച്ചും പ്രേം നസീർ പോലത്തെ ഇതിഹാസങ്ങളെ വെച്ചും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രങ്ങളുടെ പേരുകൾ അനുവാദം കൂടാതെ സീരിയലുകളുടെ ടൈറ്റിൽ ആയി ഉപയോഗിക്കുന്നു എന്നത് എടുത്തു പറഞ്ഞു കൊണ്ട് അതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ കാര്യം നിസാരം, പ്രശ്നം ഗുരുതരം എന്നീ ചിത്രങ്ങളുടെ പേരാണ് ഇപ്പോൾ ചില സീരിയലുകൾക്ക് ഇട്ടിരിക്കുന്നത്. ഇതിനെതിരെ അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, “ഒരുപാട് ആലോചിച്ചു ഈ പോസ്റ്റ് ഇടുന്നതിനു മുന്‍പ്. പിന്നെ തോന്നി ഇട്ടതുകൊണ്ടു ഒരു കുഴപ്പവും ഇല്ലെന്നു. അല്ലെങ്കില്‍ അത് ഒരു ആവശ്യകതയാണന്ന്. ഇനി വായിക്കുക. പഴവങ്ങാടിയില്‍ ഉള്ള ഒരു ‘പട്ടരുടെ കടയെ’ പ്പറ്റി മണിയന്‍ പിള്ള രാജു പറഞ്ഞ കഥയുണ്ട്. സ്വയം ചായ അടിക്കുകയും അത് വിളമ്പുകയും ഒടുവില്‍ അതിന്റെ കാശ് കൗണ്ടറില്‍ വന്നിരുന്നു വാങ്ങുകയും ചെയ്യുന്ന അയാളെ രാജു ‘ബാലചന്ദ്ര മേനോന്‍‘ എന്നാണത്രെ വിളിക്കുക! എന്തിനു പറയുന്നു, ഒന്നിലേറെ കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ നിര്‍ബന്ധം കാണിക്കുന്നവരോട് ‘നീയെന്താ ബാലചന്ദ്ര മേനോന് പഠിക്കുകയാണോ ? ‘എന്ന് ചോദിച്ചു കളിയാക്കുന്ന സ്വഭാവം ഉണ്ടെന്നറിഞ്ഞപ്പോള്‍ ഒരു രസം തോന്നി. എന്നെ അനുകരിക്കുന്നതുകൊണ്ടു ഒരാള്‍ നന്നാവുന്നെങ്കില്‍ അതില്‍ ആദ്യം സന്തോഷിക്കുന്ന ആള്‍ ഞാന്‍ തന്നെയായിരിക്കും. സംശയിക്കേണ്ട.

Advertisement

എന്റെ സിനിമകള്‍ റിലീസായപ്പോള്‍ അതിനോടുമുണ്ടായി ആള്‍ക്കാര്‍ക്ക് ഒരു പ്രത്യേക ആഭിമുഖ്യം. ‘കാര്യം നിസ്സാരം. പ്രശ്നം ഗുരുതരം, ഇഷ്ട്ടമാണ്.. പക്ഷെ മുട്ടരുത്, ഇത്തിരി നേരം ഒത്തിരി കാര്യം, ശേഷം കാഴ്ചയില്‍ എന്നൊക്കെ മുന്നിലൂടെ ഓടുന്ന വണ്ടികളുടെ പിന്നില്‍ എഴുതിപ്പിടിപ്പിക്കുന്നതു ഒരു ശീലമായിരുന്നു. അപ്പോഴും മനസ്സില്‍ സന്തോഷമേ ഉണ്ടായിട്ടുള്ളൂ. എന്നോടുള്ള സ്‌നേഹത്തിന്റെ ഒരു പ്രകടനമായിട്ടേ ഞാന്‍ അതിനെ കണ്ടുള്ളൂ. ഏതോ നാട്ടിന്‍പുറത്തെ സാദാ ഹോട്ടലിന്റെ പേരായിട്ടു ഞാന്‍ കണ്ടത് ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന ബോര്‍ഡാണ്. എന്റെ സിനിമകളിലെ പല രംഗങ്ങളൂം അപ്പാടെ മറ്റു സിനിമകളില്‍ ആവര്‍ത്തിച്ചു കാണുന്നത് മുതലാണ് എനിക്ക് ലേശം അപ്രിയം തോന്നിത്തുടങ്ങിയത്. ഏതൊക്കെ സിനിമകളാണെന്നു ഏവര്‍ക്കും അറിയാവുന്ന കാര്യമായതു കൊണ്ടു ഞാന്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

