അമ്മയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം; മറുപടിയുമായി ഷമ്മി തിലകൻ

Advertisement

ഇന്നലെയെയാണ് താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് നടന്നത്. ആ യോഗത്തിൽ കൈക്കൊണ്ട സുപ്രധാനമായ ഒരു തീരുമാനം അച്ചടക്ക ലംഘനം നടത്തിയ നടൻ ഷമ്മി തിലകനെ പുറത്താക്കാനുള്ളതായിരുന്നു. സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടത് കൊണ്ടാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് പോയതെന്നതാണ് അമ്മ ഭാരവാഹികളായ ഇടവേള ബാബു, സിദ്ദിഖ് എന്നിവർ വിശദീകരിച്ചത്. ഏതായാലും തനിക്കെതിരെ വന്ന ഈ നടപടിയിൽ നടൻ ഷമ്മി തിലകൻ പറഞ്ഞ മറുപടിയും ശ്രദ്ധേയമാണ്. പുറത്താക്കാന്‍ വേണ്ടിയുള്ള വലിയ തെറ്റൊന്നും താന്‍ ചെയ്തിട്ടില്ല എന്ന് പറഞ്ഞ ഷമ്മി, പുറത്താക്കല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന പക്ഷക്കാരനാണ് താനെന്നും കൂട്ടിച്ചേർക്കുന്നു. സംഘടനയിലെ ചുരുക്കം ചില ഭാരവാഹികള്‍ക്ക് മാത്രമെ താന്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ അറിയുകയുള്ളുവെന്നും അവർ ഈ നടപടിക്കൊപ്പം നിൽക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും ഷമ്മി തിലകൻ പറയുന്നു. അമ്മയിലെ ചില ഭാരവാഹികളില്‍ നിന്ന് തനിക്കു നീതി ലഭിക്കില്ലെന്ന് പറയാനുള്ള കാരണം, അവർക്കു തന്റെ അച്ഛനോടുള്ള കലിപ്പാണെന്നും ഷമ്മി തിലകൻ തുറന്നടിച്ചു.

അമ്മയിലെ അംഗങ്ങളെ സമൂഹമാധ്യമത്തിലൂടെ താൻ അപമാനിച്ചിട്ടില്ല എന്ന് പറയുന്ന ഷമ്മി, നികേഷ് കുമാറിന് താൻ അമ്മ സംഘടനയെ കുറിച്ച് കൊടുത്ത ഒരു പ്രസ്താവന, പറയാൻ പാടില്ലാത്തതായിരുന്നുവെന്നും വെളിപ്പെടുത്തുന്നുണ്ട്. തന്നെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഒഫീഷ്യലായി അമ്മയുടെ ലെറ്റർ പാഡിൽ തനിക്കു ലഭിക്കട്ടെ എന്നും, അപ്പോൾ താൻ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിലെ കൂടുതൽ അംഗങ്ങൾക്കും തന്നെ പുറത്താക്കണമെന്നാണ് ആഗ്രഹമെങ്കിൽ, അവർക്കു കാര്യങ്ങൾ ശരിക്കറിയാഞ്ഞിട്ടാണെന്നും ഈ നടൻ പറയുന്നുണ്ട്. എന്ത് കാര്യത്തിനാണ് താൻ പ്രതികരണം നടത്തിയിട്ടുള്ളതെന്നും എന്തൊക്കെയാണ് തനിക്കുള്ള പ്രശ്നങ്ങളെന്നും അവർക്കറിയിലെന്ന് ഷമ്മി തിലകൻ പറയുന്നു. അച്ചടക്ക നടപടിക്ക് എതിരെ ബഹുമാനപ്പെട്ട പ്രസിഡന്റിന് അപ്പീല്‍ കൊടുത്തിട്ടുണ്ടെന്നും തന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി കഴിഞ്ഞാൽ നിർവാഹക സമിതി, ഈ തീരുമാനത്തിൽ നിന്നു പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.

Advertisement

ഫോട്ടോ കടപ്പാട്: ഫേസ്ബുക്(Association Of Malayalam Movie Artists)

Advertisement

Copyright © 2017 onlookersmedia.

Press ESC to close