അങ്ങിനെ ഇരിക്കെയാണ് കൈരളി ചാനലില്‍; ‘കാര്യം നിസ്സാരം’ എന്നൊരു സീരിയല്‍ ആരംഭിക്കുന്നത്. കാര്യം നിസ്സാരം എന്നത് എന്നെ സംബന്ധിച്ചും മരിച്ചു പോയ പ്രേം നസിറിനെ സംബന്ധിച്ചും ഇവിടുത്തെ ബഹുമാനപ്പെട്ട പ്രേക്ഷകരെ സംബന്ധിച്ചും വളരെ പ്രിയപ്പെട്ടതാണ്. (ഏപ്രില്‍ 18 റിലീസ് ആയപ്പോള്‍ അത് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താന്‍ ഒരുപാട് ക്ഷണങ്ങള്‍ ഉണ്ടായിട്ടും ഞാന്‍ വിധേയനാകാതിരുന്നത് ഏപ്രില്‍ 18 എന്ന ആ മലയാള ചിത്രത്തെ അത്രത്തോളം സ്‌നേഹിച്ചതുകൊണ്ടാണ്). കാര്യം നിസ്സാരം എന്ന ടൈറ്റില്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നത്, അതും അതുമായി ബന്ധപ്പെട്ടവരുടെ സമ്മതമില്ലാതെ ചെയ്യുന്നത് എന്റെ അഭ്യുദയകാക്ഷികളായ പലര്‍ക്കും അന്ന് അത്ര സുഖിച്ചില്ല എന്നെ എന്നെ അറിയിച്ചു. സമാധാനകാംക്ഷിയായ ഞാന്‍ അതങ്ങു വിട്ടു.

ഇപ്പോള്‍ കാര്യം നിസ്സാരം സീരിയല്‍ കഴിഞ്ഞെന്നു തോന്നുന്നു. അപ്പോഴുണ്ടടാ, ദാണ്ടെ വരുന്നു ‘പ്രശ്‌നം ഗുരുതരം’ എന്ന പേരില്‍ അടുത്ത സീരിയല്‍. ഈ ചിത്രവും ഒരു മികച്ച പ്രേംനസിര്‍ ചിത്രം എന്ന പേര് നേടിയതാണ്. കാര്യം നിസ്സാരം, പ്രശ്‌നം ഗുരുതരം എന്നീ സിനിമകളുടെ ഗൃഹാതുരത്വവും പേറി നടക്കുന്ന പ്രേക്ഷകരുടെ ആകുലതക്കൊപ്പം ഇപ്പോള്‍ ഞാനുമുണ്ട്. എന്തെന്നാല്‍, മനുഷ്യന്റെ ഓര്‍മ്മയ്ക്ക് വലിയ ഈടില്ലാത്ത കാലമാണിത്. ഈ പ്രവണത ഇങ്ങനെ തുടരുന്നത് കയ്യും കെട്ടി നോക്കി നില്‍ക്കുക എന്നത് അത്ര സുഖ പ്രദമല്ല. ഒരാഴ്ച്ച ഒരാളെ കണ്ടില്ലെങ്കില്‍ ‘പുള്ളിയുടെ സഞ്ചയനം കഴിഞ്ഞോ’ എന്ന് ചോദിക്കാനും ‘ആദരാഞ്ജലികള്‍’ എന്ന് എഴുതിപിടിപ്പിക്കാനും ഒരു ഉളുപ്പുമില്ലാത്ത നമ്മുടെ സമൂഹം നാളെ കാര്യം നിസ്സാരവും പ്രശ്‌നം ഗുരുതരവും ആരോ ചെയ്ത സീരിയലുകള്‍ ആണെന്ന് പറയാനും പ്രചരിപ്പിക്കാനും അധികം ആലോചിക്കില്ല. അങ്ങിനെയുണ്ടായാല്‍ ഏറ്റവും വേദനിക്കുന്നത് നസീർ സാറിന്റെ ആന്മാവിനെ ആയിരിക്കും.

അഥവാ ഇനി ഒരാള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നുന്ന് സ്ഥിതിക്ക്, ഈ പേരുകള്‍ ജനത്തിനു പ്രിയങ്കരമാക്കിയവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ചുറ്റുപാടില്‍ അവരുടെ മനസ്സിന്റെ ഒരു മൗനസമ്മതമോ അനുഗ്രഹമോ തേടുന്നത് ഒരു സാമാന്യ മര്യാദയല്ലേ ഇനി അവരെ വിടുക, ഇത് സംപ്രേഷണം ചെയ്യുന്ന ചാനലിന് അങ്ങിനെ ഒരു ധാര്‍മ്മികതയില്ലേ? അതോ, ഇതൊക്കെയാണോ ഇപ്പോഴത്തെ നാട്ടു നടപ്പ്? നസീര്‍ സാറിന്റെ ആത്മാവിനോട് ഞാന്‍ മാപ്പു ചോദിക്കുന്നു. അതല്ലേ എനിക്ക് പറ്റൂ ?”.

Advertisement

Copyright © 2017 onlookersmedia.

Press ESC to close